കൊച്ചി: ലോകമലയാളികളുടെ ഇടയില്‍ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനലിന് പുതിയ നേതൃനിര. പുതിയ ദൗത്യങ്ങളും പ്രതീക്ഷകളുമായാണ് സംഘടന പുതിയ വര്‍ഷത്തിലേക്ക് കാല്‍വയ്ക്കുന്നത്. വൃക്ക, നേത്ര, ഹൃദയ രോഗികൾക്കായി വൻകിട ചികിത്സ പദ്ധതികളാണ് പുതിയ വര്‍ഷത്തിലും സംഘടന ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
14 വിദേശ രാജ്യങ്ങളിലും ഇന്ത്യക്കകത്ത് 7 സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന മമ്മൂട്ടി ആരാധകരുടെ സംഘടനയുടെ മുഖ്യ രക്ഷാധികാരിയായി തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിന്റെ അമരക്കാരനായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചുമതലയേറ്റു. വാഗ്മിയും എഴുത്തുകാരനും മതസൗഹാര്‍ദ്ദത്തിന്റെ പ്രചാരകനുമായ സ്വാമി ഗുരുരത്നം ഇനി സംഘടനയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ചലച്ചിത്ര നിർമ്മാതാവും മമ്മൂട്ടിയുടെ മാനേജരുമായ എസ്. ജോർജാണ് സഹ രക്ഷാധികാരി.
തന്നോടുള്ള ഇഷ്ടം സമൂഹത്തിലും സ്വന്തം കുടുംബത്തിലും നന്മയും പ്രയോജനവും ചെയ്തുവേണം തെളിയിക്കാൻ എന്ന ആരാധകരോടുള്ള മമ്മൂട്ടിയുടെ കർശന നിർദ്ദേശമാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ. സംഘടനയുടെ വിവിധ ആരോഗ്യ പദ്ധതികള്‍ക്കൊപ്പം ആദിവാസി ക്ഷേമ പദ്ധതികളും നടപ്പാക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ ആരാധകർക്ക് പ്രാതിനിധ്യം നല്‍കിയ ക്ഷേമസമിതിയുടെ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് ആണ്. ദുബായി സ്വദേശി സഫീദ് മുഹമ്മദ് സെക്രട്ടറിയും പാലക്കാട് സ്വദേശി വിനോദ് ട്രഷററും ആണ്.
റോഷൻ പുത്തൻപുര( അമേരിക്ക), റെയിസ്( ബഹ്റൈൻ ) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ആദിൽ ദിൽഷാദ്( ഖത്തർ ), ജോബിൻ പാലക്കൽ( കുവൈത്ത്) എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. ഫൈസൽ ലത്തീഫ് (ആലപ്പുഴ), ഷെരീഫ് കെ.പി(ഒമാൻ), ജസ്റ്റിൻ ജോസ് (അയർലൻഡ്), ജോമോൻ ജോസഫ് (കാനഡ), ജസീൽ (ചൈന), ഫുസെയിൽ(ബാംഗ്ലൂർ) , അൻവർ ഹുസെയിൻ( ലക്ഷദ്വീപ് ), ഹാഷിം( സൗദി അറേബ്യ ) തുടങ്ങിയവരാണ് നിർവ്വാഹക സമിതി അംഗങ്ങൾ.
നേരത്തെ കേരള സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റായി അരുണിനെ(തിരുവനന്തപുരം) തിരഞ്ഞെടുത്തിരുന്നു. ഷാനവാസ് (എറണാകുളം) സെക്രട്ടറിയും പ്രിയദർശൻ ( കൊല്ലം) ട്രഷററും ആണ്. ലാലേഷ് കോർഡിനേറ്ററും വി ഭാസ്‌ക്കർ രക്ഷാധികാരിയുമാണ്.