പെരുമ്പാവൂർ ∙ കല്യാണം കഴിഞ്ഞു സൽക്കാര സ്ഥലത്തേക്കു കാറിൽ പുറപ്പെട്ട വധുവരൻമാരെ എംസി റോഡിലെ ഗതാഗതക്കുരുക്കു ചതിച്ചു. നവദമ്പതികൾ കാറിൽ നിന്നിറങ്ങി സുഹൃത്തിന്റെ ഇരുചക്ര വാഹനത്തിൽ സ്വീകരണ സ്ഥലത്തെത്തിയപ്പോൾ രണ്ടു മണിക്കൂറോളം വൈകി. വിവാഹ ജീവിതത്തിലെ ആദ്യ പ്രതിസന്ധി ഇങ്ങനെയായതു ദൈവനിശ്ചയമെന്നു ദമ്പതികൾ. മാവേലിപ്പടി പാറപ്പുറം പി.വി. വർഗീസിന്റെയും ബ്രിജിത്തയുടെയും മകൻ പി.വി. അനിലിന്റെയും കാഞ്ഞിരപ്പിള്ളി വാഴവേലിൽ സോജന്റെയും ഷൈനിയുടെയും മകൾ റോസ് മേരിയുടെയും വിവാഹം ആയത്തുപടി പള്ളിയിലായിരുന്നു. രാവിലെ 11നു തുടങ്ങിയ വിവാഹച്ചടങ്ങ് 12ന് അവസാനിച്ചു.
പെരുമ്പാവൂർ ടൗണിലെ സീമാസ് ഓഡിറ്റോറിയത്തിൽ 12 മുതലായിരുന്നു സൽക്കാരം. വല്ലം വഴി എംസി റോഡിലേക്കു പ്രവേശിച്ചതോടെ വധുവരൻമാരുടെ വാഹനം ഗതാഗതക്കുരുക്കിലായി. ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾക്കിടയിൽപ്പെട്ട് സമയം പോയി. രാവിലെ എംസി റോഡിൽ ടൗൺ മുതൽ ഒക്കൽ വരെ ഗതാഗതക്കുരുക്കായിരുന്നു. ഇവരെ ഇരുചക്ര വാഹനത്തിൽ അനുഗമിച്ചിരുന്ന സുഹൃത്താണു തുണയായത്. ഇദ്ദേഹത്തിന്റെ വാഹനത്തിൽ നവദമ്പതികൾ യാത്ര തുടർന്നു. സൽക്കാര സ്ഥലത്തു മണിക്കൂറുകൾ വൈകിയെത്തിയപ്പോഴേക്കും കുറെയേറെ അതിഥികൾ നവദമ്പതികളെ കാണാതെ മടങ്ങിയിരുന്നു. അനിൽ പാറപ്പുറം ഗ്രാനൈറ്റ്സ് മാനേജിങ് ഡയറക്ടറും റോസ് മേരി ജെറ്റ് എയർവേസ് ഉദ്യോഗസ്ഥയുമാണ്.