1992 ഫെബ്രുവരി 12. തിരൂരിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനം. കലാപ്രതിഭയായി പത്തനംതിട്ട തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ് തോമസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അഭിജിത് രാധാകൃഷ്ണൻ. തിലകമായതു കണ്ണൂർ ചൊവ്വ ഗവ. ഹൈസ്കൂളിലെ യു.വി. മഞ്ജു. മൂന്നു വർഷത്തിനു ശേഷം, 1995ൽ കണ്ണൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിലും തിലകമായ മഞ്ജുവിനെ എല്ലാവരുമറിയും– മഞ്ജു വാരിയർ. 1996. കോട്ടയത്തു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിലകമായത് പത്തനംതിട്ട മാർത്തോമ്മാ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി പാർവതി ജി. നായർ.
ഇരുപത്തഞ്ചു വർഷം മുൻപ് മഞ്ജു വാരിയർക്കൊപ്പം പ്രതിഭപ്പട്ടം അണിഞ്ഞ അഭിജിത്തും മഞ്ജുവിനു ശേഷം തിലകമായ പാർവതിയും പതിനഞ്ചു വർഷമായി കലാലോലമായ ജീവിതം ഒന്നിച്ച് ആസ്വദിക്കുകയാണ്. കുട്ടിക്കാലം മുതൽ പരസ്പരം പരിചയമുള്ള ഇരുവരും സ്കൂളിലും തുടർന്ന് സർവകലാശാലയിലും കലാതിലകവും പ്രതിഭയുമായതും സിനിമയിൽ നിന്നെത്തിയ അവസരങ്ങൾ വേണ്ടെന്നുവച്ചതും ജീവിതത്തിൽ ഒന്നിച്ചതുമൊക്കെ യാദൃച്ഛിക സാദൃശ്യങ്ങളാണ്. ജനപ്രിയ ഡോക്ടർമാരായ അഭിജിത്തും പാർവതിയും ജോലിത്തിരക്കുകൾക്കിടയിൽ കൈവിട്ട നൃത്തം വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളിലാണ്.
തേടിയെത്തിയ നേട്ടം
1992 ലെ സംസ്ഥാന കലോത്സവത്തിൽ കുച്ചിപ്പുഡിയിൽ ഒന്നാം സ്ഥാനവും കഥകളിയിൽ രണ്ടാം സ്ഥാനവും നാടോടി നൃത്തത്തിൽ മൂന്നാം സ്ഥാനവുമായിരുന്നു അഭിജിത് രാധാകൃഷ്ണന്. ഭരതനാട്യത്തിൽ സമ്മാനമൊന്നും കിട്ടിയില്ല. അതിനു മുൻപും ചിലയിനങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ സമ്മാനങ്ങൾ ലഭിച്ചെങ്കിലും പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് യാദൃച്ഛികമായാണെന്ന് ഡോ. അഭിജിത് പറയുന്നു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ 1993ൽ കൊല്ലത്തു നടന്ന കേരള സർവകലാശാലാ കലോത്സവത്തിൽ ഭരതനാട്യം, കുച്ചിപ്പുഡി എന്നിവയ്ക്ക് ഒന്നാം സ്ഥാനവും കഥകളിക്കു രണ്ടാം സ്ഥാനവും നേടി കലാപ്രതിഭപ്പട്ടം വീണ്ടുമണിഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസിനു പഠിക്കുമ്പോൾ ചങ്ങനാശേരിയിൽ നടന്ന സർവകലാശാലാ കലോത്സവത്തിൽ നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ബിരുദാനന്തര ബിരുദത്തിനു ബെംഗളൂരു എം.എസ്. രാമയ്യ കോളജിൽ പഠിക്കുമ്പോഴും നൃത്തത്തിൽ സമ്മാനം നേടിയിട്ടുണ്ട്.
കോട്ടയത്തു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടം, കഥകളി എന്നിവയിൽ ഒന്നാം സ്ഥാനവും ഭരതനാട്യം, കുച്ചിപ്പുഡി എന്നിവയിലെ മികച്ച പ്രകടനവുംകൊണ്ടാണ് പത്തനംതിട്ട മാർത്തോമ്മാ ഹൈസ്കൂളിൽ നിന്നെത്തിയ പാർവതി ജി. നായർ കലാതിലകമായത്. 1996ൽ വൈക്കത്തു നടന്ന എംജി സർവകലാശാലാ കലോത്സവത്തിൽ മോഹിനിയാട്ടം, കഥകളി, ഓട്ടൻതുള്ളൽ എന്നിവയിൽ ഒന്നാം സ്ഥാനവും കുച്ചിപ്പുഡിയിൽ മൂന്നാം സ്ഥാനവും നേടി സർവകലാശാലയിലും കലാതിലകമായി. കലാസ്വാദകരായ തിരുവല്ല കുറ്റൂർ കാരാഞ്ചേരിൽ രാധാകൃഷ്ണ കൈമളുടെയും ഇന്ദിരയുടെയും മകനായ ഡോ. അഭിജിത് രാധാകൃഷ്ണന് അഞ്ചാം ക്ലാസ് മുതലാണ് നൃത്തത്തിൽ കമ്പമേറിയത്. വീടിനടുത്തുള്ള സുനിതച്ചേച്ചി നൃത്തം പഠിക്കുന്നതു കണ്ട് അവരോടൊപ്പമായിരുന്നു തുടക്കം.
യുവജനോത്സവത്തിൽ നൃത്തത്തിനു സമ്മാനം കിട്ടിയതോടെ പഠനം ഗൗരവമുള്ളതായി. സ്വന്തം വീടിന്റെ മുകളിൽ നൃത്തപരിശീലനത്തിനു ക്ലാസ് തുടങ്ങി. നൃത്തം പഠിപ്പിക്കാൻ സ്വാതിതിരുനാൾ സംഗീത കോളജിലെ നന്ദൻകോട് വിനയചന്ദ്രനും കഥകളിക്ക് കലാമണ്ഡലം കൃഷ്ണപ്രസാദുമായിരുന്നു ഗുരുക്കന്മാർ. ഇരുവരുടെയും മറ്റു ശിഷ്യരും ഇവിടെയെത്തി പരിശീലനം നേടുമായിരുന്നു. ഇതേ ഗുരുക്കന്മാരുടെ കീഴിൽ പരിശീലിക്കുകയായിരുന്ന പാർവതി ജി. നായരും അഭിജിത്തിന്റെ വീട്ടിലെത്തിയത് അങ്ങനെയാണ്. തിരുവനന്തപുരം മുട്ടട എൽഎംഎസ് നഗർ നൂപുരത്തിൽ ഡോ. പി.എൻ. രാജേന്ദ്രൻ നായരുടെയും ഗീതക്കുഞ്ഞമ്മയുടെയും മകളാണു പാർവതി. ഡോ. രാജേന്ദ്രൻ നായർ പത്തനംതിട്ടയിലെ വിവിധ ആശുപത്രികളിലായി ജോലി ചെയ്തതിനാൽ മകളുടെ പഠനവും അവിടെയായി.
മഞ്ജുവിനെ വീണ്ടും കണ്ടപ്പോൾ
25 വർഷം മുൻപ് ഒന്നിച്ച് ഒരേ വേദിയിൽവച്ചു പ്രതിഭയും തിലകവുമായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് കാര്യമായ ബന്ധമൊന്നുമുണ്ടായിരുന്നില്ല അഭിജിത്തിനും മഞ്ജുവിനും തമ്മിൽ. വർഷങ്ങൾക്കു ശേഷം അഭിജിത് കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസിനു പഠിക്കുമ്പോൾ മഞ്ജു വാരിയർ അവിടെ ഒരു പരിപാടിക്കെത്തി. മഞ്ജു അപ്പോഴേക്കും വലിയ സിനിമാതാരമായിക്കഴിഞ്ഞിരുന്നു. സമ്മർ ഇൻ ബത്‌ലഹേം സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. തന്റെയൊപ്പം പ്രതിഭയായ അഭിജിത് അവിടെ പഠിക്കുന്നുണ്ടെന്നറിഞ്ഞ മഞ്ജു അഭിജിത്തിനെ കണ്ടു സംസാരിച്ചു.
അഭിജിത്തിനു മഞ്ജുവിനൊപ്പമുള്ള ഓർമ പറയാനുള്ളപ്പോൾ ഡോ. പാർവതിക്കുമുണ്ട് തനിക്കു നഷ്ടമായ ഒരവസരത്തിന്റെ ഓർമ. മഞ്ജുവിനു ശേഷം കലാതിലകമായ പാർവതിയെത്തേടി ഒരു സിനിമയിൽ അവസരമെത്തിയിരുന്നു. നായകൻ ജയറാം. നൃത്തപ്രധാനമായ ചിത്രം. പക്ഷേ, വീട്ടിൽ അപ്പൂപ്പനും അമ്മൂമ്മയും വാളുയർത്തി– അഭിനയം വേണ്ട. അങ്ങനെ ആ സിനിമയിലെന്നല്ല, ഒരു സിനിമയിലും അഭിനയിക്കാൻ പാർവതി തയാറായില്ല. പക്ഷേ, അന്നു പാർവതിക്ക് വാഗ്ദാനം ചെയ്യപ്പെട്ട വേഷത്തിലെത്തിയത് മഞ്ജു വാരിയർ ആയിരുന്നു. തൂവൽക്കൊട്ടാരമായിരുന്നു ആ സിനിമ.
ഒരു സിനിമ നഷ്ടമായതിന്റെ കഥ അഭിജിത്തും പറയും. കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ആ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത്. ഹരിപ്പാടായിരുന്നു ലൊക്കേഷൻ. സംവിധായകൻ ആലപ്പി രംഗനാഥ്. ധനുർവേദം എന്നു പേരിട്ട സിനിമയിൽ മുകേഷ് ഉൾപ്പെടെയുള്ള താരങ്ങളുണ്ടായിരുന്നു. കഥയുടെ ഫ്ലാഷ്ബാക്കിലായിരുന്നു അഭിജിത്തിനു വേഷം. പക്ഷേ, സിനിമയുടെ ചിത്രീകരണം പകുതിവഴിയിൽ മുടങ്ങി. എങ്കിലും അഭിനയം വളരെ കഷ്ടപ്പാടുള്ള ജോലിയാണെന്ന് അതോടെ മനസ്സിലായെന്ന് ഡോ. അഭിജിത്ത്.
ഗുരു ഒരുമിപ്പിച്ച ശിഷ്യർ
ഒരേ ഗുരുക്കന്മാരുടെ കീഴിൽ പരിശീലനം നടത്തുകയും കുട്ടിക്കാലം മുതൽ അറിയുമെങ്കിലും പ്രണയ വിവാഹമായിരുന്നില്ല തങ്ങളുടേതെന്നു ഡോ. അഭിജിത്തും ഡോ. പാർവതിയും പറയുന്നു. ഗുരു നന്ദൻകോട് വിനയചന്ദ്രൻ ആണ് ഇരുവരെയും ഒരുമിപ്പിക്കാനുള്ള ആലോചന വീട്ടുകാർക്കു മുന്നിൽവച്ചത്. 2002ൽ തിലകവും പ്രതിഭയും ഭാര്യാഭർത്താക്കന്മാരായി. വിവാഹ നിശ്ചയം കഴിഞ്ഞശേഷം ഒന്നിച്ചു പല വേദികളിലും നൃത്തമവതരിപ്പിച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷവും ചില വേദികളിൽ അവതരിപ്പിച്ചു.
2005ൽ ബിരുദാനന്തര ബിരുദ പഠനം തുടങ്ങിയതോടെ ഡോ. അഭിജിത്തും തുടർന്ന് ഡോ. പാർവതിയും നൃത്തത്തോടു താൽക്കാലികമായി വിടപറഞ്ഞു. ഇപ്പോൾ മകൾ ഗൗരിക്കു ചെറിയ ചുവടുകൾ പറഞ്ഞുകൊടുത്തു നൃത്തത്തിലേക്കു തിരികെ വരാനുള്ള ശ്രമത്തിലാണ് ഡോ. പാർവതി. മുളക്കുഴ സഞ്ജീവനി ആശുപത്രിയിലെ ഓർത്തോ സർജനായിരുന്ന ഡോ. അഭിജിത് ഒരു ഫെലോഷിപ് നേടി കൊറിയയിലെ സോളിലേക്കു പോകാനൊരുങ്ങുകയാണ്. പത്തനംതിട്ട ചെന്നീർക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇഎൻടി സ്പെഷലിസ്റ്റാണ് ഡോ. പാർവതി.