മൂന്നു വയസുള്ളപ്പോള്‍ കൈവിട്ടു പോയ പൊന്നോമന മകനെ പതിനേഴു വര്‍ഷത്തിനു ശേഷം നൂര്‍ജഹാൻ കണ്ടു. അവനെ നെഞ്ചോടു ചേര്‍ത്തു. ഏറെ സമയം കഴിഞ്ഞിട്ടും അവന്റെ കൈവിട്ടില്ല. ചേര്‍ത്തുപിടിച്ചു. സിനിമാക്കഥകളെ വെല്ലുന്ന കാര്യങ്ങളാണ് കോഴിക്കോടു സ്വദേശിനിയായ നൂര്‍ജഹാന്റെ ജീവിതത്തില്‍ അരങ്ങേറുന്നത്. വെള്ളിയാഴ്ച ഷാര്‍ജ വിമാനത്താവളത്തില്‍ വച്ചാണ് ഇരുപത്തിയൊന്നുകാരനായ മകന്‍ ഹനിയെ അമ്മ വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്നത്. ദുബായിലുള്ള സഹോദരി സമീറയും ഹനിക്കൊപ്പമുണ്ടായിരുന്നു. ഉള്ളില്‍ തിരതല്ലുന്ന വികാരങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നു നൂര്‍ജഹാന്‍ പറഞ്ഞു. ഇത്രയും വര്‍ഷങ്ങള്‍. മകനെ കാണാന്‍ കൊതിയാവുകയാണെന്നും അതിന്റെ ത്രില്ലിലാണെന്നും അവര്‍ അറിയിച്ചു.
നല്ല പോലെ ടെന്‍ഷന്‍ ഉണ്ടുതാനും. ഇത്രയും കാലം മകന്‍ അനുഭവിക്കേണ്ടിവന്നതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസു വല്ലാതെ നൊമ്പരപ്പെടും. ഇപ്പോഴും ഇതൊക്കെ യാഥാര്‍ഥ്യമാണെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഒരു വിതുമ്പലോടെ ആ അമ്മ പറയുന്നു. ഹനിക്കു വേണ്ടി ഇഷ്ടപ്പെട്ട ഒട്ടേറെ വിഭവങ്ങളാണ് സഹോദരിമാര്‍ ഉണ്ടാക്കി അമ്മയുടെ കൈയില്‍ കൊടുത്തുവിട്ടിരിക്കുന്നത്. തനിക്കു കഴിയുന്നതെല്ലാം ഉണ്ടാക്കിയിട്ടുണ്ടെന്നും നൂര്‍ജഹാന്‍ പറഞ്ഞു. പക്ഷെ അതിലെല്ലാം വിലപ്പെട്ടതായി അവനു കൊടുക്കാനുള്ളതു മനസിന്റെ ചെപ്പില്‍ ഇത്രയും വര്‍ഷം കരുതിവച്ച സ്‌നേഹമാണെന്നും അവര്‍ പറയുന്നു.
കുഞ്ഞുനാളില്‍ വേര്‍പെട്ടു പോയ കൂടപ്പിറപ്പുമായി കുറച്ചു നാള്‍ മുമ്പു ദുബായില്‍ ജോലി ചെയ്യുന്ന സഹോദരി സമീറ കണ്ടുമുട്ടിയിരുന്നു. ഇതിനു ശേഷമാണ് ഹനിയെ കാണാന്‍ അമ്മ എത്തുന്നത്. സുഡാന്‍ പൗരനായ ഹനിയുടെ പിതാവ് പഠനത്തിനായി കേരളത്തില്‍ വന്നപ്പോഴാണ് നൂര്‍ജഹാനെ വിവാഹം കഴിച്ചത്. ഹനിക്കു മൂന്നു വയസുള്ളപ്പോള്‍ നൂര്‍ജഹാനെയും പെണ്‍മക്കളെയും കേരളത്തില്‍വിട്ട് മകനെയും കൊണ്ട് പിതാവ് സുഡാനിലേക്കു പോയി. അമ്മയെയും പെങ്ങന്മാരെയും കാണാന്‍ കൊച്ചുഹനി കൊതിച്ചെങ്കിലും പിതാവ് അനുവദിച്ചിരുന്നില്ല.
പിന്നീടു വര്‍ഷങ്ങള്‍ക്കു ശേഷം സമൂഹമാധ്യമങ്ങള്‍ വഴിയാണ് സമീറ സഹോദരനെ കണ്ടെത്തിയത്. തുടര്‍ന്നു യുഎഇയിലുള്ള പല മലയാളികളുടെയും സഹായത്തോടെയാണ് സമീറയും ഹനിയും ദുബായില്‍ കൂടിക്കാഴ്ച നടത്തിയത്. ഈ പുനഃസമാഗമത്തിന്റെ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ ഹനിക്കു നിരവധി ജോലി വാഗ്ദാനങ്ങളും സഹായങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. തുടര്‍ന്നാണ് അമ്മയെ യുഎയിലെത്തിക്കാനും ചിലര്‍ സഹായിച്ചത്. ഹനിയുടെ സുഹൃത്ത് തന്റെ ഫ്ലാറ്റ് തന്നെ നൂര്‍ജഹാന്റെ താമസത്തിനായി നല്‍കാന്‍ തയാറായിട്ടുണ്ട്.
2000 സെപ്റ്റംബറിലാണ് മൂന്നു വയസുള്ള ഹനിയെ നഴ്‌സറിയില്‍നിന്നു പിതാവ് നൂര്‍ജഹാനും സഹോദരിമാരും അറിയാതെ കൂട്ടിക്കൊണ്ടു സുഡാനിലേക്കു പോയത്. കുട്ടിയെ കാണാതെ നഴ്‌സറിയില്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. സുഡാനിലെത്തിയ പിതാവ് മറ്റൊവു വിവാഹം കഴിച്ചതോടെ ഹനിയുടെ ജീവിതം ദുരിതത്തിലായി. എങ്ങിനെയെങ്കിലും അമ്മയുടെയും സഹോദരിമാരുടെയും അടുത്തെത്തണമെന്നായിരുന്നു അവന്റെ ചിന്ത. ഒടുവില്‍ കേരളത്തില്‍നിന്നു സുഡാനിലെത്തിയ മണ്ണാര്‍കാടു സ്വദേശി ഫാറൂഖ് ഹനിയുടെ പക്കലുണ്ടായിരുന്ന ജനനസര്‍ട്ടിഫിക്കറ്റും ഫൊട്ടോകളും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഹനിയുടെ സ്വപ്‌നം പൂവണിയുന്നത്.
അബുദാബിയിലുള്ള നൂര്‍ജഹാന്റെ ബന്ധു റഹീമാണ് വിവരം ദുബായില്‍ ജോലി ചെയ്യുന്ന സമീറയെ അറിയിച്ചത്. തുടര്‍ന്ന് അവര്‍ ഹനിയുമായി ബന്ധപ്പെട്ടു. ഇന്ത്യയിലേക്കുള്ള വരവ് ദുഷ്‌കരമായിരുന്നതിനാല്‍ സമീറ സന്ദര്‍ശകവീസയില്‍ അനുജനെ യുഎഇയില്‍ എത്തിക്കുകയായിരുന്നു. ഒരു കടയില്‍ ജോലി ചെയ്യുന്ന സമീറ തന്റെ ഇതുവരെയുള്ള സമ്പാദ്യവും സ്വര്‍ണവുമെല്ലാം വിറ്റാണ് അനുജനെ യുഎഇയിലെത്തിക്കാന്‍ പണം കണ്ടെത്തിയത്. അമ്മയെ കണ്ടശേഷം ഇന്ത്യന്‍ പൗരത്വം നേടി സഹോദരിമാര്‍ക്കും അമ്മയ്ക്കുമൊപ്പം കഴിയാനാണ് ഹനിയുടെ ആഗ്രഹം.