നടുനിവർത്താനാകില്ല, വടിയൂന്നിയാണ് നടപ്പ്. പക്ഷേ കോരന്റെ കൃഷിയാവേശത്തിന് ഒട്ടും വിശ്രമമില്ല. അവശതകളെ അകറ്റിനിർത്തി എൺപത്തിയെട്ടാം വയസ്സിലും ഒറ്റയ്ക്ക് പണിയെടുത്ത് തന്റെ പുരയിടത്തിൽ കൃഷിയുടെ വസന്തമൊരുക്കുകയാണ് തൃശൂർ കല്ലൂർ ആതൂരിൽ പാലിയം വീട്ടിൽ കോരൻ.വാഴയും കപ്പയും പച്ചക്കറികളും കുരുമുളകുമെല്ലാം വീട്ടുപറമ്പിൽ വിളയുന്നത് ഈ ഒറ്റയാൾ അധ്വാനത്തിലാണ്. രാവിലെ മുതൽ പറമ്പിൽ കുനിഞ്ഞ് കൂടിയിരുന്നും നടന്നും പണികൾ തുടങ്ങും.
ചെറുപ്പം മുതൽ ശീലിച്ചുപോന്ന കൃഷിപ്പണികൾ പ്രായാധിക്യത്തിലും ഉത്സാഹത്തോടെ തുടരുകയാണ് ഇദ്ദേഹം. ചെറുപ്പത്തിൽ പ്രദേശത്തെ ഭൂമികളിൽ കാർഷിക ജോലികൾ ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. പാടത്ത് നിലമുഴൽ, വിതയ്ക്കൽ, ഞാറ് നടീൽ തുടങ്ങി എല്ലാ തരം കൃഷിപ്പണികളും ചെയ്തിരുന്നു. വീട്ടുപറമ്പുകളിലും തോട്ടങ്ങളിലും പണിക്ക് പോയിരുന്നു. ഭൂപരിഷ്‌കരണ നിയമം നടപ്പിലായപ്പോൾ കിട്ടിയ 24 സെന്റും സ്വന്തം അധ്വാനത്തിലൂടെ വാങ്ങിയ ഒരേക്കർ ഭൂമിയിലും വിവിധ കാർഷിക വിളകൾ കൃഷി ചെയ്ത് സജീവമായി.
കൃഷിയിടത്തിലും ജീവിതത്തിലും തുണയായിരുന്ന ഭാര്യ അമ്മിണി ഏഴുവർഷം മുൻപ് മരിച്ചു. മക്കൾക്ക് സ്വത്തുക്കൾ വീതിച്ചുനൽകിയെങ്കിലും ഇളയ മകനൊപ്പം താമസിക്കുന്ന കോരൻ ഇന്നും മണ്ണിനോട് സൗഹൃദം പങ്കുവയ്ക്കുകയാണ്. ‘ഇരുന്ന് പോയാൽ താൻ കിടന്നുപോകു’മെന്നാണ് കോരന്റെ പക്ഷം. പ്രായാധിക്യത്തിന്റെ ശാരീരിക അസ്വസ്ഥതകൾ അകറ്റി നിർത്താനുള്ള ദിനചര്യയുടെ ഭാഗം കൂടിയായാണ് ഇപ്പോൾ കൃഷിപ്പണി.ഏഴ് പതിറ്റാണ്ടിലേറെക്കാലമായി പൊരിവെയിലത്തും തളർച്ച വകവയ്ക്കാതെ പണിയെടുക്കുന്ന ഈ വയോധികൻ പുതുതലമുറയ്ക്ക് അധ്വാനത്തിന്റെ മഹത്വം പകരുന്ന മാതൃകയാണ്.