കേരളം ബ്ലൂവെയിൽ എന്ന മരണക്കളിയെക്കുറിച്ച് കേൾക്കുന്നതിനും മുമ്പേ അത് ഡൗൺലോഡ് ചെയ്ത് കളിച്ച് മരണത്തിലേക്ക് പോയ മനോജ് എന്ന പതിനാറുകാരന്റെ വാർത്ത ഞെട്ടലോടെയാണ് കേട്ടതാണ്. അതിന്റെ ആഘാതം അവസാനിക്കുന്നതിന് മുമ്പേ കണ്ണൂരിൽ നിന്നും ഭീതിജനകമായ മറ്റൊരു ബ്ലൂവെയിൽ ആത്മഹത്യയുടെ വാർത്തയും പുറത്തുവന്നിരിക്കുകയാണ്. സാവന്ത് എന്ന കൗമാരക്കാരന്റെ ജീവനും കവർന്നത് ഈ കൊലയാളികളിയാണെന്നാണ് അമ്മ പറയുന്നത്. ഇരകളുടെ എണ്ണം കൂടുന്ന പശ്ചാതലത്തിൽ ഇതിനെ നേരിടാൻ മാതാപിതാക്കളും സമൂഹവും വിദ്യാലയങ്ങളും സർക്കാരും സജ്ജമാകേണ്ടത് എങ്ങനെയാണ്? എവിടെ നിന്നാണ് മാറ്റം വരേണ്ടത്? മാറേണ്ടത് അനിവാര്യമാണോ എന്നുള്ള ആത്മപരിശോധനയ്ക്കുള്ള സമയംകൂടിയാണ് ഈ അപകടങ്ങൾ.
സ്മാർട്ട്ഫോണുകളെ സെല്ലിലടയ്ക്കണോ?
ബ്ലൂവെയിൽ ആത്മഹത്യകളിൽ മുഖ്യപങ്ക് വഹിച്ചിരുന്ന ഒന്നാണ് സ്മാർട്ട്ഫോണുകൾ. തിരുവനന്തപുരം സ്വദേശി മനോജും കണ്ണൂരുകാരൻ സാവന്തും മൊബൈൽഫോൺ രാവും പകലുമില്ലാതെ ഉപയോഗിച്ചിരുന്നുവെന്ന് രക്ഷിതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുടുംബബന്ധങ്ങളിലെ മൂന്നാമതൊരാളാണ് സ്മാർട്ട്ഫോണുകൾ. കിടപ്പറയിലേക്ക് വരെ ക്ഷണിക്കപ്പെടുന്ന അതിഥികളായി വാട്സ്ആപ്പും ഫെയ്സ്ബുക്കുമുൾപ്പടെയുള്ളവ മാറിയിട്ടുണ്ട്.
ഇന്റർനെറ്റിനെ അകറ്റിനിറുത്താൻ സാധിക്കാത്ത ഒരു തലമുറയാണ് വളർന്നുവരുന്നത്. രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ നോട്ടുകൾ വരെ വാട്സാപ്പ് ഗ്രൂപ്പുകൾ വഴികൈമാറുന്ന കാലമാണിത്. പക്ഷെ ഇതിന് ഒരു അതിർവരമ്പ് സൃഷ്ടിക്കേണ്ടത് മാതാപിതാക്കളുടെ കടമയണ്.
കുട്ടികളുടെ ഫോൺ ഉപയോഗം കൂടുമ്പോൾ കർശനമായി വിലക്കേണ്ടത് അത്യാവശ്യമാണ്. അവർ എന്താണ് കാണുന്നത്? ഏത് ഗെയിമാണ് കളിക്കുന്നത്, എത്ര സമയം കളിക്കുന്നു? എന്നൊക്കെ നിരീക്ഷിക്കണം. ഇന്റർനെറ്റ് ഉപയോഗത്തിന് സമയ പരിധിവെക്കണം. കുട്ടിക്കുരങ്ങനെപ്പോലെയാണ് കൗമാരക്കാരുടെ മനസ്. ശ്രദ്ധനൽകേണ്ട പ്രായത്തിൽ, വഴക്കുപറയേണ്ട പ്രായത്തിൽ ഇതൊന്നും ചെയ്തില്ല എന്നുണ്ടെങ്കിൽ ഇതു പോലെയുള്ള അപകടങ്ങളിലേക്കാവും കുട്ടികൾ ചാടുക. കുട്ടികളുടെ ഓരോ ചലനവും അവരറിയാതെ നിരീക്ഷിക്കാൻ ഏതൊരു സർക്കാർ സംവിധാനങ്ങളേക്കാളും വിദ്യാലയങ്ങളേക്കാളും മാതാപിതാകൾക്കാണ് സാധിക്കുന്നത്.
പുറത്തുപോകാതെ ഏതുനേരവും ഫോണിലും കമ്പ്യൂട്ടറിലും തന്നെ ചടഞ്ഞുകൂടുന്നത് വിലക്കേണ്ടത് തന്നെയാണ്. കുട്ടികളുടെ ആരോഗ്യപരമായ വളർച്ചയ്ക്ക് പോലും സദാസമയവുമുള്ള യന്ത്രങ്ങളുടെ ഉപയോഗം തടസമാണ്. സുഹൃത്തുക്കളോടൊപ്പം കളിച്ചുവളരേണ്ട കൗമാരത്തിലെ നല്ലകാലമാണ് ഇവ മൂലം ഇല്ലാതെയാകുന്നത്.
തല്ലാം പക്ഷെ ദേഷ്യം തീർക്കാൻ തല്ലരുത്
കുട്ടികൾ ഇത്തരം ദുരന്തങ്ങളിലേക്ക് ചാടുമ്പോൾ ഒരുപറ്റം ആളുകളെങ്കിലും പറയാറുണ്ട്, അടിച്ചുവളർതാത്തിന്റെ പ്രശ്നമാണെന്ന്. പക്ഷെ എന്തിനും ഏതിനും അടിച്ചതുകൊണ്ട് കുട്ടി നന്നാകും എന്നുള്ളത് തെറ്റിധാരണ മാത്രമാണ്. കുട്ടികൾ വരുതിക്കുവരുന്നില്ലെങ്കിൽ ആ ദേഷ്യം തീർക്കാൻ വേണ്ടിയാണ് മിക്ക മാതാപിതാക്കളും അടിയ്ക്കുന്നത്. അടികൊള്ളുമ്പോൾ അവനോ അവൾക്കോ ഉണ്ടാകുന്ന മാനസികവ്യഥകളെക്കുറിച്ച് മാതാപിതാക്കൾ ചിന്തിക്കാറില്ല. അടിയുടെ വേദന മാറിയാലും മനസിന്റെ വേദന ജീവിതകാലം മുഴുവൻ തെണുത്ത പാടായിത്തന്നെ കിടക്കും. അടി കൂടുതലായി ഗുണ്ടയായി മാറിയ ആടുതോമയുടെ കഥ സ്ഫടികത്തിലൂടെ കണ്ടതാണ്. കുറച്ചുകാലം കഴിയുമ്പോൾ കുട്ടികൾ തിരിച്ച് ശക്തമായി പ്രതികരിക്കാൻ തുടങ്ങും. പ്രത്യേകിച്ചും മറ്റുള്ളവരുടെ മുന്നിൽവച്ചുള്ള മർദ്ദന മുറകൾ അവരുടെ വ്യക്തിത്വത്തെ ബാധിക്കും. കുട്ടികൾക്കും വ്യക്തിത്വമുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവർക്ക് തിരിച്ചുതല്ലാൻ സാധിക്കാത്തതുകൊണ്ടുമാത്രമാണ് ഗത്യന്തരമില്ലാതെ അടി നിന്നുകൊള്ളുന്നത്. അല്ലാതെ തെറ്റുമനസിലാക്കിയിട്ടാവില്ല.
ചെയ്ത് തെറ്റ് എന്താണെന്ന് മനസിലാക്കികൊടുക്കാനാവണം അടിയെന്ന ശിക്ഷ നൽകേണ്ടത്. വല്ലപ്പോഴും ഒന്നോ രണ്ടോ അടി, അതിനപ്പുറത്തേക്ക് പോകേണ്ട. സ്വന്തം കുഞ്ഞ് അല്ലേ? കുഞ്ഞിന്റെ ഭാഷയിൽ അതിന് മനസിലാകുന്ന രീതിയിൽ ചെയ്ത തെറ്റിന്റെ കാഠിന്യം പറഞ്ഞു മനസിലാക്കാം. ചെയ്തത് ശരിയായില്ല എന്ന തോന്നലും പശ്ചാത്താപവും കുട്ടിയിൽ വളർത്താൻ സാധിച്ചാൽ പിന്നീടൊരിക്കലും തെറ്റിന്റെ വഴിയിലേക്ക് അവർ പോകില്ല.
വേണ്ട അമിതവാത്സല്യം
ബ്ലൂവെയിൽ ചതിയിൽപ്പെട്ട ജീവിതം അവസാനിപ്പിച്ച മനോജിന്റെ അമ്മ പറഞ്ഞ ഒരു കാര്യമുണ്ട്. അവനെ ഞങ്ങൾ യാതൊരു ബുദ്ധിമുട്ടും അറിയിച്ചിരുന്നില്ല, എല്ലാവരുടെയും വാത്സല്യപാത്രമായിരുന്നു മകന്, രാജകുമാരനെപ്പോലെയാണ് അവനെ ഞങ്ങൾ വളർത്തിയതെന്ന്. കുടുംബത്തിന്റെ നഷ്ടം ആർക്കും നികത്താനാവുന്നതല്ല. എന്നിരുന്നാലും കുട്ടികളെ രാജകുമാരനും രാജകുമാരിയുമായി വളർത്തേണ്ട ആവശ്യമുണ്ടോ? എല്ലാമാതാപിതാക്കളുടെയും മനസിൽ മക്കൾ രാജകുമാരനും രാജകുമാരിയുമായിരിക്കും. പക്ഷെ പ്രായോഗിക ജീവിതത്തിൽ കുട്ടികളെ വീട്ടിലെ അവസ്ഥയും സാഹചര്യവും മനസിലാക്കിയാണ് വളർത്തേണ്ടത്.
പത്തോ പതിനാറോ വയസുള്ള കുട്ടിക്ക് സ്മാർട്ട്ഫോൺ വാത്സല്യത്തിന്റെ പുറത്ത് സമ്മാനിക്കുന്നതിന് മുമ്പ് അതിന്റെ ആവശ്യം അവർക്കുണ്ടോയെന്ന് ചിന്തിക്കാനുള്ള യുക്തി മാതാപിതാക്കൾ കാണിക്കേണ്ടത് ആവശ്യമാണ്. ട്യൂഷനുപോയ മക്കൾ എവിടെയാണെന്ന് അറിയാൻ ഫോൺ നൽകേണ്ടത് നിർബന്ധമാണെങ്കിൽ സാധാരണ ഒരെണ്ണം നൽകാം.
കുട്ടികളുടെ വാശി സഹിക്കാൻ വയാതെയാകും മിക്കമാതാപിതാക്കളും ഇത്തരം സമ്മാനങ്ങൾ നൽകുന്നത്. കുട്ടികൾ ഇത് സമ്മാനിച്ചില്ലെങ്കിൽ എന്തെങ്കിലും കടുംകൈ ചെയ്താലോ എന്ന ഭയവും അച്ഛനും അമ്മയ്ക്കും ഉണ്ടാകും. രണ്ടോ മൂന്നോ വയസുള്ളപ്പോൾ മുതൽ ദുർവാശികൾ അംഗീകരിച്ചുകൊടുക്കാതിരുന്നാൽ കൗമാരപ്രായത്തിലും മനസിന്റെ കടിഞ്ഞാൺ കൈവിട്ടുപോകാതെ സൂക്ഷിക്കാൻ മാതാപിതാകൾക്ക് സാധിക്കും.
സംസാരം ഹാനികരമല്ല
ഒരു തലമുറമുമ്പുവരെ ജോലികഴിഞ്ഞ് വീട്ടിലെത്തിയാൽ മാതാപിതാക്കളും കുട്ടികളും തമ്മിൽ കൃത്യമായ ആശയവിനിമയം നടത്താറുണ്ടായിരുന്നു. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് തമാശകളും കുടുംബവിഷയങ്ങളും ഗൗരവമുള്ള കാര്യവുമെല്ലാം സംസാരിച്ചിരുന്നു. ഇന്നും മേശയ്ക്ക് ചുറ്റും ഇരിക്കാറുണ്ടെങ്കിലും മുഖത്തോട് മുഖം നോക്കിയുള്ള സംസാരങ്ങൾ കുറയുന്നുണ്ട്. പണ്ട് കുടുംബമായിരുന്നു ലോകമെങ്കിൽ ഇന്ന് കുടുംബത്തിനകത്തുതന്നെ വാട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും ഇന്റർനെറ്റിലൂടെയും ഓരോരുത്തരും അവരവരുടേതായ ലോകം തന്നെ സൃഷ്ടിക്കുന്നു.
പുറമേ നിന്നു നോക്കുമ്പോൾ ആരും ആർക്കും ശല്യമുണ്ടാക്കുന്നില്ല. ഞാൻ എന്റെ സന്തോഷം ലഭിക്കാനുള്ള കാര്യങ്ങൾ എന്റെ ഫോണിൽ ചെയ്യുന്നതിന് നിങ്ങൾക്കെന്താണ് എന്ന ചിന്താഗതിയാണ് മുന്നിട്ടു നിൽക്കുന്നത്. പതിയെ പതിയെ ആശയവിനിമയം പൂർണ്ണമായും നശിച്ച് ബാഹ്യലോകവുമായുള്ള ബന്ധം തന്നെയില്ലാതെയായി, വെർച്വൽ ലോകത്തിന്റെ അടിമകളായി കുടുംബത്തിലെ ഓരോ അംഗവും മാറുന്നു. ഒരോവീട്ടിൽ തന്നെയുള്ളവരുടെ മാനസികവ്യാപാരം പരസ്പരം മനസിലാക്കാൻ സാധിക്കാതെപോകുന്നത് പരാജയമാണ്. കണ്ണു കൊണ്ടുസംസാരിച്ചിരുന്ന ഒരു കാലത്തിൽ നിന്നും കണ്ണിലോട്ട് നോക്കാൻ മടിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള തുറന്നുള്ള സംസാരങ്ങൾ കുട്ടികളുടെ ആശയവിനിമയ ശേഷികൂട്ടുന്നതാണ്. വാട്സാപ്പിനെയും ഫെയ്സ്ബുക്കിനും ഒരുമിച്ചിരിക്കുന്നവേളകളിൽ അകറ്റി നിറുത്താം.
കുഞ്ഞുങ്ങളുടെ ഒറ്റപ്പെടൽ നിസാരമാക്കരുത്
കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേക്ക് ജീവിതം മാറിയതോടെയാണ് മലയാളിയുടെ സാമൂഹികബന്ധങ്ങൾ കുറഞ്ഞുവന്നത്. ഫ്ലാറ്റുകളിലേക്ക് ജീവിതം മാറിയത് കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. കഥ പറഞ്ഞുകൊടുക്കാൻ പണ്ടൊക്കെ അപ്പൂപ്പനും അമ്മൂമ്മയുമുണ്ടായിരുന്നു, ബന്ധുക്കളായ ചേച്ചിമാരും ചേട്ടന്മാരും അനിയന്മാരും അനിയത്തിമാരുമുണ്ടായിരുന്നു, അയൽപകത്തെ കൂട്ടുകാരുണ്ടായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് ഇതൊക്കെ അന്യമായിക്കൊണ്ടിരിക്കുകയാണ്. അച്ഛനും അമ്മയും ജോലിക്കുപോയാൽ അവധി കാലങ്ങളിൽ അവർ തനിച്ച് നാലു ചുമരിനുള്ളിൽ കഴിച്ചുകൂട്ടും അതുമല്ലെങ്കിൽ ഡെകെയറുകളിൽ കഴിയും. അവരുടെ വിഹ്വലതകളും ആശങ്കകളും പ്രായസങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാൻ അച്ഛൻ അമ്മ എന്ന രണ്ടുവ്യക്തികൾ മാത്രമാണുള്ളത്.
ഇവർക്ക് ജോലിതിരക്കിനിടയ്ക്ക് എല്ലായ്പ്പോഴും കുട്ടികളുടെ ആവലാതികൾ കേൾക്കാനുള്ള സമയം കിട്ടിയെന്നുവരില്ല. പതുക്കെ പതുക്കെ കുട്ടി അന്തർമുഖനായി അവനിലേക്ക് തന്നെ ചുരുങ്ങും. ഈ സാഹചര്യങ്ങളിൽ അവരുടെ ഒറ്റപ്പെടലിനുള്ള ആശ്രയമായിട്ടായിരിക്കും ഇത്തരം കൊലയാളികളികൾ കടന്നുവരുന്നത്. പ്രിയപ്പെട്ടവരിൽ നിന്നും ലഭിക്കാത്ത പരിഗണന ഗെയിം മാസ്റ്റർ നൽകുമ്പോൾ സ്വാഭാവികമായും അവർ അതിന് അടിമപ്പെട്ടും. പാവകളെപ്പോലെ അവർ പറയുന്നത് അനുസരിക്കും. മമ്മീ ആൻഡ് മീ എന്ന സിനിമയിൽ അജ്ഞാതനായ ചാറ്റ് സുഹൃത്തിനെ അനുസരിക്കുകയും സ്വന്തം അമ്മയെ വെല്ലുവിളിക്കുകയും ചെയ്യുന്ന മകളുടെ കഥാപാത്രത്തെ കണ്ടിട്ടില്ലേ? ഏതോ ഒരു ലോകത്തിരിക്കുന്ന അജ്ഞാതനായ ഒരാൾക്ക് നിങ്ങളുടെ കുട്ടികളുടെ മനസിനെ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് മാതാപിതാക്കളെന്ന നിലയിലുള്ള പരാജയം കൂടിയാണ്. സ്വന്തം മക്കളുടെ മൈൻഡിന്റെ മാസ്റ്ററാകേണ്ടത് മാതാപിതാക്കളാണ്, അല്ലാതെ അജ്ഞാതശക്തിയല്ല.
മനോരോഗവിദഗ്ധനെ കാണാൻ മടിവേണ്ട
എത്രയൊക്കെ ശ്രദ്ധനൽകിയിട്ടും കുഞ്ഞുങ്ങൾ ബ്ലൂവെയിൽപോലെയുള്ള ലഹരിപിടിപ്പിക്കുന്ന കളികളിൽ വീണു എന്ന് സംശയം തോന്നുന്നുണ്ടെങ്കിൽ മനോരോഗ വിദഗ്ധനെ കാണുന്നതിൽ മടി വിചാരിക്കരുത്. തലച്ചോറിലുള്ള ഡോപ്പമിൻ എന്ന രാസപദാർഥത്തിന്റെ പ്രവർത്തനം മൂലമാണ് ഇത്തരം ലഹരികൾക്ക് കുട്ടികൾ അടിമകളാകുന്നത്. അന്തർമുഖത്വം, എന്തുചോദിച്ചാലും ദേഷ്യം, അസ്വഭാവിക പ്രവർത്തികളോട് താൽപര്യം, സാഹസികതയോടുള്ള ആസക്തി, കൈകാലുകളിലോ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലോ കോമ്പസോ ബ്ലെയിഡോ കൊണ്ടുള്ള അടയാളങ്ങൾ, മരണത്തെക്കുറിച്ചുള്ള സംസാരം, മൊബൈൽ അടിമത്വം, ഉറക്കസമയത്തിലെ വ്യത്യാസം, ഭക്ഷണത്തോടുള്ള താൽപര്യക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ കൗൺസിലിങ്ങ് നൽകാൻ മടിക്കരുത്.
കുട്ടി അതിനോട് താൽപര്യം കാണിക്കുന്നില്ലെങ്കിൽ പോലും കാർകശ്യത്തോടെ തന്നെ മനോരോഗവിദഗ്ധന്റെ അടുത്തുകൊണ്ടുപോയി കൗൺസിലിങ്ങിന് വിധേയരക്കണം. തക്കസമയത്തെ ഇടപെടൽ ഒരു ജീവൻ തിരിച്ചുപിടിക്കാൻ കാരണമായേക്കാം. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയാൻ സങ്കോചം പാടില്ല. എന്തെങ്കിലും സംഭവിച്ചിട്ട് അന്ന് വേണ്ട കൗൺസിലിങ്ങ് നൽകിയാൽ മതിയാരുന്നു എന്നു ചിന്തിച്ചിട്ട് പ്രയോജനമില്ല.