ഒരു കോടിയോളം രൂപയുടെ കോമൺവെൽത്ത് സ്കോളർഷിപ് കിട്ടുമ്പോൾ അർജുൻ ബാബു എന്ന പാലക്കാടുകാരൻ അങ്ങു ദക്ഷിണ കൊറിയയിലാണ്. പുസാൻ നാഷനൽ യൂണിവേഴ്സിറ്റിയിലെ ഐബിഎസ്-സെന്റർ ഫോർ ക്ലൈമറ്റ് ഫിസിക്സിൽ പിഎച്ച്ഡി പഠനം. തുടങ്ങിവച്ച ഗവേഷണം ഇടയ്ക്കുവച്ചു നിർത്തിപ്പോകാനുള്ള മടി മൂലം കോമൺവെൽത്ത് സ്കോളർഷിപ് സ്വീകരിക്കുന്നില്ലെങ്കിലും നേട്ടത്തിന്റെ മാറ്റ് കുറയുന്നില്ല. ഇന്ത്യയിൽ സ്കോളർഷിപ്പുകളിലെ ‘പ്രൈസ് ക്യാച്ച്’ എന്നു പറയാവുന്ന നേട്ടം സ്വന്തമാക്കിയ 19 പേരിൽ ഒരാൾ. പാലക്കാട് വടക്കഞ്ചേരി നെല്ലിക്കാട്ടിൽ അർജുൻ ബാബു (24) കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽനിന്നു പ്ലസ് ടു പൂർത്തിയാക്കിയ ശേഷം വണ്ടികയറിയതു ഡൽഹിക്ക്. സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു ബിഎസ്‌സി ഫിസിക്സ് ഓണേഴ്സ് ബിരുദം. തുടർന്ന് ഹൈദരബാദ് കേന്ദ്ര സർവകലാശാലയിൽനിന്ന് ഓഷൻ ആൻഡ് അറ്റ്മോസ്ഫറിക് സയൻസസിൽ എംഎസ്‌സി. 2015ൽ കോമൺവെൽത്ത് സ്കോളർഷിപ്പിന്റെ അവസാന കടമ്പയിൽ വീണു. 2016ൽ രണ്ടാം ശ്രമത്തിൽ വിജയം.
യുകെയിൽ, ഉപരിപഠനവും ഗവേഷണവും
ഇന്ത്യക്കാർക്കു യുകെയിൽ ഉപരിപഠനത്തിനും ഗവേഷണത്തിനും കേന്ദ്ര മാനവശേഷി മന്ത്രാലയമാണു കോമൺവെൽത്ത് സ്കോളർഷിപ്പ് നൽകുന്നത്. പോയിവരാനുളള വിമാനയാത്രക്കൂലി, ട്യൂഷൻ / പരീക്ഷാ ഫീസ്, താമസച്ചെലവ്, ഒന്നര വർഷത്തിലേറെ പാർക്കേണ്ടവർക്കു കുടുംബ അലവൻസ് മുതലായവയുണ്ട്. മാസ്റ്റേഴ്സ് (ഒരു വർഷം), ഡോക്ടറൽ (3–4 വർഷം) പ്രോഗ്രാമുകൾക്കായി 25 – 30 പേർക്ക് അവസരം ലഭിക്കും. ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണത്തിൽ വ്യത്യാസം വരാം. പ്രവേശനം നൽകുന്ന സ്ഥാപനം നിർദേശിക്കുന്ന തരത്തിൽ ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്.
അപേക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു മാത്രമല്ല, കോമൺവെൽത്ത് സ്കോളർഷിപ് കമ്മിഷനും അപേക്ഷ സമർപ്പിക്കണം. പിഎച്ച്ഡി അപേക്ഷർ ആദ്യം യുകെയിലെ സർവകലാശാലകളുമായി ബന്ധപ്പെട്ട് ഗവേഷണ വിഷയത്തിന്റെയും ഗൈഡിന്റെയും കാര്യത്തിൽ തീരുമാനത്തിലെത്തണം. സ്കോളർഷിപ് അപേക്ഷയ്ക്കു സമാന്തരമായി സർവകലാശാലയിൽ പ്രവേശനം നേടാനുള്ള നടപടിയും സ്വീകരിക്കണം. അപേക്ഷാ ഫോമിൽ സർവകലാശാല, ഗവേഷണ വിഷയം, ഗൈഡ് എന്നീ കാര്യങ്ങൾ വിശദമാക്കണം. നിങ്ങളുടെ ഗവേഷണം കൊണ്ട് ഇന്ത്യയ്ക്കെന്തു പ്രയോജനമെന്നും പറയാനാകണം.