വിശപ്പെന്ന ദുരിതം അറിഞ്ഞവർക്കേ ആഹാരത്തിന്റെ വിലയറിയൂ. ദിവസേന ആഹാരം പാഴാക്കി കളയുന്നവരാണ് നമ്മിൽ പലരും. അമ്മയുണ്ടാക്കിയത് ഇഷ്ട ഭക്ഷണമല്ലെങ്കിൽ കഴിക്കാതിരിക്കുക എന്നതാണ് ചിലകുട്ടികളുടെ രീതി. ആഹാരം വെറുതെ കളയുന്നവരും അമ്മമാരോട് അനാവശ്യമായി വഴക്കിടുന്നവരും അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്ന ഒാരോരുത്തും വായിക്കണം റെയ്ഹാനെന്ന പന്ത്രണ്ടു വയസ്സുകാരന്റെ അനുഭവങ്ങൾ. സോഷ്യൽ മീഡിയയിലൂടെ ജിഎംബി ആകാശെന്ന ബംഗ്ളാദേശി ഫൊട്ടോഗ്രാഫറാണ് റെയ്ഹാനെ ലോകത്തിന് പരിചയപ്പെടുത്തിയത്. റെയ്ഹാന്‍ പറയുന്നതിങ്ങനെ. "കുറച്ചു മാസങ്ങൾക്കു മുൻപ് ഞാൻ മരിക്കാൻ തീരുമാനിച്ചു. എനിക്ക് എന്റെ അമ്മയുെട അടുത്ത് പോകണമായിരുന്നു. എനിക്കറിയാം മരിച്ചു കഴിഞ്ഞാൽ ആളുകൾ വിശപ്പും അസുഖങ്ങളുമില്ലാത്ത ഒരു സ്ഥലത്തേയ്ക്കാണ് പോകുന്നതെന്ന്.
അതുകൊണ്ടാണ് എങ്ങനെയെങ്കിലും അവിടെ പോകാൻ ഞാൻ തീരുമാനിച്ചത്. മാത്രമല്ല എന്റെ അമ്മ അവിടെ എന്നെ കാത്തിരിക്കുകയാകും. എനിക്ക് വിശക്കുമ്പോഴൊക്കെ ഞാൻ അമ്മയോട് പരാതി പറയുമായിരുന്നു. അമ്മ മരിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇത്ര കഷ്ടപ്പെടില്ലായിരുന്നു. എനിക്ക് വിശപ്പ് ഒട്ടും സഹിക്കാൻ പറ്റില്ലെന്ന് അമ്മയ്ക്ക് നന്നായിട്ട് അറിയാം. രണ്ട് ദിവസത്തിൽ കൂടുതൽ വിശന്നിരിക്കാൻ പറ്റില്ല. പിന്നെ ഞാൻ വിശന്നു വലഞ്ഞ ഒരുനായയെപ്പോലെയാകും.
എന്നാൽ നായയ്ക്ക് ചവറ്റുകൊട്ടയിൽ നിന്നുള്ള ചീഞ്ഞളിഞ്ഞ ഭക്ഷണമെങ്കിലും കഴിക്കാം പക്ഷേ എനിക്കോ?. അതാണ് ഞാൻ മരിക്കാൻ തീരുമാനിച്ചത്. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. മരിക്കാൻ പേടിയാകും. മരിക്കാൻ റെയിൽ വേ ട്രാക്കിൽ കിടന്നപ്പോൾ ഒരാൾ വന്ന് എന്നെ വഴക്കു പറയാൻ തുടങ്ങി. എന്നെ വേഗം അവിടെ നിന്നും മാറ്റി ഉടുപ്പിലെ പൊടിയൊക്കെ തട്ടിക്കളഞ്ഞു. എന്താണ് പ്രശ്നമെന്ന് അയാൾ ചോദിച്ചെങ്കിലും എനിക്കൊന്നും പറയാൻ സാധിച്ചില്ല. അയാളെന്നെ വഴക്കു പറഞ്ഞപ്പോൾ ഞാൻ കരയാൻ തുടങ്ങി. എനിക്ക് നല്ല വിശപ്പുണ്ടെന്ന് ഞാന്‍ അയാളോട് പറഞ്ഞില്ല. അവിെട നല്ല ആൾക്കൂട്ടമായി. അവരെന്നെ പോലീസിൽ ഏൽപ്പിക്കുമെന്ന് എനിക്ക് തോന്നി. പക്ഷേ അയാളന്നെ ഒരു റസ്റ്ററൻറിൽ കൊണ്ടു പോയി വയറു നിറച്ച് ആഹാരം വാങ്ങിത്തന്നു. ഞാനന്ന് ഒത്തിരി കഴിച്ചു, അയാൾ എന്നെ ഏറെ സന്തോഷിപ്പിച്ചു. പിന്നെ ഞങ്ങൾ എന്റെ സഹോദരനുള്ള ഗ്രാമത്തിലേയ്ക്ക് നടന്നു. ഞാൻ വളരെ നല്ല കുട്ടിയാണെന്ന് അയാൾ പോകും മുൻപ് എന്നോടു പറഞ്ഞു. ഞാൻ ജീവിതത്തിൽ വലിയ നിലയിലെത്തുമെന്ന് അയാൾ പറഞ്ഞപ്പോൾ എന്റെ സഹോദരന് ഒത്തിരി സന്തോഷമായി. അതിന് ശേഷം ഞാൻ ഒരിക്കലും മരിക്കാൻ ഒരുങ്ങിയിട്ടില്ല."