വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലെ രണ്ടാം ദിവസം തന്നെ അവൾ ആ ദിവസങ്ങളുടെ വിഷാദങ്ങളിലേയ്ക്ക് തലകുത്തി വീണു. ആർത്തവം മാറ്റിവയ്ക്കാനായി വിവാഹത്തിന് മുൻപു കഴിച്ച മരുന്നുകൾ പണി തന്നതാവും. ഒപ്പം കൂട്ടുകാർ പറഞ്ഞതു പോലെ "ആദ്യമായി" വിവാഹം കഴിക്കുന്നതിന്റെ ടെൻഷനും അവളുടെ മാനസിക നിലയെ നന്നായി സ്വാധീനിച്ചിരുന്നിരിക്കണം.
അപരിചിതമായ ഭർതൃവീട്ടിലെ മുറികൾ അപ്പോഴും അവൾക്ക് അകലെയായിരുന്നു, ഓരോ മുറികളിലും ആരൊക്കെയാണ് കിടക്കുന്നത്, സ്വന്തം വസ്ത്രങ്ങൾ എവിടെ, എങ്ങനെ അടുക്കി വയ്ക്കണം, അടുക്കളയിൽ എത്ര മണിയ്ക്ക് ഉണർന്നു കയറണം, എല്ലാവർക്കും കാപ്പിയാണോ ചായയാണോ ഇഷ്ടം. മധുരം വേണോ വേണ്ടയോ... പല തവണ പറഞ്ഞതാണെങ്കിൽ പോലും ഒരായിരം അറിവില്ലായ്മകൾ അസ്വസ്ഥപ്പെടുത്തുമ്പോഴാണ് രണ്ടാം ദിവസത്തിൽ തുടങ്ങിയ ചുവന്ന ദിനങ്ങളുടെ വേദനകൾ. കുളിച്ചിട്ട് അടുക്കളയിലേയ്ക്ക് കാലെടുത്തു വച്ചപ്പോഴേ അമ്മായിയമ്മയുടെ കുത്തു വാക്കുകൾ.
"സ്വന്തം വീട്ടിൽ മാറിയിരിക്കലൊന്നുമില്ലേ... ഇവിടെ എല്ലാം ഉണ്ട് കേട്ടോ, ഞങ്ങളാരും ഈ ദിവസങ്ങളിൽ അടുക്കളയിൽ കയറാറില്ല". വച്ച കാൽ പിന്നോട്ടെടുക്കുമ്പോൾ അവളുടെ ചങ്ക് ഒന്ന് പിടഞ്ഞു. പിന്നെ നീണ്ട നാലു ദിവസങ്ങൾ നാലു യുഗങ്ങൾ പോലെ അവളെ നോവിച്ചു കൊണ്ടേയിരുന്നു. അദ്ദേഹത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, യാത്രകൾ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ, ഇപ്പോൾ അടുക്കളയുടെ മുന്നിൽ ഭിക്ഷക്കാരികളെ പോലെ അവൾക്കായി മാറ്റി വയ്ക്കപ്പെട്ട പാത്രം പിടിച്ചു നിന്നാൽ ദൂരെ നിന്ന് 'അമ്മ പകർന്നു നൽകുന്ന ചോറും കറികളും നിലത്തിരുന്നോ മാറ്റി വച്ച സ്റ്റൂളിൽ ഇരുന്നോ കഴിക്കണം.