വിഷാദരോഗത്തെക്കുറിച്ച് ഈയിടെയായി നിരന്തരം വാർത്തകളും ലേഖനങ്ങളും വരാറുണ്ടെങ്കിലും അതിന്റെ തീവ്രത എത്രമാത്രമാണെന്ന് സാധാരണകാർക്ക് പൊതുവേ മനസിലാകാറില്ല. എന്നാൽ കെയ്‌ലി ഒറൈസൺ എന്ന ഹെയർസ്റ്റൈലിസ്റ്റ് ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം വിഷാദരോഗത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നു. കെയിലിയുടെ കുറിപ്പ് ഇങ്ങനെ:
പതിവുപോലെ തിരക്കുള്ള ഒരു ദിവസമാണ് ആ പെൺക്കുട്ടി പാർലറിൽ വരുന്നത് (പേരുവെളിപ്പെടുത്തിയിട്ടില്ല). ജടപിടിച്ച തലമുടിയും മുഷിഞ്ഞവേഷവുമണിഞ്ഞ് എത്തിയ അവളുടെ ആവശ്യം തലമുടി മുഴുവൻ വടിച്ചുകളയുക എന്നുള്ളതായിരുന്നു. പതിനാറ് വയസുള്ള അവൾ കുറച്ചുവർഷങ്ങളായി വിഷാദരോഗബാധിതയാണ്. രോഗം മൂർധന്യത്തിലായിരുന്ന വർഷങ്ങളിൽ ശൗചാലയത്തിൽ പോകാൻ മാത്രമാണ് അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നത്. തലമുടി ചീകാൻ പോലുമുള്ള മാനസികാവസ്ഥയുണ്ടായിരുന്നില്ല. ഏതാനും ആഴ്ച്ചകൾക്ക് മുമ്പാണ് സ്കൂളിൽ പോകാൻ പുനരാരംഭിച്ചത്. എന്റെ അടുത്ത് വരുന്നതിന്റെ പിറ്റേന്ന് അവളുടെ സ്ക്കൂളിലെ ഫോട്ടെയെടുപ്പായിരുന്നു. ജീവിതം തന്നെ വ്യർഥമാണെന്ന തോന്നലിൽ ജീവിക്കുന്ന അവൾക്ക് തലമുടി ചീകി മിനുക്കാൻ താൽപര്യമുണ്ടായിരുന്നില്ല, അതിനാലാണ് മുഴുവൻ തലമുടിയും വടിച്ചുകളയണമെന്ന ആവശ്യമുന്നയിച്ച് എത്തിയത്.
ജടയും അഴുക്കും താരനും പിടിച്ച് വൃത്തിഹീനമായ തലമുടിയായിരുന്നെങ്കിലും അത് വെട്ടികളയാൻ എന്റെ മനസ് അനുവദിച്ചില്ല. എന്റെ ചെറിയ പ്രവർത്തികൊണ്ട് അവളുടെ മനസിൽ അൽപ്പമെങ്കിലും സന്തോഷം അനുഭവപ്പെടണമെന്ന് ആഗ്രഹം തോന്നി. അതിനാൽ 13 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അവളുടെ തലമുടി ചേരുന്ന രീതിയിൽ സ്റ്റൈൽ ചെയ്തുകൊടുത്തു. മേക്കോവർ കണ്ട അവളുടെ വാക്കുകൾ എന്നെ ഞാൻ ആക്കി മാറ്റിയതിന് നന്ദിയെന്നായിരുന്നു. അവളുടെ സന്തോഷം ഏത് വലിയ പാരിതോഷകത്തിനേക്കാളും ഞാൻ വിലമതിക്കുന്നു.