സിവിൽ സർവ്വീസ് എന്ന സ്വപ്നത്തെക്കുറിച്ച് 2010ലെ നാലാം റാങ്കുകാരിയായ ടി.വി. അനുപമ സംസാരിക്കുന്നു. വിജിലൻസിൽ സിഐ ആയിരുന്ന പിതാവിനെ കീഴുദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോൾ കുട്ടിയായിരുന്ന അനുപമ തമാശയായി പറയുമായിരുന്നു– ഞാൻ വലുതായാൽ അച്ഛൻ എന്നെ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന്. തമാശ കാര്യമായി. അനുപമ വലുതായി, തലശേരി സബ്കലക്ടറോളം. പക്ഷേ, മകളെ സല്യൂട്ട് ചെയ്യാനുള്ള ഭാഗ്യം പിതാവിന് വിധി നൽകിയില്ല. മകൾ സിവിൽ സർവീസ് നേടുന്നതിനു മുൻപ് അദ്ദേഹം മരിച്ചു.
മലപ്പുറം ജില്ലയിലെ മാറഞ്ചേരി പനമ്പാട് പറയേരിക്കൽ ബാലസുബ്രഹ്മണ്യന്റെയും ഗുരുവായൂർ ദേവസ്വം എൻജിനീയർ രമണിയുടെയും മകൾ എന്നും റാങ്കുകളുടെ കൂട്ടുകാരിയായിരുന്നു. എസ് എസ് എൽസി പരീക്ഷയിൽ 13–ാം റാങ്കും പ്ലസ് ടുവിനു മൂന്നാം റാങ്കും നേടിയിട്ടുള്ള അനുപമ 2010ലെ സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് നാലാം റാങ്ക്. ആദ്യ ശ്രമത്തിലാണ് അനുപമ ഈ നേട്ടം കൈയെത്തിപ്പിടിച്ചതെന്നു കേൾക്കുമ്പോൾ വിസ്മയിക്കാതിരിക്കുന്നതെങ്ങനെ?
പൊന്നാനി വിജയമാതാ സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഗോവ ബിറ്റ്സ് പിലാനി കോളജിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി 2008 ജൂലൈയിൽ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പ് തുടങ്ങി. തിരുവനന്തപുരത്തെ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി എഎൽഎസ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ജ്യോഗ്രഫിയും മലയാള സാഹിത്യവുമായിരുന്നു അനുപമ ഇഷ്ടവിഷയങ്ങളായി തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ടൂറിസം വികസന സാധ്യതകളെക്കുറിച്ചും ഗോവയിലെ ഭാഷ, സാമൂഹിക സ്ഥിതി എന്നിവയെക്കുറിച്ചുമായിരുന്നു ഇന്റർവ്യൂ ബോർഡിന്റെ ചോദ്യങ്ങളേറെയും.