കിടപ്പുമുറിയിലെ കട്ടിലിൽ കിടന്നുറങ്ങിയ ദമ്പതികൾ ഞെട്ടിയുണർന്നപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു. ഇരുവരുടെയും അലർച്ച കേട്ടെത്തിയ ആളുകൾ അവരെ കണ്ടെടുത്തത് കിണറ്റിനുള്ളിൽ നിന്നായിരുന്നു. ഉറങ്ങിക്കിടന്നപ്പോൾ വീട്ടിലെ ഒരു മുറി ഭൂമിക്കടിയിലേക്ക് താഴ്ന്നുവീണാണ് ഇരുവരും കിണറ്റിലായത്. ചെന്നൈയിലെ അമ്പത്തൂരിലാണ് സംഭവം. 69 വയസ്സുകാരനായ ചന്ദ്രശേഖരനും ഭാര്യയുമാണ് കിണറ്റിൽ വീണത്.
രണ്ടുനിലകളിലായി ആറു കുടുംബങ്ങളാണവിടെ ഉണ്ടായിരുന്നത്. ഏറ്റവും താഴത്തെ നിലയിൽ താമസിച്ചിരുന്ന ചന്ദ്രശേഖരനും ഭാര്യയുമാണ് അപകടത്തിലായത്. ഇരുവരുടെയും കരച്ചിൽകേട്ടെത്തിയ അയൽവാസികൾ സംഭവസ്ഥലത്തെത്തുകയും ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയും ചെയ്തു. ഏകദേശം പത്തടിയോളം താഴ്ച്ചയുള്ള കുഴിയിൽ വീണുകിടന്ന ചന്ദ്രശേഖരനെയും ഭാര്യയെയും കിണറ്റിലേക്ക് ഏണിയിറക്കിയാണ് രക്ഷപെടുത്തിയത്. പിന്നീട് ഇവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമീക ശുശ്രൂഷ നൽകി.
നാലുവർഷം മുമ്പ് അവിടെയുണ്ടായിരുന്ന ഒരു കിണർ നികത്തിയാണ് ഫ്ലാറ്റ് പണിഞ്ഞതെന്നും. കിണർ നന്നായി നികത്താതെ ഫ്ലാറ്റ് നിർമ്മിച്ചതുകൊണ്ടാണ് കെട്ടിടത്തിലെ ഒരു മുറി ഇടിഞ്ഞു താഴ്ന്നതെന്നുമാണ് പ്രഥമീക നിഗമനം. ഫ്ലാറ്റിൽ താമസിച്ചിരുന്ന മറ്റു കുടുംബങ്ങൾ സുരക്ഷിതരാണെന്നും. ഏറ്റവും താഴത്തെ നിലയിലായതുകൊണ്ടാണ് ദമ്പതികൾ അപകടത്തിൽപ്പെട്ടതെന്നുമാണ് ഇതു സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.