പാക്ക് വ്യോമസേനയിലെ ഒരു പൈലറ്റിനെ പിടിച്ചു തോക്കു കൈക്കലാക്കുക. അവനു നേരെ അതു ചൂണ്ടി വിമാനം ഡൽഹിയിലേക്കു പറത്താൻ ആവശ്യപ്പെടുക! 1971ലെ മഞ്ഞുകാലത്ത്, പാക്ക് തടവിൽനിന്നു രക്ഷപ്പെടാൻ ഫ്ലൈറ്റ് ലഫ്. ദിലീപ് പരുൽക്കർക്ക് ആദ്യം തോന്നിയ ആശയം ഇതായിരുന്നു.
വീണ്ടുവിചാരത്തിൽ അതു മണ്ടത്തരമാകുമെന്നു തോന്നി. ആ കോർപറലിനെയും തന്നെയും വെടിവച്ചുകൊന്നു പദ്ധതി തകർക്കാതിരിക്കാൻ മാത്രം മനുഷ്യപ്പറ്റുള്ളവരല്ല ശത്രുക്കൾ. പിന്നെ കൂടുതൽ ചിന്തിച്ചില്ല: സഹതടവുകാരായ എം.എസ്.ഗ്രേവാളിനും ഹരീഷ് സിൻഹ്ജിക്കുമൊപ്പം ജയിൽചാടി!
ജയിൽമുറിയുടെ ഭിത്തി തുരന്നുള്ള അതിസാഹസികമായ ഈ ജയിൽചാട്ടത്തിന്റെ കഥ പറയുന്ന ‘ദ് ഗ്രേറ്റ് ഇന്ത്യൻ എസ്കേപ്’ വ്യോമസേനാ ഉദ്യോഗസ്ഥർക്കായി കഴിഞ്ഞയാഴ്ച പ്രദർശിപ്പിച്ചപ്പോൾ മടങ്ങിയെത്തിയതു വെടിയൊച്ച നിറഞ്ഞ ഓർമകൾ. തരൻജിയത് സിങ് സംവിധാനം ചെയ്ത ചിത്രത്തിൽ രാഘവ് റിഷിയാണു ദിലീപ് പരുൽക്കറായി വേഷമിടുന്നത്. തിയറ്റർ റിലീസ് ഉടനെയുണ്ടാകും.
സാഹസികതയുടെ മഞ്ഞുകാലം
1971 ഡിസംബർ പത്തിനു സുഖോയ്–7 വിമാനത്തിൽ ലഹോറിനു കിഴക്കുള്ള ഒരു റഡാർ സ്റ്റേഷനുനേരെ ബോംബാക്രമണം നടത്തുകയായിരുന്നു പരുൽക്കർ. പെട്ടെന്നാണു വിമാനത്തിനു വെടിയേറ്റതും നിലത്തുവീണതും.
പരുൽക്കർക്ക് അന്നു പ്രായം 29 വയസ്സ്. പിടിയിലായി ആറു ദിവസത്തിനുള്ളിൽ യുദ്ധം തീർന്നെങ്കിലും പരുൽക്കറുടെയും സംഘത്തിന്റെയും ജയിൽവാസം മാസങ്ങളോളം നീണ്ടു.
പണിപ്പെട്ടു ഭിത്തിതുരന്ന്, 18 ഇഷ്ടിക നീക്കാൻതന്നെ വേണ്ടിവന്നു രണ്ടു മാസം. തുടർന്ന്, 1972 ഓഗസ്റ് 13ന്, പെരുമഴയ്ക്കിടെ മൂവർസംഘം ജയിൽ ചാടി. ഒളിയാത്രയ്ക്കിടെ ആറിടങ്ങളിലെ സുരക്ഷാ പരിശോധനകൾ അതിജീവിച്ചെങ്കിലും അക്കിടി പറ്റിയത് ഒരു ചോദ്യത്തിലായിരുന്നു.
ലണ്ടി ഖാന എന്ന റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ഏതാണ്? നാട്ടുകാർക്കു സംശയമായി. 1932ൽ അടച്ചു പൂട്ടിയ റെയിൽവേ സ്റ്റേഷൻ അന്വേഷിക്കുന്നവർ പാക്കിസ്ഥാൻകാരല്ലല്ലോ!
അങ്ങനെ, ജംറൂദ് വരെ എത്തിയപ്പോഴേയ്ക്കും പരുൽക്കറും സംഘവും പാക്ക് സേനയുടെ പിടിയിലായി. പാക്ക്–അഫ്ഗാൻ അതിർത്തിയായ ജംറൂദിൽനിന്ന് അവരെ തിരികെ കൊണ്ടുപോയതു പെഷാവറിലേക്ക്. ഒടുവിൽ 1972 ഡിസംബർ ഒന്നിനു വാഗ അതിർത്തിയിൽവച്ച് ഇന്ത്യയ്ക്കു കൈമാറിയപ്പോൾ ജീവിതത്തിലും സിനിമയിലും ശുഭാന്ത്യം!