കരുനാഗപ്പള്ളി ∙ പണം നഷ്ടപ്പെട്ടതു സംബന്ധിച്ചു പരാതി പറയാനെത്തി തലനാരിഴയ്ക്കു ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് തങ്ങൾകുഞ്ഞ്. എങ്കിലും മരം വീണു കാർ തകർന്നതിന്റെയും പണം പോയതിന്റെയും വിഷമം ഇല്ലാതില്ലതാനും. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനു സമീപമാണ് ഞൊടിയിടയിൽ ദുരന്തം വഴിമാറിയത്. പൊലീസ് സ്റ്റേഷനു തൊട്ടു സമീപം പാർക്ക് ചെയ്ത കാറിനു മുകളിലേക്കു സമീപത്തെ കൂറ്റൻ പുളിവാക കടപുഴകി വീഴുകയായിരുന്നു.
തങ്ങൾകുഞ്ഞ് (65), മകൻ ഷാൻ, ബന്ധുക്കളായ മുനമ്പത്ത് വഹാബ്, നഗരസഭ കൗൺസിലർ മുനമ്പത്ത് ഗഫൂർ എന്നിവർ കാറിൽ നിന്നിറങ്ങി നടന്നുനീങ്ങുമ്പോഴാണ് മരം വീണത്. ദേശീയപാതയ്ക്കു സമീപമായിരുന്നെങ്കിലും ഈ സമയം വാഹനങ്ങളോ മറ്റു യാത്രക്കാരോ വരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ദേശീയപാതയിൽ ഗതാഗത തടസ്സവുമുണ്ടായി. മഴയോ കാറ്റോ ഒന്നും ഇല്ലാതെ തെളിഞ്ഞ അന്തരീക്ഷത്തിലാണ് മരം കടപുഴകി വീണത്. ശ്രീകാര്യത്തു താമസിക്കുന്ന ഷാനിന്റേതാണ് കാർ.
റിട്ട. ഐഎസ്ആർഒ ഉദ്യോഗസ്ഥനായ കന്നേറ്റി അമ്പനാട്ട് തങ്ങൾകുഞ്ഞിന്റെ എടിഎം കാർഡ് നഷ്ടപ്പെട്ടതിനെ തുടർന്നു ബാങ്കിൽ നിന്നു 3,39,000 രൂപ ആരോ പിൻവലിച്ചു. ഇതേക്കുറിച്ചു പരാതി നൽകാനായി എത്തിയതായിരുന്നു അദ്ദേഹവും മകൻ ഉൾപ്പെടെയുള്ളവരും. കുറച്ചു ദിവസം മുൻപാണ് എടിഎം കാർഡ് നഷ്ടമായത്. മറക്കാതിരിക്കാൻ കാർഡിന്റെ കവറിന്റെ പുറത്തു പിൻ നമ്പർ എഴുതിയിട്ടിരുന്നു. ഇതാണ് വിനയായത്. പണം പിൻവലിച്ചതിന്റെ സന്ദേശം മൊബൈലിൽ വന്നതു ശ്രദ്ധിച്ചതുമില്ല. ബാങ്കിൽ നേരത്തെ ഉണ്ടായിരുന്ന 1,75,000 രൂപയും അടുത്ത ദിവസങ്ങളിൽ ഇൻഷുറൻസിൽ നിന്ന് അക്കൗണ്ടിലേക്കു വന്ന പണവും ഉൾപ്പെടെയാണ് നഷ്ടമായത്.