ലോകത്തെ വൻ ശക്തിയെന്ന് അവകാശപ്പെടുന്ന ചൈനീസ് സേനകൾ വൻ പ്രതിസന്ധി നേരിട്ടുക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനീസ് സേനകളെല്ലാം സ്മാർട്ട്ഫോണുകൾക്ക് അടിപ്പെട്ടിരിക്കയാണ്. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന സൈനികരെല്ലാം നിരവധി ഗെയിമുകൾക്കും അടിപ്പെട്ടവരാണ്.
അതെ, ചൈനയുടെ ഏറ്റവും വലിയ ശത്രു ഇപ്പോൾ സ്മാർട്ട്ഫോൺ ഗെയിമുകൾ തന്നെയാണ്. ഇന്ത്യയ്ക്കെതിരെ ആക്രമണത്തിനു ലക്ഷ്യമിട്ടിറങ്ങിയിരിക്കുന്ന സൈനികർ പോലും മുഴുവൻ സമയം സ്മാർട്ട്ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ചൈനീസ് സേനാ വിഭാഗത്തെ കാര്യമായി തന്നെ ഭയപ്പെടുത്തുന്നുണ്ട്.
ചൈനയിലെ ഹിറ്റ് സ്മാർട്ട്ഫോൺ ഗെയിം ‘കിംഗ് ഓഫ് ഗ്ലോറി’ യുവ സൈനികരുടെ തലയ്ക്ക് പിടിച്ചു കഴിഞ്ഞു. ചൈനീസ് യുവാക്കളെല്ലാം ഈ ഗെയിമിന് പിന്നാലെയാണ്. മാനസികമായി ഏറെ അടുപ്പം വേണ്ട ഗെയിം കളിക്കാൻ തുടങ്ങിയാൽ പിന്നെ പിന്തിരിയാനാവില്ല. തുടർന്നു കഴിഞ്ഞ മാസം ഈ ഗെയിം കളിക്കുന്ന സമയം കുറയ്ക്കാനുള്ള നീക്കവും നടത്തിയിരുന്നു.
രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായ ഈ ഗെയിം നിയന്ത്രിക്കണമെന്ന് ചൈനയിൽ നിർദ്ദേശം വന്നിട്ടുണ്ട്. മൊബൈൽ ഗെയിം സ്ഥിരമായി കളിക്കുന്ന സൈനികർക്ക് ജോലിയിൽ ശ്രദ്ധിക്കാൻ സാധിക്കില്ല. ഒരു അടിയന്തര ദൗത്യത്തിനായി കളിയിൽ നിന്ന് പട്ടാളക്കാരൻ മാറിനിന്നാലും അദ്ദേഹത്തിന്റെ മനസ്സ് മുഴുവൻ കളിയിൽ തന്നെയായിരിക്കും.
ഒഴിവു സമയങ്ങളിൽ ഗെയിം കളിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ബാരക്കുകളിൽ ഇരുന്നും ഇവർ ഗെയിം കളിക്കുകയാണെന്നും ചൈനീസ് പത്രം ആരോപിക്കുന്നു. 40 മണിക്കൂർ തുടർച്ചയായി ഗെയിം കളിക്കുന്നവരുണ്ട്. ദിവസവും എട്ടു കോടി പേർ കിങ് ഓഫ് ഗ്ലോറി ഗെയിം കളിക്കുന്നുണ്ട്.