കുഞ്ഞുങ്ങളുടെ കളിയും ചിരിയും ഉയരേണ്ട പാർക്കിൽ നിന്നു കേട്ടത് ഒരാർത്തനാദമായിരുന്നു. പ്രാണനിൽ നിന്ന് ജീവൻ വേർപെടുമ്പോഴുള്ള ഒരു പതിമൂന്നുകാരിയുടെ കരച്ചിൽ. അതിനേക്കാളും ഏറെ ഉച്ചത്തിൽ മുഴങ്ങിയത് മൊബൈൽ ക്യാമറകൾ തുരുതുരെ മിന്നുന്ന ശബ്ദവും. ദുരന്തം പോലും സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കാൻ ശ്രമിച്ച ഒരു കൂട്ടം മനുഷ്യർക്കിടയിൽ നിന്നാണ് പ്രിയഗൗഡ എന്ന കൗമാരക്കാരി മരണത്തിന്റെ ലോകത്തേക്ക് യാത്രയായത്.
ബംഗലൂരുവിലെ ബിബിഎംപി ചിൽഡ്രൻസ് പാർക്കിലായിരുന്നു സംഭവം. പാർക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ അതു സംബന്ധിച്ച സൂചനാബോർഡുകളോ നിർദേശങ്ങളോ സന്ദർശകർക്കു നൽകാൻ പാർക്ക് അധികൃതർ തയാറായില്ലെന്നും അതുകൊണ്ടാണ് തനിക്കു മകളെ നഷ്ടപ്പെട്ടതെന്നുമാണ് പ്രിയയുടെ ബന്ധുക്കളുടെ ആരോപണം. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ സുബ്രമണ്യ ഗൗഡയുടെയും വീട്ടമ്മയായ വിജയകുമാരിയുടെയും മകളാണ് പ്രിയ.
ശനിയാഴ്ച കൂട്ടുകാരോടൊപ്പം പാർക്കിലെത്തിയ പ്രിയയുടെ തലയിലേക്ക് ഇരുമ്പുദണ്ഡ് വീണൂവെന്നും തുടർന്ന് അബോധാവസ്ഥയിലായ പ്രിയ ഇരുപതു മിനിറ്റോളം രക്തംവാർന്ന് പാർക്കിൽക്കിടന്നുവെന്നും ചുറ്റും കൂടി നിന്നവർ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാതെ മൊബൈൽ ഫോണിൽ കുട്ടിയുടെ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് സംഭവസ്ഥലത്തു നിന്നു ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മഹാദേവപുരത്തെ സ്വകാര്യ സ്കൂളിലെ 8–ാംക്ലാസ് വിദ്യാർഥിനിയായിരുന്ന പ്രിയ പഠിയ്ക്കാൻ അതിസമർത്ഥയായിരുന്നുവെന്ന് അവിടുത്തെ അധ്യാപകരും സഹപാഠികളും ഓർക്കുന്നു.