കുട്ടികളെ അമിതമായി കംപ്യൂട്ടർ ഗെയിം കളിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നത് നല്ലതല്ലെന്നാണ് മിക്കവരും പറയാറുള്ളത്. മിക്ക രക്ഷിതാക്കളും കുട്ടികളെ കംപ്യൂട്ടർ, ഓൺലൈൻ ഗെയിമുകൾ കളിക്കാൻ പ്രോല്‍സാഹിപ്പിക്കാറുമില്ല. എന്നാൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ രക്ഷിതാക്കൾക്ക് മറ്റൊരു ഭീകര ഓൺലൈൻ ഗെയിമിന്റെ പേരിൽ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ബ്ലൂ വെയിൽ (നീലത്തിമിംഗലം) ഗെയിം. ഈ ഗെയിമിനെതിരെ സർക്കാർ വരെ രംഗത്തെത്തിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു.
കിഴക്കൻ അന്ധേരിയിൽ പതിനാലുകാരൻ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി. ഇപ്പോൾ കൊൽക്കത്തയിൽ നിന്നുള്ള പത്താം ക്ലാസുകാരനും കളിച്ച് ജീവനൊടുക്കിയിരിക്കുന്നു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളില്‍ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴുത്ത് മുറുക്കി ആത്മഹത്യ ചെയ്തത് പത്താം ക്ലാസുകാരൻ
രാജ്യത്ത് ബ്ലൂവെയിൽ ഗെയിമിന് അടിപ്പെട്ട് വീണ്ടുമൊരു വിദ്യാർഥി ആത്മഹത്യ ചെയ്തത് ശനിയാഴ്ചയാണ്. ഇന്ത്യയിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ബ്ലൂവെയിൽ ഗെയിം ആത്മഹത്യ. പശ്ചിമബംഗാളിലെ കിഴക്കൻ മിഡ്നാപ്പൂരിലാണ് ബ്ലൂവെയിൽ കളിച്ച പത്താം ക്ലാസ് വിദ്യാർഥി അങ്കൻ ദേ ജീവനൊടുക്കിയത്.
കുളിക്കാൻ പോയ അങ്കൻ ദേയെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാത്ത് റൂമിന്റെ വാതിൽ ചവിട്ടി തുറന്നാണ് അങ്കനെ കണ്ടെത്തിയത്. തല പ്ലാസ്റ്റിക് കവറുകൊണ്ട് മൂടി കഴുത്ത് മുറുക്കി കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളാണ് അങ്കൻ ദേ ബ്ലൂവെയ്ൽ ഗെയിം കളിച്ചിരുന്നുവെന്ന് വ്യക്തമാക്കിയത്.
കൊലയാളി ഗെയിമിനെ കരുതിയിരിക്കുക
ബ്ലൂവെയ്ൽ എന്ന കൊലയാളി ഗെയിമിൽ കൗമാരം അകപ്പെടുന്നത് എങ്ങനെ? ഈ ഓൺലൈൻ ഗെയിമിൽ ഒരിക്കൽ അകപ്പെട്ടുപോയാൽ പിന്നെ തിരികെ മടങ്ങാൻ കഴിയാതെ കുട്ടികള്‍ പാവകളെ പോലെ സഞ്ചരിക്കുന്നത് എന്തുകൊണ്ട്.? മരണം മണത്തിട്ടും കൗമാര മനസുകൾക്ക് ബ്ലൂവെയ്‍ലിനെ എന്തുകൊണ്ട് അകറ്റാനാകുന്നില്ല.?
തുടക്കം റഷ്യയിൽ. മനശാസ്ത്രപഠന വിദ്യാർഥിയായ ഫിലിപ്പ് ബുഡേകിൻ ഗെയിംവികസിപ്പിച്ചെടുത്തു. ഓൺലൻസൈറ്റിലൂടെ പ്രചാരണം. രണ്ടുവർഷത്തിനിടെ ലോകത്താകമാനം പിടിയിലമർന്നത് 130 കൗമാരജീവനുകൾ. ഭൂമിക്ക് ഭാരമായവരെ പരലോകത്തേക്ക് അയക്കുകയാണ് തൻറെ ഗെയിമിലൂടെ ലക്ഷ്യമിടുന്നതെന്നാണ് അറസ്റ്റിലാകുമ്പോൾ ഫിലിപ്പ് ബുഡേകിൻ പറഞ്ഞത്.
ഗെയിമിന്റെ തീവ്രത മനസിലാക്കാതെയാണ് കുട്ടികൾ ഇതിൽ അകപ്പെട്ടു പോകുന്നത്. ഇടയ്ക്കു വച്ച് അവസനിപ്പിച്ചു പോകാനോ പിന്‍വലിയാനോ സാധിക്കില്ല. ഫോണലുള്ള സ്വകാര്യ വിവരങ്ങളൾ എല്ലാം ചോർത്തിയ ശേഷമാകും, ഗെയിമിലേക്ക് കുട്ടികളെ വിളിക്കുക. താൽപര്യം പ്രകടിപ്പിക്കാത്തവരെ ഭീഷണിപ്പെടുത്തി കളിയിലേക്ക് എത്തിക്കും. താൽപര്യംകൊണ്ടോ, ഭീഷണിമൂലമോ ആദ്യഘട്ടം പൂർത്തിയാക്കുന്ന കുട്ടികള്‍ക്ക്, ഗെയിംമാസ്റ്റർ പുതിയ ചലഞ്ച് അഥവാ വെല്ലുവിളി നൽകും.
ആദ്യഘട്ടത്തിൽ തന്നെ ചോര പൊട്ടിച്ച് കൈകളിൽ ടാറ്റു വരയ്ക്കൻ ആവശ്യപ്പെടും. രാത്രിയിലും പുലർച്ചയുമാണ് ബ്ലൂവെയ്ല്‍ കളിക്കേണ്ടത്. പിന്നെ, സാഹസികതയും, പ്രേതസിനിമകൾ കാണുന്നതിലുമൊക്കെ കാര്യങ്ങൾ എത്തും. ഇതിൻറെ സെൽഫി ദൃശ്യങ്ങൾ ഗെയിംമാസ്റ്റർക്ക് തെളിവായി അയച്ചുകൊടുക്കണം. രണ്ടാഴ്ച പിന്നിടുമ്പോഴേക്കും കളി കാര്യമാകും. അപ്പോഴേക്കും കളിക്കുന്നയാൾ ഗെയിമിന്റെ അടിമയാകും. പിന്നീടുള്ള കാര്യങ്ങള്‍ എല്ലാം നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്റർ മാത്രമായിരിക്കും. മാസ്റ്ററുടെ നിർദേശങ്ങൾമാത്രം അതേപടി അനുസരിക്കുന്ന ഒരുപാവയെ പോലെയാകും പിന്നെ ഈ കൗമാരക്കാർ. ഒന്നരമാസം പിന്നിടുമ്പോഴേക്കും ആത്മഹത്യയിലേക്ക് അവർ സ്വയംഅടുക്കും. മാസ്റ്റർ നിർദേശിക്കുന്ന രീതിയിൽ ജീവനൊടുക്കും
മറ്റ് സാധാരണ ഗെയിംപോലെ ഓൺലൈനിലോ, പ്ലേസ്റ്റോറിലോ തപ്പിയാൽ ബ്ലൂവെയ്ലിലെ കണ്ടെത്താനാകില്ലെന്ന് വിദഗ്ദർ പറയുന്നു. അതുകൊണ്ടുതന്നെ ഉറവിടം എവിടെയെന്നോ , സെർവർ പ്രവർത്തിപ്പിക്കുന്നത് എവിടെനിന്നാണെന്നോ അറിയാന്‍ സാധിക്കില്ല. ഇതേകാരണത്താൽ നിരോധനം എന്നത് അപ്രായോഗികം. ഇൻറർനെറ്റ് ധാരാളമായി ഉപയോഗിക്കുന്ന കൗമാരക്കാരിലേക്ക് ബ്ലൂവെയ്ൽ നേരിട്ടെത്തുകയാണ്. അവരുടെ വിവരങ്ങൾ കൃത്യമായി മനസിലാക്കിയശേഷം. പ്രതിരോധം- ജാഗ്രതമാത്രം.