ആലുവ ∙ സബ് ജയിൽ റോഡിൽ നടൻ ദിലീപിന്റെ അമ്മയുടെ വരവു കാത്തുനിന്ന മാധ്യമ പ്രവർത്തകരുടെ മുന്നിലേക്ക് അപ്രതീക്ഷിതമായാണ് അദ്ദേഹം കടന്നുവന്നത്. രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാമിന്റെ അപരൻ ഷെയ്ക് മൊയ്തീൻ. തമിഴ്നാട് ഉദുമൽപേട്ട് സ്വദേശി.
മെട്രോ റെയിൽ നിർമാണ സ്ഥലത്തുണ്ടായ വാഹനാപകട കേസിൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഡിണ്ടിഗൽ സ്വദേശിയെ കാണാനാണ് ആലുവയിൽ എത്തിയത്. കലാം രാഷ്ട്രപതിയായപ്പോൾ നാട്ടുകാരാണു തനിക്ക് അദ്ദേഹവുമായുള്ള രൂപസാദൃശ്യം ചൂണ്ടിക്കാട്ടിയതെന്നു ഷെയ്ക് മൊയ്തീൻ പറഞ്ഞു.
പെയിന്റിങ് കരാറുകാരനായ ഇദ്ദേഹം രണ്ടുവട്ടം ഡൽഹിയിൽ പോയി കലാമിനെ കണ്ടു. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ‘താങ്കൾ എന്നെപ്പോലെ ഇരിക്കുന്നു’ എന്നു കലാം പറഞ്ഞു. തനിക്കു ഗ്രാമങ്ങളിൽ പോകാൻ കഴിയുന്നില്ലെന്നും ആ കുറവു താങ്കൾ പരിഹരിക്കണമെന്നും കലാം നിർദേശിച്ചത്രെ.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കും വർഗീയതയ്ക്കും എതിരെ പ്രചാരണം നടത്താനും ആവശ്യപ്പെട്ടു. അതനുസരിച്ചു ചെന്നിടത്തെല്ലാം ഊഷ്മള വരവേൽപാണ് ലഭിച്ചത്. കലാമിനെ ഇന്നും രാജ്യം എത്രമാത്രം ആദരിക്കുന്നുവെന്ന് ആളുകളുടെ പെരുമാറ്റത്തിൽ നിന്നു ബോധ്യമായെന്നും എഴുപതുകാരനായ ഷെയ്ക് മൊയ്തീൻ പറഞ്ഞു.