ബുദ്ധി നോക്കിയാൽ ഒട്ടുമേ കുരങ്ങനല്ലായിരുന്നു ചാന്തക്. സ്വന്തം മുറി വൃത്തിയാക്കുകയും ഭക്ഷണശാലയിലേക്കുള്ള വഴി ഓർത്തുവയ്ക്കുകയും ചെയ്ത 39 വയസ്സുകാരൻ ഒറാങ്ഉട്ടാൻ തിങ്കളാഴ്ച അറ്റ്ലാന്റ കാഴ്ചബംഗ്ളാവിൽ അന്ത്യശ്വാസം വലിച്ചു.
ആദ്യമായി ചിഹ്നഭാഷ പഠിച്ച ആൾക്കുരങ്ങുകളിലൊന്നാണു ചാന്തക്. നരവംശ ശാസ്ത്രജ്ഞ ലിൻ മൈൽസാണ് ഒൻപതുവർഷം പോറ്റിവളർത്തിയത്. 2014ൽ ഇറങ്ങിയ ‘കോളജിൽ പോയ വാനരന്മാർ’ എന്ന പ്രശസ്ത ഡോക്യുമെന്ററിയിൽ താരമായി. 1997ൽ ആണു കാഴ്ചബംഗ്ലാവിലേക്കു മാറിയത്.
കാഴ്ചബംഗ്ലാവിലെ അടുപ്പമുള്ള ജീവനക്കാരോടു ചിഹ്നഭാഷയിൽ ആശയവിനിമയം നടത്താറുണ്ടെങ്കിലും പരിചയമില്ലാത്തവരിൽ നിന്ന് ഉൾവലിയുന്ന നാണക്കാരനായിരുന്നു ചാന്തക്. ഹൃദ്രോഗചികിൽസ നടന്നുവരികെയായിരുന്നു മരണം.