ഏറെനാളത്തെ ആശുപത്രി വാസത്തിനും വിശ്രമത്തിനും ശേഷം റീജമോൾ എത്തി, മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കാണാൻ. തന്റെ ജീവൻ നിലനിർത്താനായി സഹായിച്ച അദ്ദേഹത്തെ നേരിൽ കണ്ട് നന്ദി അറിയിക്കുകയും ഒരു നോക്ക് കാണുകയുമായിരുന്നു റീജയുടെ ആഗ്രഹം.
പോരുവഴി ഇടയ്ക്കാട് വടക്ക് പാലത്തടത്തിൽ വീട്ടിൽ ടാപ്പിങ് തൊഴിലാളിയായ ചാൾസിന്റെയും റീനയുടെയും മൂത്തമകളായ റീജയ്ക്ക് (12 വയസ്) ഹൃദയവാൽവിന് തകരാറുണ്ടായിരുന്നു. അസുഖത്തെ തുടർന്ന് ശസ്ത്രക്രിയ അനിവാര്യമാണെന്ന് ഡോക്ടർമാരും നിർദേശിച്ചു. ഒരു വയസുള്ളപ്പോൾ ബാധിച്ച രോഗം ഗുരുതരമായതോടെയാണ് അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡോക്ടർമാർ നിർദേശിച്ചത്. മകളുടെ ഭാരിച്ച ചികിത്സാ ചിലവുകൾക്ക് മുമ്പിൽ കൂലി വേലക്കാരായ ചാൾസിനും റീനയ്ക്കും പകച്ചു നിന്നപ്പോഴാണ് നാട്ടിലെ ഒരു ക്ലബ് പ്രതിനിധി മമ്മൂട്ടി ഫാൻസിന്റെ ഇപ്പോഴത്തെ സംസ്ഥാനട്രഷറർ കൂടിയായ കൊല്ലം സ്വദേശി പ്രിയദർശനെ ബന്ധപ്പെടുന്നത്.
ഒട്ടും താമസിക്കാതെ തന്നെ റീജയുടെ മെഡിക്കൽ റിപ്പോർട്ടുകൾ അദ്ദേഹം തിരുവനന്തപുരം നിംസ് ആശുപത്രിയുമായി സഹകരിച്ചു നടത്തുന്ന സൗജന്യ ഹൃദയശസ്ത്രക്രിയ പദ്ധതിയുടെ പ്രതിനിധികളുടെ അടുക്കലെത്തിച്ചു. റീജയുടെ മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച മെഡിക്കൽ സംഘം അടിയന്തര ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. അപ്പോഴേക്കും റീജയുടെ വിവരങ്ങളെല്ലാം പ്രിയദർശൻ മമ്മൂട്ടിയുടെ മാനേജർ ജോർജിനെയും പിആർഒ റോബർട്ടിനെയും അറിച്ചിരുന്നു. തുടർന്ന് സംഭവം അറിഞ്ഞ മമ്മൂട്ടി കുട്ടിയുടെ ജീവൻ നിലനിർത്താൻ വേണ്ട അടിയന്തരനടപടികൾ എടുക്കുവാൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകുകയായിരുന്നു.
ശസ്ത്രക്രിയ വിജയമാകുകയും ഏറെക്കാലമായി റീജ വിശ്രമത്തിലുമായിരുന്നു. അതിന് ശേഷം സ്കൂളിൽ പോകുവാനും തുടങ്ങി. ഇതിനിടെയാണ് മാസ്റ്റർ പീസ് എന്ന സിനിമയുടെ ഷൂട്ടിങിനായി മമ്മൂട്ടി കൊല്ലത്ത് എത്തിയതായി അറിയാൻ കഴിഞ്ഞത്. അപ്പോൾ തന്നെ അദ്ദേഹത്തെ നേരിൽ കാണണമെന്ന ആഗ്രഹം റീജയുടെ മനസ്സില്‍ ഉണ്ടായി. ഏറെക്കാലം മനസ്സിൽ കൊണ്ടുനടന്ന ആ ആഗ്രഹം മമ്മൂട്ടിയെയും അറിയിച്ചു. അടുത്ത ദിവസം തന്നെ കൊല്ലം രാമവർമ ക്ലബിലെ ലൊക്കേഷനിൽ എത്താൻ കുടുംബാംഗങ്ങളോട് നിർദേശം നൽകി.
അങ്ങനെ രാവിലെ തന്നെ ലൊക്കേഷനിൽ എത്തിയ റീജയും സഹോദരി റിൻസിയും കുടുംബവും മമ്മൂട്ടിയെ കണ്ടു. അദ്ദേഹത്തെ നേരിൽകണ്ടതും നിറകണ്ണുകളോടെയാണ് കുട്ടികൾ ഓടിയടുത്തത്. അവരുടെ നന്ദി അറിയിക്കുമ്പോൾ കണ്ടുനിന്നവരുടെയും കണ്ണുനിറഞ്ഞു. കുറച്ചുസമയം കുട്ടികളോടും കുടുംബത്തോടുമൊപ്പം മമ്മൂട്ടി ചിലവഴിച്ചു. പഠിത്തത്തിന്റെ കാര്യങ്ങൾ റീജയോടും റിൻസിയോടും ചോദിച്ചറിഞ്ഞു. ഒടുവിൽ യാത്ര പറഞ്ഞിറങ്ങുന്നതിന് മുമ്പായി തങ്ങളുടെ സ്കൂളിലെ കൂട്ടുകാരെ കാണിക്കാൻ പ്രിയതാരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങുവാനും കുട്ടികൾ മറന്നില്ല.