ഏതൊരു പെണ്ണിന്റെ മനസ്സിലുമുണ്ട് ഒരു ഹിമാലയം യാത്ര. അത് ഒറ്റയ്ക്കുള്ളതായിരിക്കണം, അവിടെ ആരെങ്കിലും കാത്തിരുന്നിട്ടൊന്നുമല്ല, പക്ഷെ വീട്ടിലെ ആധി നിറഞ്ഞ നോട്ടങ്ങൾ, കുഞ്ഞുങ്ങൾ , ഇടയ്ക്കിടെ മുഖം കറുപ്പിക്കുന്ന ഭർത്താവ്, കുറ്റം പറയുന്ന അമ്മായിയമ്മമാർ, തല വേദനിക്കുന്ന ജോലി... "എങ്ങോട്ടെങ്കിലും ഞാനങ്ങു പോകും" എന്ന് അവൾ എപ്പോഴും പറയുമ്പോഴും അങ്ങനെ വലിച്ചെറിഞ്ഞു പോകാൻ കഴിയാതെ നൂറു കണക്കിന് വേരുകൾ അവളെ പിന്നിലേയ്ക്ക് പിടിച്ച് വലിക്കുന്നുണ്ടാകും.
എങ്കിലും അങ്ങ് ദൂരെയുള്ള ആ വലിയ പർവ്വത നിരകൾ അവളെ മോഹിപ്പിച്ച് കൊണ്ട് തന്നെയിരിക്കും. "നീ നോക്കിക്കോ, എപ്പോഴെങ്കിലും ഞാനവിടെ പോയിരിക്കും" ജോലിയിലെ ഇടവേളകളിൽ കൂട്ടുകാരിയോട് അവൾ വെറുതെ വീരവാദം മുഴക്കും. ഒരിക്കലും പോകാൻ കഴിയില്ലെന്നറിഞ്ഞാലും മോഹങ്ങളെ ഉള്ളിൽ കൊണ്ടു നടക്കും. എന്നാൽ അങ്ങനെ ഒരു യാത്ര പോകാൻ കഴിഞ്ഞാലോ? അത്തരമൊരു സ്ത്രീ ചങ്കൂറ്റമാണ് മാലിനി.
രഞ്ജിത്ത് ശങ്കർ "രാമന്റെ ഏദൻ തോട്ടം" എന്ന ചിത്രമെടുക്കുമ്പോൾ അതിൽ സാമ്പ്രദായികമായ സ്ത്രീ സങ്കൽപ്പങ്ങളെ ഒന്നാകെ ഉള്ള പൊളിച്ചെഴുത്ത് തന്നെയാണ് നടത്തിയത്. ചിത്രത്തിന്റെ പേര് പോലെ രാമന്റെ ഏദൻ തോട്ടത്തിലൂടെ മാലിനി അവളുടേതായ ഏദൻ തോട്ടം കണ്ടെത്തുന്ന യാത്രയാണിത്. എത്രയോ നാളുകളായി മലയാളത്തിൽ ഇത്ര ശക്തമായ ഒരു സ്ത്രീപക്ഷ സിനിമ വന്നിട്ട്? പലപ്പോഴും സത്യസന്ധമല്ലാത്ത ജീവിതത്തിന്റെ ഏതൊക്കെയോ അറ്റത്ത് വെറുതെ നിൽക്കുന്ന ചില മനുഷ്യരെ/ ചിലപ്പോൾ ഇതുവരെ ഉണ്ടായിട്ടു പോലുമില്ലാത്ത മനുഷ്യരെക്കുറിച്ച് ചിത്രങ്ങളിറങ്ങുമ്പോൾ യാഥാര്‍ത്ഥ്യം പലപ്പോഴും ചിത്രങ്ങളിൽ നിന്നും അകന്നു നിൽക്കുന്നു. അഥവാ ഇറങ്ങുന്നുണ്ടെങ്കിൽ പോലും മിക്കതും ആൺപക്ഷ സിനിമകളായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു. അതിനിടയിലേക്കാണ് ഒരു പെണ്ണ് അവളുടെ സ്വാതന്ത്ര്യ ബോധവും കൊണ്ട് സദാചാരം പേറുന്ന സമൂഹത്തിലേക്ക് ചുണ്ടിൽ പരിഹാസവുമായി ഇറങ്ങി നടക്കുന്നത്.
ഒരു ടിപ്പിക്കൽ പുരുഷനാണ് മാലിനിയുടെ ഭർത്താവ് എൽവിസ്. ആവശ്യത്തിന് കയ്യിൽ പണമുണ്ടെങ്കിൽ പോലും അയാളുടെ (ശ്രദ്ധിക്കുക അയാളുടെ മാത്രം) സ്വപ്നമായ സിനിമയ്ക്ക് വേണ്ടി സ്വന്തമായി ഉണ്ടായിരുന്ന വീട് പോലും കളയുന്നു. മാലിനിയുടെ നൃത്തം കണ്ടു മോഹിച്ചാണ് അയാൾ അവളെ വിവാഹം കഴിക്കുന്നതെങ്കിൽ പോലും എൽവിസിന്റെ സ്വപ്ന സഞ്ചാരങ്ങൾക്കിടയിൽ മാലിനിയുടെ സ്വപ്നങ്ങൾ പാതിവഴിയിൽ നിലച്ചു പോകുന്നുണ്ട്. അല്ലെങ്കിലും പുരുഷകേന്ദ്രീകൃതമായ നമ്മുടെ സമൂഹത്തിൽ സ്വന്തമായി സ്വപ്‌നങ്ങൾ ഉള്ള സ്ത്രീകളെത്ര, അഥവാ അതുണ്ടെങ്കിൽ പോലും അവ നടത്താൻ ശ്രമിക്കാനെങ്കിലും കഴിയുന്ന സ്ത്രീകളെത്ര... എണ്ണത്തിൽ വളരെ കുറവാണ്. ഭാര്യയാക്കപ്പെട്ട, അമ്മയാക്കപ്പെട്ട സ്ത്രീകൾ, പ്രിയപ്പെട്ടവനും കുഞ്ഞിനും വേണ്ടി ബലി കൊടുക്കുന്ന സ്വന്തം സ്വപ്‌നങ്ങൾ നടപ്പാക്കപ്പെട്ടിരുന്നെങ്കിൽ നമ്മുടെ കൊച്ചു സംസ്ഥാനം ഇന്നെത്രയോ മേലെ ചർച്ച ചെയ്യപ്പെട്ടേനെ!