എരുമേലി∙ തുലാമഴയിൽ പാതിരാത്രി വനശിഖരങ്ങൾക്കൊപ്പമാണ് അഭിനവിന്റെ മുത്തച്ഛൻ വീട്ടുമുറ്റത്തുകൂടി ഒഴുകുന്ന പുഴയിലൂടെ ഒലിച്ചുപോയത്. ഇപ്പോൾ പെരുമഴയിൽ സ്വന്തം മകൻ അഭിനവിനെ ആ പുഴ കുറുകെ കടന്നു സ്കൂളിലേക്കയയ്ക്കാൻ കഴിയാതെ സങ്കടപ്പെട്ടു നിൽക്കുകയാണ് അവന്റെ മാതാപിതാക്കളും മുത്തശ്ശിയും. പെരുമഴ പെയ്താൽ പഠനം മുടങ്ങുന്ന എൽകെജി വിദ്യാർഥിയുടെയും അതോർത്തു സങ്കടപ്പെടുന്ന മാതാപിതാക്കളുടെയും ചിത്രമാണിത്.
വീടിനു തൊട്ടുമുന്നിലൂടെയാണു മൂന്നു തോടുകൾ സംഗമിച്ചൊഴുകുന്ന പുഴ. മഴക്കാലത്തു പുഴയൊഴുക്കിനു കരുത്തേറും. വീടിന്റെ പിന്നിൽ മൂവായിരം ഏക്കർ ചുറ്റളവിൽ ചെറുവള്ളി എസ്റ്റേറ്റ്. മറ്റൊരുവശത്ത് എരുമേലി റേഞ്ചിനു കീഴിലുള്ള വനം. മഴവെള്ളം കനത്തു തോട്ടിലൂടെ ഒഴുകിയാൽ ഈ കുടുംബം ഒറ്റപ്പെടും. പുറംലോകവുമായി ഒരു ബന്ധവുമില്ല. കരിമ്പിൻതോട് കാഞ്ഞിരത്തുംമൂട്ടിൽ അനൂപിന്റെ മകൻ അഭിനവ് പഠിക്കുന്നതു കനകപ്പലം എംടിഎൽപി സ്കൂളിലാണ്.
ക്ലാസ് സമയത്തു മഴ പെയ്താൽ അവൻ പറയും – ടീച്ചറേ മഴയാണേൽ ഞാൻ നാളെ ക്ലാസിൽ വരില്ല. ഈ മഴക്കാലത്തു വെള്ളപ്പൊക്കം ഉണ്ടായ ദിനങ്ങളിലൊന്നും അഭിനവ് സ്കൂളിൽ പോയിട്ടില്ല. അനൂപിന്റെ അച്ഛൻ 2015 ഒക്ടോബറിലെ വെള്ളപ്പൊക്കത്തിൽ രാത്രി ജോലികഴിഞ്ഞു വീട്ടിലേക്കു വരുംവഴി പുഴ കുറുകെ കടക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. അതിനുശേഷം ഓരോ പെരുമഴയും ഈ വീട്ടുകാർക്കു പേടിസ്വപ്നമാണ്. അന്നുതൊട്ടിന്നേവരെ അനൂപ് മഴ കണ്ടാൽപ്പിന്നെ പുഴിയിലിറങ്ങില്ല. മകനെ പുഴയിലിറക്കില്ല. മൂന്നു ദിവസമായി പെയ്ത മഴയെത്തുടർന്ന് അനൂപിന്റെ വീടിന്റെ തിണ്ണവരെ വെള്ളം കയറി.
ഇവർക്കു കൂടുതലൊന്നും വേണ്ട, ഒരു തടിപ്പാലം മതി. അതുപക്ഷേ, വീടിനടുത്തു നിർമിക്കാൻ സാധ്യമല്ല. കാരണം പെരുവെള്ളമെത്തിയാൽ തീരെ ഇടുങ്ങിയ ഭാഗത്തു പാലത്തിനു മുകളിലേക്കും വെള്ളം കയറും. പകരം 500 മീറ്റർ ദൂരെ കരിമ്പിൻതോട് കലുങ്കു ഭാഗത്തെങ്കിലും ഒരു തടിപ്പാലം. അത്ര മാത്രമാണ് ആഗ്രഹം. ഈ പ്രദേശം വനമേഖല ആയതിനാൽ വനം വകുപ്പിന്റെ അനുമതിയും വേണം.