വാഹനാപകടത്തിൽ മരിച്ച മകന്റെ ഇൻഷുറൻസ് തുക ലഭിക്കാൻ 25 വർഷം കാത്തിരിക്കേണ്ടിവന്ന അമ്മയോടു മദ്രാസ് ഹൈക്കോടതി ജഡ്ജി ക്ഷമ ചോദിച്ചു. ഇൻഷുറൻസ് കമ്പനി സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തടഞ്ഞുവച്ചിരുന്ന തുക പലിശ സഹിതം നൽകാനും കോടതി വിധിച്ചു. മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എൻ.ശേഷായിയാണ് 1993ൽ വാഹനാപകടത്തിൽ മരിച്ച ലോകേശ്വരന്റെ അമ്മയോടു ക്ഷമ ചോദിച്ചത്. 1993 മേയ് 18നാണു ട്രക്ക് ഡ്രൈവറായിരുന്ന ലോകേശ്വരൻ വാഹനാപകടത്തിൽ മരിച്ചത്.
തൊഴിലാളി നഷ്ടപരിഹാര ചട്ട പ്രകാരം ലോകേശ്വരന്റെ അമ്മ നഷ്ടപരിഹാരത്തിനായി അപേക്ഷ സമർപ്പിച്ചു.എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരിച്ച വ്യക്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നതു തെറ്റായിട്ടാണെന്നു കാട്ടി ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതെ തുടർന്നു ലോകേശ്വരന്റെ അമ്മ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിനെ സമീപിച്ചു.
മകനെ നഷ്ടപ്പെട്ട അമ്മയ്ക്കു നഷ്ടപരിഹാരമായി 3,47,000 രൂപ നൽകാൻ ട്രൈബ്യൂണൽ വിധിച്ചു. നഷ്ടപരിഹാരം നൽകാൻ താമസിച്ചതിനാൽ 7.5 ശതമാനം നിരക്കിൽ പലിശ നൽകണമെന്നും ട്രൈബ്യൂണൽ വിധിച്ചു. തുടർന്ന് ഇൻഷുറൻസ് കമ്പനി കോടതിയിൽ കേസ് നൽകി. തൊഴിലാളി നഷ്ടപരിഹാര ചട്ട പ്രകാരവും വാഹനാപകട ട്രൈബ്യൂണലിലെ അപേക്ഷ പ്രകാരവും രണ്ടു തവണ നഷ്ടപരിഹാര തുകയ്ക്കായി ലോകേശ്വരന്റെ അമ്മ അപേക്ഷ സമർപ്പിച്ചുവെന്നും ഇതു ചട്ടവിരുദ്ധമാണെന്നും ഇൻഷുറൻസ് കമ്പനി നൽകിയ കേസിൽ ചൂണ്ടിക്കാട്ടി.
വർഷങ്ങളോളം നഷ്ടപരിഹാരം നൽകാതെ കോടതി വരെ കേസെത്തിച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടിയെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ മരിച്ചയാളുടെ പേര് തെറ്റായി രേഖപ്പെടുത്തിയതിനാൽ അമ്മയ്ക്കു നഷ്ടപരിഹാരം നൽകാൻ സാധിക്കില്ലെന്ന നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.