മുടിമുറിക്കും ഭൂതത്തിന്റെ കഥകൾ കൂടുതൽ സ്ഥലങ്ങളിൽനിന്ന്. ഹരിയാന, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങൾക്കുശേഷം പഞ്ചാബിൽനിന്നാണ് മുടിമുറിക്കും ഭൂതത്തിന്റെ പുതിയകഥ പുറത്തെത്തിയിരിക്കുന്നത്. സംഗരൂർ ജില്ലയിലെ ചന്ദു ഗ്രാമത്തിൽനിന്നുള്ള മീനാ റാണിയെന്ന 23 വയസ്സുകാരിയുടെ മുടി മുറിച്ചെന്നതാണ് ഏറ്റവും പുതിയ സംഭവം. കഴിഞ്ഞ ദിവസം രാത്രി ഉറക്കത്തിനിടെ എണ്ണീറ്റപ്പോൾ മുടിമുറിച്ചതായി അറിഞ്ഞെന്നാണ് ഇവരുടെ ഭാഷ്യം.
തുടർന്നു സംഗരൂർ പൊലീസിൽ പരാതി നൽകി. മുറിയിൽ ഒറ്റയ്ക്ക് ഉറങ്ങുകയായിരുന്നു മീനാ റാണി. കുടുംബാംഗങ്ങൾ വീടിനു പുറത്താണ് കിടന്നതെന്നു പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. വീട്ടിൽ നായ് ഉണ്ടെങ്കിലും അതിന്റെ കുരയോ മറ്റോ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഇവർ പറയുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമാന സംഭവങ്ങളാണു പുറത്തെത്തുന്നത്. ഹരിയാനയിലെ മേവാത് മേഖലയിൽനിന്നാണ് മുടിമുറിക്കും ഭൂതത്തിന്റെ കഥകൾ ആദ്യം പുറത്തെത്തിയത്. പിന്നാലെ ദ്വാരത മേഖലയിലുമെത്തിയതായി വാർത്തകൾ പരന്നിരുന്നു.
രാത്രിയിലാണു സംഭവങ്ങൾ അരങ്ങേറുക. ഉറങ്ങാൻ കിടക്കുന്ന വനിതകൾ പൊടുന്നനെ ബോധരഹിതരാകും. ഉണരുമ്പോൾ മുടി അറുത്തുമാറ്റിയ നിലയിലായിരിക്കുമെന്നാണ് വാർത്തകൾ. ഹരിയാനയിലെ മേവാത് മേഖലയിൽ ഇത്തരത്തിൽ 12 പേരുടെ മുടി മുറിക്കപ്പെട്ടെന്നാണു റിപ്പോർട്ട്. ഗുരുഗ്രാം സ്വദേശിനിയും ഇക്കാര്യം പൊലീസിൽ പരാതിപ്പെട്ടിരുന്നു. പിന്നാലെ ദ്വാരകയിലെ ഛാവ്‌ല മേഖലയിൽനിന്നു മൂന്നുപേരുടെ മുടി നഷ്ടപ്പെട്ടതായി പരാതിയെത്തി. എന്നാൽ സംഭവത്തിനു പിന്നിലെ യഥാർഥ ചിത്രം പുറത്തെത്തിക്കാൻ പൊലീസിനു സാധിച്ചിട്ടില്ല.