ജനിച്ച് നമിഷങ്ങൾക്കകം അമ്മയുടെ മുഖത്ത് കെട്ടിപിടിച്ച പിഞ്ചുകുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബ്രസീലിൽ നിന്നാണ് സന്തോഷം പകരുന്ന ചിത്രം പുറത്തുവന്നത്. ബ്രന്‍ഡ കോയില്‍ഹോ ഡി സൗവ എന്ന 24കാരിയുടെയും കുഞ്ഞിന്റെയും ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കുട്ടിയെ അമ്മയുടെ അരികിൽ എത്തിച്ചയുടൻ കുഞ്ഞ് അമ്മയുടെ മുഖത്ത് കെട്ടിപിടിച്ച് തന്റെ മുഖം ചേർത്തു കിടന്നു.
കുറച്ചുനാൾ സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ജനിച്ചയുടൻ കുഞ്ഞ് നടന്ന സംഭവമായിരുന്നു സൈബർ ലോകത്തെ അത്ഭുതപ്പെടുത്തിയത്.. നവജാതശിശുകൾക്കുള്ള പ്രത്യേകതരം റിഫ്ലെക്സുകളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം. കുട്ടികൾക്ക് ജനിച്ചയുടൻ കൈപിടിച്ചുവെയ്ക്കുന്നതും അമ്മയുടെ ശബ്ദം തിരിച്ചറിയുന്നതും നടക്കുന്നതുമൊക്കെ ഇത്തരം ബേബി റിഫ്ലെക്സുകൾ മൂലമാണെന്ന് മലയാളി ഡോക്ടർ നെൽസൺ ജോസഫ് അന്ന് വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. കുട്ടി അമ്മയെ കെട്ടിപിടിച്ചതിനുകാരണം ബേബി റിഫ്ലെക്സുകളിലൊന്നായ മോറോ റിഫ്ലെക്സ് മൂലമാണ്. വലിയ ശബ്ദമോ സ്പർശമോ കേൾക്കുകയോ അനുഭവിക്കുകയോ ചെയ്യുന്ന സമയത്ത് കുഞ്ഞുങ്ങൾ അവിടേക്ക് കൈനീട്ടുകയും അവയെ സ്പർശിക്കുകയും ചെയ്യുന്നതാണ് മോറോ റിഫ്ലെക്സ് പ്രതിഭാസം.
ഏതായാലും ബ്രസീലിൽ നടന്ന സംഭവം ആശുപത്രിയില്‍ അമ്മയ്ക്കും കുഞ്ഞിനും ഒപ്പമുണ്ടായിരുന്ന ജീവനകാർക്കും കൗതുകമായിരുന്നു. കണ്ണുകള്‍ അടച്ചാണ് കുഞ്ഞ് കിടന്നിരുന്നത്. ഇടയ്ക്ക് ശബ്ദമുണ്ടാക്കി കരഞ്ഞപ്പോള്‍ ബ്രന്‍ഡ താരാട്ട് പാടി. തങ്ങളുടെ ഇത്രയും നാളത്തെ അനുഭവത്തില്‍ ഇത് ആദ്യത്തെ സംഭവമാണെന്നാണ് ഓപ്പറേഷന്‍ തിയേറ്ററിനുള്ളിലുള്ളവര്‍ പറഞ്ഞത്.