ബിസിനസ് ടൈക്കൂണായ അച്ഛനെയും കോടിക്കണക്കിനു വരുന്ന പൂർവിക സ്വത്തുക്കളുമുപേക്ഷിച്ച് പ്രണയിച്ച പുരുഷനൊപ്പം ജീവിക്കാനിറങ്ങിയപ്പോൾ ലോകം അവളെ പഴിച്ചു. ഈ ദാമ്പത്യം എത്ര ദിവസം നീണ്ടു നിൽക്കുമെന്നായിരുന്നു ചിലർക്കറിയേണ്ടിയിരുന്നത്. സുരക്ഷയ്ക്കായി എപ്പോഴും ബോഡിഗാർഡുകൾ, ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാൻ നിരവധി പരിചാരകർ, സഞ്ചരിക്കാൻ സ്വന്തമായി ജറ്റ്‌വിമാനമുൾപ്പെടെയുള്ള ആഡംബരസൗകര്യങ്ങൾ. ഇത്രയും സൗകര്യങ്ങളുപേക്ഷിച്ച് പ്രണയം തോന്നിയ സഹപാഠിയോടൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ച ആഞ്ജലീൻ ഇന്ന് വീണ്ടും വാർത്തകളിൽ നിറയുന്നത് തന്റെ തിരഞ്ഞെടുപ്പ് തെറ്റിയില്ല എന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറയാൻ കൂടിയാണ്.
മലേഷ്യന്‍ വ്യവസായ പ്രമുഖനായ ഖൂ കായ് പെങ്ങിന്റെയും മുന്‍ മലേഷ്യന്‍ സുന്ദരിയായിരുന്ന പോളിയ ചായ്‌യുടെയും അഞ്ചുമക്കളിൽ ഒരുവളാണ് ആഞ്ജലീൻ. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുന്നതിനിടയിലാണ് ആഞ്ജലീന്‍ ജെഡ്ഡീഡിയ ഫ്രാന്‍സിസിനെ പരിചയപ്പെടുന്നത് പരിചയം സൗഹൃദമായും സൗഹൃദം പ്രണയമായും വളർന്നു. തന്റെ പ്രണയത്തെക്കുറിച്ച് അവൾ അച്ഛനോടു തുറന്നു പറഞ്ഞു. എന്നാൽ മകൾ ഒരു സാധാരണക്കാരനെ വിവാഹം കഴിക്കുന്നതിനോടു യോജിക്കാൻ ആ അച്ഛന് കഴിയില്ലായിരുന്നു. അദ്ദേഹം മകളുടെ പ്രണയത്തെ എതിർത്തു. അച്ഛന്റെ സമ്മതം ലഭിക്കില്ലെന്നു മനസ്സിലായ മകൾ അച്ഛനെ ധിക്കരിച്ച് ജെഡ്ഡീയെ വിവാഹം കഴിച്ചു. ആഡംബരപൂർവം നടക്കേണ്ടീയിരുന്ന കോടീശ്വരപുത്രിയുടെ വിവാഹത്തിൽ അന്നു പങ്കെടുത്തത് വെറും മുപ്പതുപേരാണ്.
അച്ഛനും അമ്മയും വിവാഹബന്ധം വേർപെടുത്തുന്നതിന്റെ വേളയിലാണ് ഈ മകൾ വീണ്ടും വാർത്തകളിൽ നിറയുന്നത്. ഫോര്‍ബ്‌സ് തയ്യാറാക്കിയ പട്ടിക പ്രകാരം 300 മില്യണ്‍ യുഎസ് ഡോളറാണ് ആഞ്ജലീന്റെ അച്ഛൻ ഖൂ കായ് പെങ്ങിന്റെ ആസ്തി. അച്ഛനമ്മമാരുടെ വിവാഹമോചനവേളയിലാണ് അച്ഛന്റെ ആസ്തിയെപ്പറ്റി തനിക്കു ബോധ്യം വന്നതെന്നു ആഞ്ജലീൻ പറയുന്നു. അഞ്ചുമക്കളിൽ ബാക്കി നാലുപേരും അച്ഛനെ പിന്തുണച്ചപ്പോൾ അമ്മയുടെ കൂടെ നിൽക്കാൻ ആഞ്ജലീൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.