വിവാഹത്തിനു തൊട്ടുപിന്നാലെ താലി ഉപേക്ഷിച്ച് യുവതി കാമുകനോടൊപ്പം പോയെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിരുന്നു. കാമുകനുണ്ടെന്ന വിവരം യുവതി മാതാപിതാക്കളോടും ഭാവിവരനോടും പറഞ്ഞിരുന്നെന്നും എന്നാൽ അതു വകവയ്ക്കാതെ വിവാഹം കഴിപ്പിക്കുകയുമായിരുന്നെന്ന വാർത്തകളും തുടർന്നുണ്ടായി. കാമുകനോടൊപ്പം യുവതി പോയിട്ടില്ലെന്നും മറിച്ച് അവളുടെ വീട്ടിൽത്തന്നെയാണ് ഇപ്പോഴുള്ളതെന്നും ബന്ധുക്കളും സമൂഹവും ഉൾപ്പടെ കുടുംബത്തെ ഒറ്റപ്പെടുത്തി പുറത്തിറങ്ങാൻ പറ്റാത്ത മാനസികാവസ്ഥയിലാണ് ആ കുടുംബം കഴിയുന്നതെന്നും വാർത്തകൾ വന്നു.
ഒരു വാർത്ത കിട്ടിയ പാതി, അതെടുത്ത് ആഘോഷിക്കുകയാണ് ഇപ്പോഴത്തെ ട്രെൻഡ്. പരാമർശവിധേയരുടെ ഫോട്ടോ ഉൾപ്പെടെ പരസ്യമാക്കി കിട്ടാവുന്നിടത്തോളം കമന്റും ഷെയറും ലൈക്കും കണ്ട് ആഹ്ലാദിച്ച് അതും ആഘോഷമാക്കുന്നു ചിലർ. ‘തേപ്പുകാരി’ എന്ന ലേബൽ അവൾക്ക് ചാർത്തിക്കൊടുക്കും മുൻപ് ഒരു നിമിഷം പിറകോട്ടു ചിന്തിച്ച് എന്താണ് ഇതിനു പിന്നിലെ സത്യാവസ്ഥയെന്നോ, അല്ലെങ്കിൽ ഇത്തരം കമന്റുകളിലെ പരമാർശവിധേയർ സ്വന്തം ബന്ധുക്കളോ മിത്രങ്ങളോ ആയിരുന്നെങ്കിൽ ഇങ്ങനെ പ്രവർത്തിക്കുമോ എന്നു ചിന്തിക്കാനുള്ള മാനസികശേഷി പോലും പലർക്കും നഷ്ടമായിരിക്കുന്നു. ഇത്തരം സംഭവങ്ങളിൽ നമ്മൾ കാണാതെ പോകുന്ന ചില മാനസികവശങ്ങൾ കൂടിയുണ്ട്. അതേക്കുറിച്ചു പറയുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. കെ. ഗിരിഷ്.
ജീവിതത്തിൽ നടക്കുന്ന പ്രധാന സംഭവങ്ങളിൽ ഒന്നാണ് വിവാഹം. അതുവരെ നയിച്ച ജീവിതത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവിത്തിലേക്ക് ഇവിടെ രണ്ടു വ്യക്തികൾ കടക്കുന്നു. ഇതിനായി രണ്ടു കുടുംബങ്ങൾ തയാറെടുക്കുന്നു, കുടുംബവുമായി ബന്ധപ്പെട്ട സമൂഹത്തിലെ മറ്റു വ്യക്തികൾ തയാറാകുന്നു. ഇതിന്റെ പിന്നിൽ ചില ആചാരങ്ങളും വിശ്വാസങ്ങളുണ്ട്, മതപരമായി അടിയുറച്ച വിശ്വാസങ്ങളുണ്ട്. ഇത്തരത്തിൽ രണ്ടു കുടുംബങ്ങൾ ഒന്നാകാൻ തയാറെടുപ്പു നടത്തിയ അവസരത്തിൽ പെട്ടെന്ന് അതിൽ ഒരു മാറ്റം സംഭവിക്കുമ്പോൾ ഈ കുടുംബങ്ങളിലെ തീരുമാനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച വ്യക്തികൾക്കും അതുമായി ബന്ധപ്പെട്ടു നിൽക്കുന്നവർക്കും ഉണ്ടാകുന്ന വലിയ പിരിമുറുക്കമായിരിക്കും ഏറ്റവും പ്രധാനം. ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മളെക്കൊണ്ടെത്തിക്കുന്നത് ചില തിരിച്ചെഴുത്തുകൾ അനിവാര്യമാണ് എന്ന ചിന്തയിലേക്കാണ്.
മുൻകാലങ്ങളിലൊക്കെ ഒരു കാർഷിക സംസ്കാരത്തിന്റെ ഭാഗമായി കുടുംബവും സമൂഹവും വ്യക്തികളും നിന്നിരുന്ന അവസരത്തിൽ വ്യക്തികൾ കൂടുതലും കലക്ടീവ് ആയിരുന്നു. ഓരോ വ്യക്തികളെയും സമൂഹവും കുടുംബവും സ്വാധീനിക്കുകയും സമൂഹത്തിന്റെ സ്വാധീനത്തിനനുസരിച്ച് വ്യക്തികൾ തീരുമാനങ്ങളെടുക്കുകയും അതിന്റെ ഭാഗമായി നിൽക്കുകയും ചെയ്ത വ്യവസ്ഥിതിയായിരുന്നു മുൻപ് ഉണ്ടായിരുന്നത്. തുടർന്നുണ്ടായ വ്യാവസായിക വിപ്ലവവും ആഗോളവത്കരണവും സാംസ്കാരിക മാറ്റങ്ങളും വ്യക്തികളുടെ മനോഘടനയിലും ചിന്താഗതിയിലും ഉണ്ടാക്കിയ വ്യതിചലനങ്ങളുടെ ഫലമായി വ്യക്തികളെ സമൂഹം സ്വാധീനിക്കുന്ന മുൻരീതിക്കു ബദലായി വ്യക്തികൾ അവരവരിലേക്കു മാത്രം ചുരുങ്ങുന്ന സ്ഥിതിയായി. അവനവൻ സ്വന്തം തിരക്കഥ എഴുതുന്നു, ആ തിരക്കഥയ്ക്കനുസരിച്ച് ജീവിക്കുന്നു എന്ന നിലയിലേക്കുള്ള മാറ്റം നമ്മുടെ സമൂഹത്തിൽ ആഴത്തിൽ സംഭവിച്ചു.
ഈ പശ്ചാത്തലത്തിൽ വിവാഹം നിശ്ചയിക്കുമ്പോൾ തന്നെ കുടുംബത്തിന്റേതായിത്തീരണോ അതോ വ്യക്തിയുടേതായിത്തീരണോ എന്ന പ്രസക്തമായ ഒരു ചോദ്യം ഉടലെടുക്കുന്നു. രണ്ടു കുടുംബങ്ങൾ വരുന്നു, സ്ഥാവരജംഗമവസ്തുക്കളുടെ ബോധ്യങ്ങൾ പരിഗണിക്കുന്നു. രണ്ടു വ്യക്തികളെ ഒരേ താലിച്ചരടിൽ, രണ്ടു ഹൃദയങ്ങളായി കോർത്താൽ അതു നിലനിൽക്കുമോ എന്നു പോലും ചിന്തിക്കുന്നില്ല. വ്യക്തികൾ പരസ്പരം മനസിലാക്കുകയും അത്തരം ഉൾക്കൊള്ളലിനു വിധേയമായി സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്ന അവസ്ഥയിൽ അവരുടെ ഇഷ്ടപ്രകാരം വിവാഹം അല്ലെങ്കിൽ ഒരുമിക്കുകയും കുടുംബരൂപീകരണത്തിൽ ഇനി ഒരുമിച്ചു നിൽക്കാം എന്ന തീരുമാനത്തിലെത്തുകയും ഈ തീരുമാനങ്ങളെ കുടുംബവും സമൂഹവും അംഗീകരിക്കുകയും ചെയ്യുന്ന തിരിച്ചെഴുത്താണ് ഇന്ന് അനിവാര്യമായിരിക്കുന്നത്.