തൃശൂർ ∙ ‘പൊലീസ് വരുന്നതും ആരൊക്കെയോ ഓടുന്നതും കണ്ടപ്പോ അവനും പേടിച്ചു പോയി സാറേ. ഇരുട്ടിലേക്ക് അവൻ ഓടിയകലുന്നത് എന്റെയടുത്തു നിന്നാ. പിന്നെ തിരിച്ചുവന്നില്ല.’ പൊലീസിനെക്കണ്ടു ഭയന്നോടിയ വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിജിത്ത് പറയുന്നതിങ്ങനെ.
സജിനെ കാണാതായപ്പോൾ വഴിയറിയാതെ ചുറ്റിത്തിരിയുകയാണെന്നു വിചാരിച്ച അഭിജിത്തിനെ നടുക്കിക്കൊണ്ടാണു സജിന്റെ മരണവാർത്ത പുറത്തുവന്നത്. പഠനത്തിന്റെ ഇടവേളയിൽ ജോലിതേടി തൃശൂരിലേക്കു പുറപ്പെട്ടതു സജിനും രണ്ടു സുഹൃത്തുക്കളും ചേർന്നാണ്. അഭിജിത്തും ഹരികൃഷ്ണനും. മൂവരും ഒന്നിച്ചാണു തിങ്കളാഴ്ച രാത്രി ചെട്ടിയങ്ങാടിയിലേക്കു ഭക്ഷണം കഴിക്കാനിറങ്ങിയത്.
ഹരികൃഷ്ണൻ മുൻപേ താമസസ്ഥലത്തേക്കു മടങ്ങി. പിന്നാലെ പത്തേകാലോടെ ഭക്ഷണം കഴിഞ്ഞു സജിനും അഭിജിത്തും മടങ്ങുമ്പോൾ മാരാർ റോഡിനു സമീപത്തു ഭിന്നലിംഗക്കാരായ ചിലർ ഒരുസംഘം യുവാക്കളുമായി വഴക്കടിക്കുന്നതു കണ്ടു. യുവാക്കൾ മൂന്നു ബൈക്കുകളിലായി സ്ഥലം വിട്ടയുടൻ പൊലീസ് ജീപ്പ് സ്ഥലത്തെത്തി. ഇതുകണ്ട ഭിന്നലിംഗക്കാർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.