ഷാർജാ എയർപോർട്ടിൽ വച്ചു സഹോദരനെ കാണുമ്പോൾ ഷമീറയുടെ കണ്ണുകളാകെ ഈറനണിഞ്ഞിരുന്നു. ഇനിയൊരിക്കലും കാണില്ലെന്ന വിചാരിച്ച ആ നാലുവയസ്സുകാരൻ ഇതാ വളർന്നു വലുതായി തനിക്കു മുമ്പിൽ. അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നത്തിൽ വഴിപിരിഞ്ഞു പോയതായിരുന്നു ആ സഹോദരങ്ങൾ, ഒടുവിൽ അവരെ ഒന്നിപ്പിച്ചതോ സമൂഹമാധ്യമവും. മലയാളിയായ ഷമീറയുടെയും സഹോദരൻ ഹാനിയുടെയും കഥകളാണ് ഇന്നു സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.
കോഴിക്കോടു സ്വദേശിയായ ഷമീറയുടെ അച്ഛൻ സുഡാനി സ്വദേശിയായിരുന്നു. പഠനത്തിനായി കോഴിക്കോട് എത്തിയ സമയത്താണ് അച്ഛൻ ഇവരുടെ അമ്മയായ നൂർജഹാനെ പരിചയപ്പെടുന്നത്. ഒടുവിൽ വിവാഹവും കഴിച്ചു, ഹാനിയും ഷമീറയും ഉൾപ്പെടെ നാലുമക്കളുമായി. മൂന്നു പെങ്ങന്മാർക്കു കിട്ടിയ ഏക സഹോദരനെ അവർ ആവോളം ലാളിച്ചു. പക്ഷേ വിധി ആ സാഹോദര്യ ബന്ധത്തെ അധികനാൾ നീട്ടിയില്ല, അമ്മയോടു പിണങ്ങി അച്ഛൻ സുഡാനിലേക്കു പോയപ്പോൾ ഒപ്പം പറക്കമുറ്റാത്ത ഹാനിയെയും കൂടെ കൂട്ടിയിരുന്നു.
താൻ എവിടെ പോകുന്നുവെന്നോ എന്തിനു പോകുന്നുവെന്നോ ഒന്നും അന്നു ഹാനിക്കു മനസ്സിലായിരുന്നില്ല. സുഡാനിലെത്തിയതിനു ശേഷമുള്ള നാളുകളൊന്നും ഹാനിക്ക് ഇന്നും ഓർക്കാന്‍ ഇഷ്ടമല്ല. അവിടെ എത്തിയതോടെ അച്ഛൻ വീണ്ടും വിവാഹിതനായി, രണ്ടാനമ്മയും അച്ഛനും ചേർന്ന് തന്നെ എന്നും ഉപദ്രവിച്ചിരുന്നു, അന്നൊക്കെ അമ്മയെയും സഹോദരങ്ങളെയും കാണണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് ഹാനി പറയുന്നു. പക്ഷേ അച്ഛൻ അതിനൊരിക്കലും അനുവദിച്ചിരുന്നില്ല.