താൻ സ്നേഹിച്ച പെൺകുട്ടി, തനിക്കുവേണ്ടി വിവാഹവേദിയിൽ നിന്ന് ഇറങ്ങിപ്പോരാൻ ധൈര്യം കാണിച്ച പെൺകുട്ടി ലോകത്തിനു മുന്നിൽ അപഹാസ്യയായതും അവളെ സമൂഹമാധ്യമങ്ങൾ അധിക്ഷേപിക്കുന്നതും കണ്ടു സഹികെട്ടിട്ടാണ് അവൻ മാധ്യമങ്ങളിലൂടെ ലോകത്തോടു സത്യങ്ങൾ വെളിപ്പെടുത്താൻ തയാറായത്. അഭിജിത് എന്ന യുവാവ് സംഭവത്തെക്കുറിച്ചു പറയുന്നതിങ്ങനെ.
'' ഞങ്ങൾ പ്രണയത്തിലാണെന്ന വിവരം പെൺകുട്ടി അവളുടെ വീട്ടുകാരെ അറിയിച്ചിരുന്നു. വിവാഹം ചെയ്യാൻ പോകുന്ന പുരുഷനോടും അവൾ അതു തുറന്നു പറഞ്ഞിരുന്നു. എന്നാൽ ആരും അവളുടെ വാക്കുകൾ ചെവിക്കൊള്ളാൻ തയാറായില്ല. വീട്ടിൽ കല്യാണമാലോചിക്കുന്ന കാര്യം അവൾ നേരത്തെ തന്നെ എന്നോടു പറഞ്ഞിരുന്നു. പക്ഷേ വിദ്യാർഥിയായ എനിക്ക് ഇപ്പോൾ അവളെ വിവാഹം കഴിക്കാൻ സാധിക്കില്ലായിരുന്നു. വിവാഹാലോചന മുടക്കാനായി അവൾ പല ശ്രമങ്ങളും നടത്തിയെങ്കിലും അതൊന്നും വിലപ്പോയില്ല. അങ്ങനെയാണ് ആ വിവാഹം നടന്നത്.
വിവാഹപ്പന്തലിൽ നിൽക്കുന്ന അവളെ ഒരുനോക്കു കാണുവാൻ വേണ്ടിയാണ് വിവാഹസ്ഥലത്തു പോയത്. വിവാഹം കഴിഞ്ഞയുടൻ മടങ്ങുകയും ചെയ്തു. എന്നാൽ വിവാഹശേഷം അവൾ താലിയൂരി വരന് തിരികെ നൽകിയ കാര്യമൊക്കെ പിന്നീടാണറിഞ്ഞത്. ഈ സംഭവത്തിനു ശേഷം വരന്റെ ഒരു ബന്ധു ചെരുപ്പൂരി അവളെ പരസ്യമായി തല്ലി. വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലടിയായി. പിന്നീട് പൊലീസ് എത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. നഷ്ടപരിഹാരമായി വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടത് 15 ലക്ഷം രൂപയായിരുന്നു. 8 ലക്ഷം രൂപ നൽകാമെന്ന ഉറപ്പിന്മേലാണ് പിന്നീട് വലിയ ബഹളങ്ങളുണ്ടാക്കാതെ അവർ തിരികെപ്പോയത്.