മനസ്സിലേൽക്കുന്ന വേദനകളും ജീവിതത്തിലുണ്ടാവുന്ന നഷ്ടങ്ങളും എന്നും ജീവിതത്തിലെ പൊള്ളുന്ന ഓർമ്മകളായിരിക്കും. എന്നാൽ അടുത്തിടെ വരുന്ന വാർത്തകൾ നൽകുന്നത് ചില ദുസ്സൂചനകളാണ്. സമൂഹമാധ്യമം എന്ന വേദിയിലൂടെ ആരെയും കരിവാരിത്തേക്കാനും ആരേവേണമെങ്കിലും കൊല്ലാനുമുള്ള ലൈസൻസ് തങ്ങൾക്കുണ്ടെന്നു നടിക്കുന്ന ചില മനോരോഗികളും അവർ നടത്തുന്ന അപവാദപ്രചരണങ്ങളും പലരുടെയും ഉറക്കം കെടുത്താറുണ്ട്.
പ്രശസ്തരും സാധാരണക്കാരും ഒരുപോലെ ഈ അപവാദപ്രചരണങ്ങൾക്ക് ഇരയാവാറുമുണ്ട്. എന്നാൽ ഇക്കുറി മറ്റൊരബദ്ധവുമായാണ് ഫെയ്സ്ബുക്ക് വാർത്തകളിൽ നിറയുന്നത്. നർത്തകനും അഭിനേതാവും താരാകല്യാണിന്റെ ഭർത്താവുമായ രാജാറാം ഞായാറാഴ്ച മരണപ്പെട്ടിരുന്നു. എന്നാൽ മരണപ്പെട്ട ഭർത്താവിനു പകരം താരാകല്യാണിനെയാണ് ഫെയ്സ്ബുക്ക് ഓർമയാക്കിയത്.
ഫെയ്സ്ബുക് റിമംബറിങ് ഫീച്ചറിൽ താരാകല്യാണിന്റെ അക്കൗണ്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തി മരണപ്പെട്ടാൽ മരണം തെളിയിക്കുന്ന വാർത്തയോ പേപ്പർ കട്ടിങ്ങുകളോ സഹിതം ഫെയ്സ്ബുക് അധികൃതരെ ബന്ധപ്പെട്ടെങ്കിൽ മാത്രമേ ആ വ്യക്തിയുടെ അക്കൗണ്ട് ഫെയ്സ്ബുക്ക് റിമംബറിങ് പട്ടികയിൽ ഉൾപ്പെടുത്തൂ. താരാകല്യാണിന്റെ അക്കൗണ്ട് ഫെയ്സ്ബുക്ക് റിമംബറിങ് ഫീച്ചറിൽ വരുകയും അന്തരിച്ച രാജാറാമിന്റെ അക്കൗണ്ട് ഫെയ്സ്ബുക്ക് റിമംബറിങ്ങ് ഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതും തമ്മിൽച്ചേർത്തു വായിച്ചാൽ എന്തോ ആശയക്കുഴപ്പം സംഭവിച്ചതായിരിക്കാം എന്ന നിഗമനത്തിലാണ് സമൂഹമാധ്യമങ്ങളിൽ സജീവമായ ആളുകൾ.