മുൻവിധിയോടെ അളുകളോട് പെരുമാറുന്നതാണ് നമ്മുടെ ശീലം. നമ്മുടെ വാക്കുകളോ പെരുമാറ്റമോ അവരെ വേദനിപ്പിക്കുന്നുണ്ടോയെന്ന ചിന്തയുടെ ലാഞ്ചനപോലും നമ്മുടെയൊന്നുമുള്ളിൽ ഒരിക്കലുമുണ്ടാവുകയുമില്ല. എങ്കിൽ പ്രിയദർശിനി ടീച്ചറുടെ കഥയറിയണം. അവരുടെ ഉടുപ്പും നടപ്പും കണ്ട് അവരെ ഒരിക്കലെങ്കിലും പരിഹസിച്ചിട്ടുണ്ടെങ്കിൽ മനസ്സുകൊണ്ടെങ്കിലും ആ അമ്മയോട് മാപ്പു പറയണം.
തലശ്ശേരി ലവേഴ്സ് എന്ന ഫെയ്സ്ബുക്് പേജിലെ ഒരു കുറിപ്പിലൂടെയാണ് പ്രിയദർശിനി ടീച്ചറുടെ കഥയറിഞ്ഞത്. ഹാൻഡ്ബാഗും കന്നാസു നിറയെ വെള്ളവും വിചിത്രമായ വേഷഭൂഷാദികളുമായി തലശ്ശേരിയിലെ തിരക്കുകൾക്കിടയിൽ അലഞ്ഞു നടക്കുന്ന പ്രിയദർശിനിടീച്ചരെ പലരും കണ്ടിട്ടുണ്ട്. ടീച്ചറിന്റെ ഈ അവസ്ഥയ്ക്കു പിന്നിലുള്ള കഥയറിഞ്ഞ പലരും കണ്ണീരുകൊണ്ടാണ് അവരെ നോട്ടംകൊണ്ടെങ്കിലും പരിഹസിച്ചിട്ടുണ്ടെങ്കിൽ അതിനു മാപ്പു പറഞ്ഞത്.
തലശ്ശേരി റെയിൽവേസ്റ്റേഷനിൽ എന്നും ആരെയോ കാത്തിരിക്കുന്ന പ്രിയദർശിനി ടീച്ചറിന്റെ കഥയറിയണമെങ്കിൽ കുറേവർഷങ്ങൾ പിന്നോട്ടു നടക്കണം. അധ്യാപികയായിരുന്ന പ്രിയദർശിനി കാണാൻ നല്ല സുന്ദരിയായിരുന്നു. തലശ്ശേരി റെയിൽവേസ്റ്റേഷനിൽ വെച്ച് സ്ഥിരമായി കാണാറുള്ള ഒരു ലോക്കോപൈലറ്റുമായി അവർ പ്രണയത്തിലായി. മംഗലാപുരം ചെന്നൈ റൂട്ടിലെ ലോക്കോപൈലറ്റായിരുന്നു ഈ പ്രണയകഥയിലെ നായകൻ. ഒരുദിവസം ടീച്ചർ കാത്തിരുന്നിട്ടും ആ തീവണ്ടിയും അതിലെ ലോക്കോപൈലറ്റും എത്തിയില്ല. അവർ കാത്തിരിപ്പു തുടർന്നു. അപ്പോഴാരോ അവരോടു പറഞ്ഞു കാത്തിരിക്കുന്ന ആൾ ഇനി ഒരിക്കലും മടങ്ങി വരില്ല. ഒരു അപകടത്തിൽ അദ്ദേഹം ഈ ഭൂമിവിട്ടുപോയി എന്ന്.