ഗുരുവായൂരിൽ വിവാഹശേഷം കാമുകനൊപ്പം പോയ പെൺകുട്ടിയെ അധിക്ഷേപിച്ചും ആക്രോശിച്ചുമുളള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ. മഹാദുരന്തം തലയിൽ നിന്നൊഴിഞ്ഞതിന്റെ ഒരു ചെറിയ സെലിബ്രേഷൻ എന്ന പേരിൽ കേക്കുമുറിച്ചു ആഘോഷിച്ച യുവാവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തേപ്പുകാരി, മഹാദുരന്തം തുടങ്ങിയ അധിക്ഷേപം ചൊരിയാൻ മാത്രമുളള തെറ്റൊന്നും ആ പെൺകുട്ടി ചെയ്തിട്ടില്ലെന്നാണ് പെൺകുട്ടിയുടെ അടുത്ത സുഹൃത്തുക്കൾ പങ്കുവെക്കുന്നത്. ഇത്തരം സഭ്യതയ്ക്ക് നിരക്കാത്ത കമന്റുകളും വിശേഷണങ്ങളും ചാർത്തി നിങ്ങൾ ആഘോഷിക്കുമ്പോൾ ആ പെൺകുട്ടിയുടെ നിസഹായാവസ്ഥയേയും സങ്കടത്തെയും കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോയെന്ന് സുഹൃത്തുക്കൾ മറുചോദ്യം എറിയുന്നു.
വളരെ നാളായിട്ടുളള പ്രണയബന്ധം വീട്ടിൽ പറഞ്ഞപ്പോൾ ശക്തമായ എതിർപ്പാണ് നേരിടേണ്ടി വന്നത്. ഇതിനിടയിലാണ് വിവാഹലോചന വരുന്നത്. യുവാവിനോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നതാണ്. നീ പഴയ കാര്യം മറന്നേക്ക് എന്നായിരുന്നു അയാളുടെ പ്രതികരണം. വിവാഹദിവസവും തന്റെ എതിർപ്പ് പെൺകുട്ടി പ്രകടിപ്പിച്ചിരുന്നു. സ്വന്തം കുടുംബാംഗങ്ങളും വരനുമെല്ലാം ഇതൊന്നും തെല്ലും ഗൗനിച്ചതു പോലുമില്ല. തുടർന്നാണ് വിവാഹത്തിൽ നിന്ന് പിന്മാറാൻ പെൺകുട്ടി തീരുമാനിക്കുന്നതും – പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പറയുന്നു.
മാധ്യമപ്രവർത്തക ഷാഹിന പെൺകുട്ടിയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിചാരണ അതിരു കടക്കുന്നുവെന്ന് കൃത്യമായി പറഞ്ഞുവെക്കുന്നു. സോഷ്യൽ മീഡിയയിലെ ഈ ഖാപ് പഞ്ചായത്ത് ദയവു ചെയ്ത് പിരിച്ചു വിടണമെന്നും ആ പെൺകുട്ടി കാമുകന്റെ കൂടെ പോയി സുഖിക്കുകയല്ല വീട്ടിൽ തന്നെയുണ്ടെന്നും ഷാഹിന പറഞ്ഞുവെക്കുന്നു. പത്തൊമ്പത് വയസ്സേ ഉള്ളൂ ആ പെൺകുട്ടിക്ക് . കാമുകനും അത്രയൊക്കെയേ പ്രായമുള്ളൂ .വരൻ എന്ന് പറയുന്ന ആ ആൺകുട്ടിക്ക് ഇരുപത്താറു വയസ്സേ ഉള്ളൂ. ഷാഹിന കുറിക്കുന്നു.
ആ പെൺകുട്ടിയും അവളുടെ അച്ഛനുമമ്മയും ഇത് വരെ വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല .അറിഞ്ഞത് ശരിയാണെങ്കിൽ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കേണ്ട ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കുന്നില്ല . നാട്ടില്‍ അവര്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്.ഈ കാമുകൻ ഇപ്പോൾ എവിടെയാണ് എന്നറിയില്ല. ഇത്രയും ദയാരഹിതമായ ഒരു ലോകത്തെ ഭയന്ന് ഇവരിൽ ആരെങ്കിലുമൊക്കെ ആത്മഹത്യ ചെയ്‌താൽ എല്ലാവർക്കും സന്തോഷമാകുമോ ? ക്ഷമയും സഹാനുഭൂതിയും കാണിക്കാൻ കഴിയില്ല എന്നറിയാം. .ആത്മഹത്യയിലേക്കു തള്ളി വിടാതിരിക്കുകയെങ്കിലും ചെയ്യണമെന്നു ഷാഹിന അഭ്യർഥിക്കുന്നു. .
ഗുരുവായൂരില്‍വെച്ച് ഞായറാഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. താലികെട്ടു കഴിഞ്ഞതിനു പിന്നാലെ പെണ്‍കുട്ടി വരനോടു കാമുകനോടോപ്പം പോകുമെന്ന് അറിയിക്കുകയായിരുന്നു. പെൺകുട്ടി ശക്തമായ നിലപാട് എടുത്തത് സംഘർഷത്തിനു വഴിതെളിയിച്ചു. പൊലീസിന്റെ സാന്നിധ്യത്തിൽ എട്ടു ലക്ഷം രൂപ വരന്റെ വീട്ടുകാർക്ക് നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ചതോടെയാണ് വരനും കുടുംബാഗങ്ങളും വിവാഹബന്ധത്തിൽ നിന്ന് പിന്മാറിയത്.
നിരവധി അധിക്ഷേപങ്ങൾ അവൾ കേട്ടുകഴിഞ്ഞു. കാമുകനുമായി ഒത്തുകളിച്ചുവെന്നും സ്വർണം കവരാൻ വേണ്ടിയാണ് കല്യാണം കഴിയുന്നത് വരെ കാത്തുനിന്നതെന്നും ഒക്കെ കഥകൾ ഉണ്ടാക്കി. എല്ലാ മോഹങ്ങളും ഉളളിലൊതുക്കി മറ്റുളളവർക്ക് വേണ്ടി ജീവിക്കേണ്ടവരൊന്നുമല്ല പെൺകുട്ടികൾ.പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ കാര്യങ്ങളില്‍ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശം ഇപ്പോഴും നമ്മുടെ കുടുംബങ്ങളില്‍ ഇല്ലെന്നും അത്തരമൊരു സാഹചര്യത്തിന്റെ സൃഷ്ടി മാത്രമാണ് ഗുരുവായൂരില്‍ നടന്ന സംഭവങ്ങളെന്നും പെൺകുട്ടിയുടെ സുഹൃത്തുക്കൾ പറയുന്നു.