സൂര്യനും മറ്റ് ഗ്രഹങ്ങളും ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്ന് ലോകം വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ദൂരദർശിനി ഉപയോഗിച്ച് ഗലീലിയോ ഗലീലി തെളിയിച്ചു, ഭൂമിയും മറ്റ് ഗ്രഹങ്ങളുമാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതെന്ന്. നാനൂറിലേറെ വർഷങ്ങൾക്കു മുൻപായിരുന്നു അത്. കാലം മാറിയിട്ടും ശാസ്ത്രം ലോകത്തെ തിരുത്തുന്ന പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം അധികം വൈകാതെ നമുക്കു മുന്നിലെത്തും.
ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, അന്റാർട്ടിക്ക, ഓസ്ട്രേലിയ എന്നിങ്ങനെ നിലവിൽ ഏഴ് ഭൂഖണ്ഡങ്ങളാണുള്ളത്. പക്ഷേ ഇക്കഴിഞ്ഞ ജൂലൈ 27ന് ആരംഭിച്ച കപ്പൽ പര്യവേക്ഷണം വിജയിച്ചാൽ ഒരു ഭൂഖണ്ഡത്തിന്റെ പേരു കൂടി ആ പട്ടികയിലേക്ക് കടന്നുകൂടും–സീലാൻഡിയ(Zealandia). സമുദ്രത്തിനടിയിൽ മറഞ്ഞിരിക്കുന്ന ആ എട്ടാം ഭൂഖണ്ഡത്തിന്റെ രഹസ്യം തേടി ജോയ്ഡീസ് റെസലൂഷൻ എന്ന പര്യവേക്ഷണക്കപ്പലാണ് ഓസ്ട്രേലിയൻ തീരത്തു നിന്ന് യാത്രയായിരിക്കുന്നത്. ഒപ്പം ഇന്റർനാഷനൽ ഓഷ്യൻ ഡിസ്കവറി പ്രോഗ്രാമിൽ പ്രവർത്തിക്കുന്ന അൻപതിലേറെ ഗവേഷകരും അധ്യാപകരും ശാസ്ത്രജ്ഞരുമുണ്ട്.
എന്താണ് സീലാൻഡിയ?
കടലിന്നടിയിൽ ഒരു എട്ടാം ഭൂഖണ്ഡം ഒളിച്ചിരിപ്പുണ്ടെന്ന സംശയം വർഷങ്ങൾക്കു മുൻപേ തന്നെ ഭൗമശാസ്ത്രജ്ഞർ പ്രകടിപ്പിച്ചതാണ്. തെക്കൻ പസഫിക് സമുദ്രത്തിൽ ന്യൂസീലൻഡ്, ന്യൂ കലെഡോണിയ, ഓസ്ട്രേലിയയുടെ രണ്ട് ദ്വീപുകൾ, ലോർഡ് ഹവ് ദ്വീപ്, നോർഫോക് ദ്വീപ് എന്നിവ ഉൾപ്പെട്ടതാണ് ഈ ഭൂഖണ്ഡമെന്നാണ് കരുതുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡമായ ഓസ്ട്രേലിയയേക്കാളും ചെറുതായിരിക്കും സീലാൻഡിയ. 19 ലക്ഷം ചതുരശ്ര മൈൽ പ്രദേശത്തു പരന്നു കിടക്കുന്ന സീലാൻഡിയയുടെ 94 ശതമാനവും പക്ഷേ പസഫിക് സമുദ്രത്തിന്നടിയിലാണ്. അതിനാൽത്തന്നെയാണ് ജോയ്ഡീസ് റെസലൂഷൻ എന്ന കപ്പൽ ഉപയോഗപ്പെടുത്തുന്നതും. കടലിന്റെ അടിത്തട്ട് തുരന്ന് പാറകളുടെയും മറ്റും സാംപിളുകൾ ശേഖരിക്കുന്നതിൽ മിടുക്കിയാണ് ഈ കപ്പൽ.