പതിനൊന്നു വർഷം കാത്തിരുന്നാണ് ആ ദമ്പതികൾക്ക് ഒരു കുഞ്ഞു പിറന്നത്. പക്ഷെ വിധി മറ്റൊന്നായിരുന്നു. അമ്മയുടെ താരാട്ട് ഏറ്റുവാങ്ങാനും ഒരിറ്റു മുലപ്പാൽ നുകരനും ആ പിഞ്ചു കുഞ്ഞിനു ഭാഗ്യമുണ്ടായില്ല. കുഞ്ഞിനെയൊന്നു താലോലിക്കാനും ഉമ്മവയ്ക്കാനും പോയിട്ട് കണ്ണു തുറന്നൊന്നു കാണാൻ പോലും വിധി അവരെ ബാക്കി വച്ചില്ല. കുഞ്ഞിന്റെ ജനനത്തോടെ അവർ കോമയിലേയ്ക്ക് വഴുതി വീണു.
സിംഗപ്പൂരിൽ നിന്നുള്ള 36കാരിയായ യുവതിക്കാണ് ഈ ദുര്യോഗം. നിറവയറുമായി കഴിയവേ കഴിഞ്ഞ 18ാം തിയതി അവർക്ക് കടുത്ത പനി അനുഭവപ്പെട്ടു. സാധാരണ പനിയാണെങ്കിലും അവർ ഗൈനക്കോളജിനെ സമീപിച്ചു. പക്ഷെ രോഗം കുറയുന്ന ലക്ഷണമില്ലായിരുന്നു. മാത്രമല്ല, രക്തസമ്മർദം ഉയരുന്നതും ഡോക്ടർ അവരോട് വെളിപ്പെടുത്തി. വയറ്റിലെ പിഞ്ചുകുഞ്ഞിന്റെ ഹൃദയതാളം താഴുന്നതായും മനസിലാക്കി. ഉടനെ അവിടുത്തെ പ്രധാനപ്പെട്ട ആശുപത്രിയിൽ തന്നെ അഡ്മിറ്റു ചെയ്തു.
കുഞ്ഞിനെ ഉടനെ പുറത്തെടുക്കണമെന്ന നിലവന്നു. ബാക്ടീരിയൽ ഇൻഫെക്ഷൻ തിരിച്ചറിഞ്ഞു. അമ്മയുടെ ലിവർ പ്രവർത്തന രഹിതമായി. രണ്ടു പേർക്കും അപകടം സംഭവിക്കാവുന്ന സാഹചര്യം. 800 ഗ്രാം മാത്രം തൂക്കമുള്ള, പൂർണ വളർച്ചയെത്താത്ത പിഞ്ചു കുഞ്ഞിനെ വയറു കീറി പുറത്തെടുത്തു. അന്നു രാത്രിതന്നെ അവർ കോമയിലേയ്ക്ക് വഴുതി വീണു.
ഇവർക്ക് നേരത്തെ ഹെപ്പറ്റൈറ്റസ് ബി ബാധിച്ചിരുന്നതായി സഹോദരി അറിയിച്ചു. ഗർഭധാരണത്തിനു മുന്നെ പൂർണ ആരോഗ്യവതിയായിരുന്നു ഇവർ എന്നും സഹോദരി പറയുന്നു. യുവതിയുടെ ശാരീരികാവസ്ഥ ആ കുടുംബത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരിക്കുന്നു. ജീവൻ നിലനിർത്താൻ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. ഇതിനുള്ള ശ്രമത്തിലാണ് യുവതിയുടെ ബന്ധുക്കൾ ഇപ്പോൾ.