ആറ്റുനോറ്റ് ഒരു കൺമണിയെകിട്ടുക സന്തോഷമുള്ള കാര്യമാണ്. എന്നാൽ കുഞ്ഞിന്റെ ജനനത്തോടെ പലഭാഗത്തുനിന്നും പലതരം ഉപദേശങ്ങളാണ് പുതുതായി അമ്മമാരായവർക്ക് കേൾക്കേണ്ടി വരിക. മുതിർന്നവരോട് എതിർത്ത് പറയാനാകാത്തതുകൊണ്ട് മാത്രം പലരും ഇത്തരം ഉപദേശങ്ങളും അഭിപ്രായപ്രകടനങ്ങളും നിശബ്ദം സഹിക്കുകയാണ്. കുഞ്ഞുണ്ടായികഴിഞ്ഞ ശേഷം അമ്മമാരോട് പറയരുതാത്ത കാര്യങ്ങളും കേൾക്കാൻ ആഗ്രഹിക്കാത്തതുമായുള്ള കാര്യങ്ങൾ എന്തെല്ലാമായിരിക്കും? ഈ വിഷയത്തെക്കുറിച്ച് അറിയാൻ ഒരു ഡോക്ടർ പോസ്റ്റ് ചെയ്ത കുറിപ്പ് ഫെയ്സ്ബുക്കിൽ വൈറൽ ആയിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ നെൽസൺജോസഫിന്റെ കുറിപ്പിനാണ് അമ്മമാർ കേൾക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളെക്കുറിച്ച് പ്രതികരിച്ചത്. ഒരിക്കലും പറയാൻ പാടില്ലാത്തതും കേൾക്കാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഡോക്ടറുടെ നീരീക്ഷണത്തിൽ;
പുതിയ അമ്മമാർ സാധാരണ കേൾക്കുന്ന, എന്നാൽ ഒരു കാരണവശാലും അവരോട് പറയരുതാത്ത ചില ഡയലോഗുകളാണ് ഇവ...
എത്ര പ്രസവിച്ചവരായാലും ശരി... നിങ്ങളുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നതല്ല...
1. " തേനും വയമ്പും സ്വർണത്തിൽ ചാലിച്ച് "
ഉണ്ടായ കുഞ്ഞിന് ആദ്യം തന്നെ നാക്കിൽ തേനും വയമ്പുമോ പൊന്നും തേനുമോ ഒക്കെ അരച്ച് കൊടുക്കുന്നത് ഒരു ആചാരമാണ്. ആചാരമല്ല, അനാചാരമാണെന്ന് തന്നെ പറയണം. എതിലെയൊക്കെ പോയി എന്തൊക്കെ ചെയ്തെന്ന് യാതൊരു ഉറപ്പുമില്ലാത്ത ചേട്ടന്റെ കയ്യിലെ മോതിരമാണ് ആദ്യമായിട്ട് കൊച്ചിന്റെ നാക്കിൽ മുട്ടിക്കാൻ പോകുന്നത്. കൂടെ ബോട്ടുലിസം വരെ ഉണ്ടാകാൻ സാദ്ധ്യത ഉള്ള ഏതോ ഒരു കുപ്പിയിലടച്ച തേനും...
ആദ്യം കൊടുക്കുന്ന ആഹാരം എന്താണെന്നതനുസരിച്ചല്ല കുഞ്ഞ് ആരാകുമെന്നും ബുദ്ധിയും ശക്തിയുമൊക്കെ തീരുമാനിക്കപ്പെടുന്നതും...അല്ല, അത് പൂർണമായും ശരിയല്ല. ആദ്യം കൊടുക്കുന്ന ആഹാരത്തിലെ അണുബാധ മതി ഇതൊക്കെ തീരുമാനിക്കപ്പെടാൻ....അപ്പൊ എന്ത് ആദ്യം കൊടുക്കണം?
ഉത്തരം വളരെ സിമ്പിളാണ്. മുലപ്പാൽ.
2. " അയ്യോ അവക്ക് പാലില്ല കേട്ടോ "
അല്ല, നിങ്ങ എന്താ ഉദ്ദേശിക്കുന്നത്? മകൾക്കോ മരുമകൾക്കോ ക്ടാവ് ഉണ്ടാകുമ്പൊ അടുത്ത വീട്ടില് രണ്ട് കുപ്പി പാല് കൊടുക്കാന്ന് ഏറ്റിരുന്നോ? ഇത്രമാത്രം പാല് ഉണ്ടായിട്ട് വേറെന്ത് കാട്ടാനാ? ( ഇത്തരം മിക്ക പരാതിക്കാരുടെയും മാറ് ഗൈനക്കോളജിസ്റ്റ് പരിശോധിക്കുമ്പൊ പാലിന് ഒരു കുറവുമില്ലെന്നത് മറ്റൊരു വാസ്തവം )...
തന്റെ കുഞ്ഞിന് ആവശ്യമുള്ള പാൽ ഓരോ അമ്മമാർക്കും ഉണ്ടായിരിക്കും.
മുലയൂട്ടലിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കേണ്ടത് കുഞ്ഞ് പിറക്കുമ്പോളല്ല. അതിനും വളരെ മുൻപേയാണ്. മാറിടങ്ങൾക്ക് മുലയൂട്ടലിനു വിഘാതമായേക്കാവുന്ന എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ (ഉദാഹരണത്തിന് ഉൾ വലിഞ്ഞിരിക്കുന്ന നിപ്പിൾ ) എന്ന് പ്രസവത്തിനു മുൻപ് തന്നെ ഡോക്ടറോട് ചർച്ച ചെയ്യാവുന്നതാണ്.
പാലില്ല എന്ന് പരാതി പറയുന്നതിനു മുൻപ് ചില കാര്യങ്ങൾ ഓർക്കുക. അമ്മയുടെ ആകാംക്ഷയും വേദനയും അരക്ഷിതത്വവും പാല് കുറയാൻ കാരണമാകും.
എന്ന് വച്ചാൽ സന്ദർശകരുടെ നടുക്ക് നിർത്തിയിട്ട് കൊച്ചിനു പാല് കൊടുത്തോളാൻ പറഞ്ഞാൽ ചിലപ്പൊ നടന്നെന്ന് വരില്ലെന്ന് സാരം. അതുപോലെ തന്നെ " അയ്യോ അവക്ക് പാലില്ല " എന്നുള്ള ഡയലോഗും പാലിന്റെ അളവ് കുറയ്ക്കും. അതുകൊണ്ട് മിണ്ടാതിരിക്കുക. ( ഇനി ചായ ഉണ്ടാക്കാൻ പാലില്ല എന്ന് പറയുന്നത് പോലും ഇച്ചിരെ മാറി നിന്ന് മതി )
വയറ് ചാടുമെന്ന് പറഞ്ഞ് വെള്ളം കൊടുക്കാതിരിക്കുന്നതും തെറ്റാണ്. ആവശ്യത്തിനു വെള്ളം കുടിക്കുന്നതും ആവർത്തിച്ചുള്ള മുലയൂട്ടലും കുഞ്ഞിന്റെ സാമീപ്യവുമൊക്കെ പാൽ ചുരത്താൻ അമ്മയെ സഹായിക്കുകയേ ഉള്ളൂ. വെള്ളത്തിന്റെ കുറവ് പാലിന്റെ അളവിൽ വ്യത്യാസമുണ്ടാക്കുമെന്ന് മാത്രമല്ല, മൂത്രത്തിൽ അണുബാധ പോലെയുള്ള രോഗങ്ങൾക്കും ഇടയാക്കാനിടയുണ്ട്..
കംഫർട്ടബിളായ ഒരു പൊസിഷനിൽ ഇരിക്കുന്നതും മാറിനോട് കുഞ്ഞ് ശരിയായ രീതിയിൽ അറ്റാച്ച് ചെയ്യുന്നതും ( വായ വിടർന്ന്, കീഴ്ത്താടി മാറിനോട് ചേർന്ന് ) പാൽ കിട്ടാൻ സഹായിക്കും. ഇടയ്ക്ക് ചിലപ്പോൾ കുഞ്ഞ് മയങ്ങിപ്പോകാം. ഒന്ന് വിളിച്ചുണർത്തി കൊടുത്താൽ മതി. കൃത്യം ഇടവേളകളിൽ ഫീഡ് ചെയ്താലേ പിന്നെ സമയത്ത് ഭക്ഷണം കഴിക്കൂ എന്നൊക്കെ പറയുന്നത് അബദ്ധമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ഇടയ്ക്ക് ബോട്ടിൽ ഫീഡ് ചെയ്താൽ കുഞ്ഞിന് " നിപ്പിൾ കൺഫ്യൂഷൻ " ഉണ്ടാവാൻ ഇടയുണ്ട്. അമ്മയുടെ മാറിൽ നിന്ന് കുടിക്കുന്നതും ബോട്ടിലിൽ നിന്ന് കുടിക്കേണ്ടതും രണ്ട് രീതിയിലാണ്. അത് കുഞ്ഞിൽ ആശയക്കുഴപ്പമുണ്ടാക്കുകയും മതിയായ പാൽ കിട്ടാൻ തടസമാവുകയും ചെയ്യും. ചില പ്രത്യേക സാഹചര്യങ്ങളാൽ ബോട്ടിൽ ഫീഡിങ്ങ് ഇടയ്ക്ക് വേണ്ടിവന്ന ഡൊമിനിക്കിന് ഈ പ്രശ്നമുണ്ടായിരുന്നു.
പ്രത്യേക സാഹചര്യങ്ങളിലൊഴികെ മുലയൂട്ടൽ തന്നെയാണ് കുഞ്ഞിന് ആവശ്യം. പ്രത്യേകിച്ച് ആദ്യത്തെ ആറ് മാസങ്ങളിൽ മുലയൂട്ടലിൽ നിന്ന് കുഞ്ഞിന് ആവശ്യമായ പോഷണം കിട്ടിക്കൊള്ളും. അമ്മയ്ക്ക് നല്ല ഭക്ഷണവും ആവശ്യത്തിന് ഊർജവും ലഭിക്കാൻ ശ്രദ്ധിച്ചാൽ മതി. മരുന്നുകൾ - ആയുർവേദ മരുന്നുകൾ ഉൾപ്പടെ - കഴിക്കുമ്പോൾ ഡോക്ടറോട് ഉപദേശം ചോദിക്കുക. മുലപ്പാലിൽ മരുന്നിന്റെ അംശം ഉണ്ടാകില്ല എന്ന് തെളിയിക്കപ്പെട്ടിട്ടുള്ള മരുന്നുകൾ കഴിക്കുന്നതാണ് ഉത്തമം.
മുലയൂട്ടലിനു ശേഷം തോളിലോ മടിയിലോ കിടത്തി നന്നായി പുറത്ത് തട്ടി ( എല്ലാ ലേബർ റൂമിലെയും സിസ്റ്റർമാർ ഇതിന്റെ രീതി പഠിപ്പിച്ചു തരും ) ഗ്യാസ് കളഞ്ഞ് (ബർപ്പിങ്ങ്) വേണം കിടത്താൻ.
ആവശ്യമുള്ള പാൽ കുഞ്ഞിന് കിട്ടുന്നുണ്ടെങ്കിൽ ഫീഡിങ്ങ് കഴിഞ്ഞ് അവർ സുഖമായി ഉറങ്ങും. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കുകയും വയറ്റിൽ നിന്ന് പോവുകയും ആവശ്യത്തിനു തൂക്കം കൂടുകയും ( സിക്സ് പായ്ക്ക് - ഘടോൽക്കചന്മാർ ആകണമെന്നല്ല , അതിനൊരു കണക്കുണ്ട് ) ചെയ്യുന്നെങ്കിൽ പിന്നെ കുപ്പിപ്പാലിനെ ആശ്രയിക്കണ്ടാ... (ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ തൂക്കം കുറയുന്നത് സാധാരണമാണ്. അതിൽ ആശങ്ക വേണ്ടാ)
3. " കൊച്ച് കരയുന്നു , അതിന് പാല് കൊടുക്കെടീ "
വിശക്കുമ്പോൾ മാത്രമല്ല കുഞ്ഞുങ്ങൾ കരയുന്നത്. കുഞ്ഞ് കരയുമ്പൊ ഒക്കെ പാൽക്കുപ്പിയോ മുലപ്പാലോ കൊടുക്കാൻ ശ്രമിച്ചാൻ നടന്നെന്നും വരില്ല. ഒരൊറ്റ ഭാഷ മാത്രം അറിയുന്ന കുഞ്ഞുങ്ങൾ എന്ത് പ്രശ്നത്തിനായാലും കരയും....
വിശക്കുമ്പൊ കുഞ്ഞ് കരയുമെന്നത് ഒരു വാസ്തവമാണ്. പക്ഷേ വേദനിക്കുമ്പോഴും ചിലപ്പൊ നനവ് തട്ടുമ്പൊഴും തണുക്കുമ്പൊഴും ചൂടെടുക്കുമ്പൊഴും , എന്നുവേണ്ട, ബോറടിക്കുമ്പൊ വരെ കരയുന്ന വിരുതന്മാരും വിരുതത്തികളുമുണ്ട്.
കുടിപ്പിച്ച് കഴിഞ്ഞ് കിടത്തുമ്പോൾ ബർപ്പിങ്ങ് നന്നായി നടത്തിയില്ലെങ്കിൽ അതുകൊണ്ട് വയറ്റിൻ നോവുണ്ടായാലും കുഞ്ഞ് കരയും..കിടക്കുന്നിടം പരമാവധി വൃത്തിയായി സൂക്ഷിക്കുക. വെളുത്തതോ ഇളം നിറമുള്ളതോ ആയ തുണിയിൽ കിടത്തിയാൽ ഉറുമ്പോ മറ്റ് പ്രാണികളോ കടിക്കുന്നത് ഒഴിവാക്കാം. എറണാകുളത്തുകാർ 200-300 രൂപ ചിലവാക്കി ഒരു കൊതുകിന്റെ അംബ്രല്ല ( വലിയ വലയിൽ കൊതുക് ഉറപ്പായും കയറും ) വാങ്ങിച്ചാൽ വലിയ നഷ്ടമൊന്നും ഉണ്ടാകില്ല..
ചില വിരുതന്മാർ കള്ളക്കരച്ചിലും പാസാക്കും. കുഞ്ഞ് എന്തിനാണ് കരയുന്നതെന്ന് ഏതാനും ദിവസത്തിനുള്ളിൽ അമ്മയ്ക്കും അച്ഛനും മനസിലാകും. അത് പരിചയത്തിലൂടെയേ പഠിക്കൂ..ആദ്യ ദിവസങ്ങളിലെ അങ്കലാപ്പ് കാര്യമാക്കാനില്ല. സ്വഭാവികമാണ്.
നിയമപ്രകാരമുള്ള മുന്നറിയിപ്പ് : വെറുതെ കിടക്കുമ്പൊ എടുത്തുകൊണ്ട് നടന്ന് ശീലിപ്പിക്കുന്നത് ആരോഗ്യത്തിനു ഹാനികരം... (മാതാപിതാക്കളുടെ)