സ്രാവ് തുടയില്‍ കടിച്ച് കടലിന്നടിയിലേക്കു താഴ്ത്തിയ നിമിഷത്തെ ലീന എറിക്സണ്‍ എന്ന യുവതി വിശേഷിപ്പിക്കുന്നത് തന്‍റെ തലച്ചോറ് ഫ്ലൈറ്റ് മോഡിലായ നിമിഷമെന്നാണ്. ചിന്തകളില്ലാതെ താന്‍ കരയുന്നുണ്ടെന്ന ബോധം പോലുമില്ലാതെ എല്ലാം ശൂന്യമായതുപോലെ തോന്നിയ നിമിഷം. ആ നിമിഷത്തില്‍ നിന്നും പുറത്തുകടന്ന് ആത്മധൈര്യം വീണ്ടെടുത്തു നടത്തിയ പ്രത്യാക്രമണമാണ് 10 അടിയോളം നീളമുള്ള സ്രാവില്‍ നിന്ന് തന്നെ രക്ഷിച്ചതെന്ന് ലീന പറയുന്നു.
സ്രാവിനെ തള്ളി നീക്കാനുള്ള ശ്രമത്തിനിടയില്‍ പിടികിട്ടിയത് കണ്ണുകളിലൊന്നിലാണ്. താമസിക്കാതെ തന്നെ കണ്ണുകളിലേക്ക് വിരലുകൾ കുത്തിയിറക്കി. കണ്ണുകള്‍ ചൂഴ്ന്നെടുക്കാന്‍ തക്ക ശക്തിഅപ്പോൾ തന്‍റെ വിരലുകള്‍ക്കുണ്ടായിരുന്നുവെന്ന് ലീന പറയുന്നു. തണുത്ത ജെല്ലിയില്‍ വിരലാഴ്ത്തുന്നതു പോലെയാണ് അപ്പോള്‍ തോന്നിയത്. ഏതായാലും കണ്ണിനു മുറിവേറ്റതോടെ ലീനയുടെ ശരീരത്തിലുള്ള പിടിവിട്ട് സ്രാവ് പിന്‍വാങ്ങി. പക്ഷെ അപ്പോഴേക്കും തുടയിലെ വലിയൊരു ഭാഗം നഷ്ടപ്പെട്ടിരുന്നു.