കുട്ടികൾ അമിതമായി കംപ്യൂട്ടർ ഗെയിം കളിക്കുന്നത് അത്ര നല്ലതല്ല. മിക്ക രക്ഷിതാക്കളും കുട്ടികളെ പിസി, ഓൺലൈൻ ഗെയിം കളിക്കാൻ പ്രോല്‍സാഹിപ്പിക്കാറുമില്ല. എന്നാൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ രക്ഷിതാക്കൾക്ക് മറ്റൊരു ഭീകര ഓൺലൈൻ ഗെയിമിന്റെ പേരിൽ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ആത്മഹത്യയ്ക്ക് വരെ പ്രേരിപ്പിക്കുന്ന ബ്ലൂ വെയിൽ (നീലത്തിമിംഗലം) ഗെയിമിന് തങ്ങളുടെ കുട്ടികൾ കീഴടങ്ങുന്നത് പതിവ് വാർത്തയാണ്. അവസാനമായി ഇന്ത്യയിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത് വന്നിരിക്കുന്നു. കിഴക്കൻ അന്ധേരിയിൽ പതിനാലുകാരൻ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കിയത് ബ്ലൂ വെയില്‍ ഗെയിമിന്റെ സ്വാധീനത്തിലാണെന്നു സംശയം. ശനിയാഴ്ച വൈകിട്ടാണ് അന്ധേരിയിലെ ഷേർ-ഇ-പഞ്ചാബ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ഒൻപതാം ക്ലാസ് വിദ്യാർഥി ചാടി മരിച്ചത്.
ഒട്ടുമിക്ക മാധ്യമങ്ങളിലും ഈ വാർത്ത വൻ പ്രാധാന്യത്തോടെയാണ് നൽകിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലായി നിരവധി കുട്ടികളെ സ്വയം മരണത്തിലേക്ക് കൊണ്ടുപോയ ബ്ലൂ വെയിൽ ഗെയിമിന് ചില രാജ്യങ്ങളിൽ നേരത്തെ തന്നെ നിയന്ത്രണം കൊണ്ടുവന്നിരുന്നു. അറബ് രാജ്യങ്ങളിലെല്ലാം ബ്ലൂ വെയില്‍ ഗെയിം വിലക്കിയിട്ടുണ്ട്. കൗമാരപ്രായക്കാരെ ഇഞ്ചിഞ്ചായി കൊല്ലാകൊല ചെയ്യുന്ന, ജീവിതം തകർക്കുന്ന ഒരു ഓൺലൈൻ ഗെയിമാണ് ബ്ലൂ വെയില്‍.
അൻപത് സ്റ്റേജുകളുള്ള ഈ ഗെയിമിലെ അവസാന ഭാഗം ആത്മഹത്യയ്ക്ക് വെല്ലുവിളിക്കുന്നതാണ്. ഇതിനിടെ ചില സ്റ്റേജുകളിൽ കയ്യിൽ മുറിവേൽപ്പിച്ച് രക്തം പുറത്തുകാണിച്ചുള്ള ദൗത്യവും നടക്കുന്നു. ബ്ലൂ വെയില്‍ ഗെയിമിന്റെ തുടക്കം റഷ്യയിലാണ്. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും പ്രചരിക്കുകയായിരുന്നു. നേരത്തെ ബ്രിട്ടനും ഈ ഗെയിമിനെതിരെ രംഗത്തുവന്നിരുന്നു.