മാധ്യമപ്രവര്‍ത്തകരെ പടിക്കു പുറത്താക്കിയ മുഖ്യമന്ത്രിക്കു പിന്നാലെ മാധ്യമപ്രവര്‍ത്തകരെ കടന്നാക്ഷേപിച്ചു കൊണ്ട് സിപിഎം അനുഭാവിയും എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍. ചെന്നൈയില്‍ പുസ്തകോല്‍സവത്തിനിടെ വാര്‍ത്തനല്‍കാന്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ പണം ആവശ്യപ്പെട്ടുവെന്ന ഗുരുതര ആരോപണം ഉന്നയിക്കുന്നതായിരുന്നു അശോകന്‍ ചരുവിലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇടതുപക്ഷ സഹയാത്രികനായ അശോകന്‍ ചരുവിലിന്‍റെ പോസ്റ്റ് നിലവിലെ സാഹചര്യത്തില്‍ ഗൗരവമായ സംവാദത്തിന് തിരി കൊളുത്തുകയും ചെയ്തു.
പുസ്തകത്സോവത്തിലെ പ്രസംഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകര്‍ റൂമിലെത്തിയപ്പോള്‍ ആദ്യം അഭിമാനമാണ് തോന്നിയതെന്ന് അശോകന്‍ ചരുവില്‍ പറഞ്ഞു.വേദിയിൽ നിന്നിറങ്ങി ഗസ്റ്റ് റൂമിൽ ഇരിക്കുമ്പോൾ നാലഞ്ചു പേർ എന്റെ അടുത്തുവന്നു. പത്രക്കാരാണെന്ന് പരിചയപ്പെടുത്തി. തനിക്ക് അഭിമാനം തോന്നിയെന്നും തന്‍റെ പ്രസംഗം നന്നായിയെന്ന് അവർ പറഞ്ഞതായും അദ്ദേഹം കുറിക്കുന്നു.
നന്ദി പറഞ്ഞു തൊഴുതിട്ടും അവര്‍ തമ്പിട്ടു നിന്നപ്പോള്‍ തനിക്ക് അപകടം മണത്തു.കേരള മുഖ്യമന്ത്രിയുടെ കടക്കു പുറത്തായിരിക്കും വിഷയം എന്നു മനസില്‍ കരുതി. പക്ഷേ അവര്‍ ഉന്നയിച്ചത് മറ്റൊരു വിഷയമാണെന്നും വാര്‍ത്ത കൊടുക്കുന്നതിന് പണം ആവശ്യപ്പെട്ടുവെന്നും കടക്കു പുറത്തുവെന്ന് താന്‍ അലറിയെന്നും പോസ്റ്റില്‍ പറയുന്നു.
സംഗതി വൈറലായതോടെ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തി. പണം ആവശ്യപ്പെട്ടുവെങ്കില്‍ അത് ആരാണെന്ന് തുറന്നു പറയണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. ഏത് മലയാള പത്രത്തിന്‍റെ പ്രതിനിധിയാണ് താങ്കളോട് പണം ആവശ്യപ്പെട്ടത് എന്ന ചോദ്യത്തിന് മലയാളിയാണ് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു അശോകന്‍ ചരുവിലിന്‍റെ മറുപടി. അവര്‍ തമിഴാണ് സംസാരിച്ചതെന്നും പുരുഷന്‍മാര്‍ ആണെന്നുമെല്ലാം മറുപടി പിന്നാലെ വന്നു. കൈക്കൂലി ആവശ്യപ്പെട്ടവരെ തുറന്നു കാട്ടണമെന്നും അല്ലെങ്കില്‍ ഇല്ലാക്കഥയെന്ന് കരുതേണ്ടിവരുമെന്നും ചിലര്‍ പറഞ്ഞു വെക്കുന്നു. ഏതായാലും അശോകന്‍ ചരുവിലിന്‍റെ പോസ്റ്റ് പുതിയ സംവാദങ്ങള്‍ക്കും വഴിമരുന്നിടുമെന്ന് പ്രതീക്ഷിക്കാം.