‘ഉറങ്ങിക്കിടക്കുന്ന കുഞ്ഞോമനയെ തട്ടിവിളിക്കുമ്പോൾ ഉണരാതിരിക്കുന്നത്രയും ഭീകരമായ മറ്റൊന്നും ഈ ലോകത്തില്ല...’ അമേരിക്കക്കാരിയായ ജെന്നിഫർ ആബ്മ ഇതു പറയുമ്പോൾ ഞെട്ടൽ മാറിയിരുന്നില്ല. കാരണം ആ അവസ്ഥയിലൂടെ ഏതാനും ദിവസങ്ങൾക്കു മുൻപ് കടന്നു പോയതാണവർ. വിളിച്ചപ്പോൾ എണീറ്റില്ലെന്നു മാത്രമല്ല മകളുടെ ദേഹമാകെ വിയർത്തൊലിച്ച് ചുവന്നനിറമായിരുന്നു. തൊട്ടുനോക്കിയപ്പോഴാകട്ടെ ദേഹമാകെ കൊടുംചൂടും! ഉടൻതന്നെ ജെന്നിഫർ ആശുപത്രിയിലേക്കു ഫോൺ ചെയ്തു. മെഡിക്കൽ സംഘം പാഞ്ഞെത്തി. കൃത്യസമയത്ത് ചികിത്സ ലഭിച്ചതോടെ ജെന്നിഫറിന്റെ മൂന്നുവയസ്സുകാരി മകൾ എനസ്തേഷ രക്ഷപ്പെടുകയും ചെയ്തു.
താപാഘാതം (Heatstroke) ഏറ്റതായിരുന്നു എനസ്തേഷയ്ക്ക്. ഏറെനേരം സൂര്യപ്രകാശമേൽക്കേണ്ടി വരുമ്പോഴാണ് സാധാരണ താപാഘാതം ഉണ്ടാകാറുള്ളത്. ‘സൂര്യാതപവും’(Sunstroke) സമാനമായി സംഭവിക്കുന്നതാണ്. പക്ഷേ അന്നേ ദിവസം വീടിനു പുറത്തിറങ്ങാതിരുന്ന മകൾക്ക് ഇതെങ്ങനെ സംഭവിച്ചു എന്നാണ് ജെന്നിഫറിന് മനസിലാകാത്തത്. അതിനാൽത്തന്നെ മകളുടെ ഉറങ്ങിക്കിടക്കുന്ന ഫോട്ടോ സഹിതം ആ അമ്മ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റുമിട്ടു. കുട്ടികളുടെ മുറിയിലെ ചൂട് എല്ലായ്പ്പോഴും നിരീക്ഷിക്കണമെന്നും വീടിനു പുറത്തിറങ്ങാതെ തന്നെ കുട്ടികൾക്ക് താപാഘാതം ഏൽക്കുമെന്നും മറ്റു മാതാപിതാക്കളെ ഓർമിപ്പിച്ചു കൊണ്ടാണ് ജെന്നിഫറിന്റെ പോസ്റ്റ്. ഫെയ്സ്ബുക്കിലും ഇത് ഷെയർ ചെയ്തതോടെ വൈറലായി. ഒട്ടേറെ പേരാണ് ഈ വിവരം എനസ്തേഷയുടെ ഫോട്ടോസഹിതം ഷെയർ ചെയ്തത്.