"പൊലീസ് ഒരു മിനുട്ട് വൈകിയിരുന്നെങ്കിൽ അയാൾ ആ മരണക്കയത്തിലേക്ക് ചാടുമായിരുന്നു. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് അയാളുടെ ജീവിൻ രക്ഷിക്കാനായത്"- പൊലീസുകാരൻ റോയിയുടെ വാക്കുകളിൽ ചാരിതാർഥ്യം. കട്ടപ്പനയിലെ ഋത്വിക്ക്റോഷൻ സിനിമയിലേതിന് സമാനമായ സംഭവങ്ങൾ അരങ്ങേറിയതാകട്ടെ ചാലക്കുടിയിലും. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി രഘുവാണ് ജനമൈത്രി പൊലീസിന്റെ കൃത്യസമയത്തെ ഇടപെടൽ മൂലം രക്ഷപെട്ടത്
അതിരപ്പള്ളി വിനോദസഞ്ചാരകേന്ദ്രത്തിൽ ആത്മഹത്യചെയ്യാനെത്തിയ രഘുവിനെ ജീവിതത്തിലേക്ക് തിരികെ നടത്താൻ പൊലീസിന് കാരണമായതാകട്ടെ ഒരു ഫോൺകോളും. ഭാര്യയുമായുള്ള പിണക്കത്തെ തുടർന്നു വിടുവിട്ടിറങ്ങിയതാണ് രഘു. മൊബൈൽ ഫോൺ വീട്ടിൽ വെച്ചിട്ടാണ് ആത്മഹത്യ ചെയ്യാനുള്ള ഉദ്ദേശത്തോടെ രഘു ഇറങ്ങിയത്. തൃശൂർ എത്തിയപ്പോൾ അവസാനമായി വീട്ടുകാരുടെ ശബ്ദം കേൾക്കണമെന്ന് തോന്നി. തൃശൂർ ബസ്‌സ്റ്റാൻഡിൽ അടുത്തു നിന്ന പയ്യന്റെ കയ്യിൽ നിന്നു ഫോൺ വാങ്ങി മരിക്കാൻ പോവുകയാണെന്ന് വീട്ടിൽ വിളിച്ചു പറഞ്ഞതിനുശേഷം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഭാഗത്തേക്കുള്ള ബസിൽ കയറുകയായിരുന്നു.
ഫോൺ ലഭിച്ച ഉടനെ തന്നെ വീട്ടുകാർ നമ്പർ തമിഴ്നാട് പൊലീസിനെ ഏൽപ്പിച്ചു. ചാലക്കുടി ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഫോൺ വിളിച്ചതെന്ന് മനസിലാക്കിയ തമിഴ്നാട് പൊലീസ് രഘുവിന്റെ ഫോട്ടോയും വിളിച്ച നമ്പറും കൈമാറി. ചാലക്കുടി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ അതിരപ്പിള്ളിയിൽ എത്തിയതായി അറിഞ്ഞു. പൊലീസ് ചെല്ലുമ്പോൾ അതിരപ്പിള്ളി വെള്ളചാട്ടത്തിന്റെ മുകളിലുള്ള അപകടമേഖലയിൽ നിന്നും ചാടാനൊരുങ്ങി നിൽക്കുകയായിരുന്നു രഘു. പൊലീസ് ഒരു നിമിഷം വൈകിയിരുന്നെങ്കിൽ മരണം സുനിശ്ചിതമായിരുന്നു.
ഹിന്ദിയും തമിഴും സംസാരിച്ചിരുന്ന ഇയാളെ സമാശ്വസിപ്പിച്ച് ആത്മഹത്യ എന്ന് തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ പൊലീസിനായി. പൊലീസിനോടൊപ്പം സെൽഫിയുമെടുത്ത് പൊലീസുകാർ വാങ്ങിക്കൊടുത്ത തൃശൂർ സ്പെഷൽ ബിരിയാണിയും കഴിച്ചതിനുശേഷം ബന്ധുക്കളോടൊപ്പം രഘു നാട്ടിലേക്ക് മടങ്ങി.
നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ സിനിമയിൽ ഫോൺകോളിനുപകരം കത്താണ് കഥാപാത്രത്തിന്റെ ജീവൻ രക്ഷിക്കാൻ പൊലീസിന് സഹായകമായത്. വെള്ളച്ചാട്ടത്തിനു പകരം കൊക്കയിലേക്ക് ചാടി മരിക്കാൻ ഒരുങ്ങിയ, ജിയോ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ പൊലീസ് രക്ഷിക്കുന്നത്.