ബിൽ ഗേറ്റ്സിനെ പിന്തള്ളി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ. ഇന്നലത്തെ വ്യാപാരത്തിൽ ആമസോൺ ഓഹരികളുടെ മൂല്യം രണ്ടര ശതമാനം ഉയർന്നതോടെ 9070 കോടി ഡോളറാണ് (ആറു ലക്ഷം കോടി രൂപ) ജെഫ് ബെസോസിന്റെ ആസ്തിമൂല്യം. 70 കോടി ഡോളര്‍ പിന്നിലായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. 2013 മുതൽ ഗേറ്റ്സായിരുന്നു ഒന്നാം സ്ഥാനത്ത്. 53കാരനായ ബെസോസിന് ആമസോണിന്റെ 17 ശതമാനം ഓഹരികളാണു സ്വന്തമായുള്ളത്.
ലോകത്തെ ഏറ്റവും വലിയ ഓണ്‍ൺലൈന്‍ വ്യാപാരക്കമ്പനിയായ ആമസോണിനെക്കൂടാതെ ബ്ലൂ ഒറിജിൻ എന്ന റോക്കറ്റ് ബിസിനസും വാഷിങ്ടൺ പോസ്റ്റ് പത്രവും ബെസോസിന്റേതാണ്. 2013ലാണ് വാഷിങ്ടൺ പോസ്റ്റിനെ അദ്ദേഹം സ്വന്തമാക്കിയത്.
വാഷിങ്ടൺ ഡിസിയിലെ പുരാതനമായ ടെക്സ്റ്റൈൽ മ്യൂസിയം ഈ വർഷമാദ്യം ബെസോസ് സ്വന്തമാക്കിയിരുന്നു. 2.3 കോടി ഡോളറാണ് ഇതിനായി ചെലവഴിച്ചത്. സിയാറ്റിലിലും ബവർലി ഹിൽസിലുമാണ് ബെസോസിന്റെ മറ്റ് ആഡംബര വസതികള്‍.
ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് ഒരു അസാധാരണ സംരംഭകനാണ്. വ്യവസായി എന്നതിനു പുറമേ പുതിയ കണ്ടെത്തലുകൾ വഴി ടെക് ലോകത്തെ വിസ്മയിപ്പിക്കുകയും പരീക്ഷണങ്ങൾ വഴി മുൻനിരകമ്പനികളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ജെഫ് ആമസോണിന്റെ എല്ലാ വിജയങ്ങളുടെയും ശിൽപിയാണ്.
ഇന്നു ലോകത്തുള്ള എല്ലാ ഓൺലൈൻ ഷോപ്പുകളും ജെഫിന്റെ ആമസോൺ മാതൃകയോടു കടപ്പെട്ടിരിക്കുന്നു. ക്ലൗഡ് സേവനങ്ങളിൽ സ്വന്തം വഴി അവതരിപ്പിച്ച് മൈക്രോസോഫ്റ്റും ഗൂഗിളും അടങ്ങിയ വമ്പൻമാരെ ഞെട്ടിച്ച ആമസോൺ ഏറ്റവുമൊടുവിൽ നാസയോടും എലൻ മസ്‌കിന്റെ സ്‌പേസ് എക്‌സിനോടും മൽസരിച്ചുകൊണ്ട് ബഹിരാകാശ യാത്രയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തി.