ഗുരുവായൂർ : വിവാഹം കഴിഞ്ഞു ക്ഷേത്രനടയിൽ തൊഴാനെത്തിയപ്പോഴേക്കും വധുവിൻെറ മനസ്സുമാറി. നടയ്ക്കൽ കാത്തുനിന്നിരുന്ന കാമുകനെ ചൂണ്ടിക്കാണിച്ചു വധു വരനോട് പറഞ്ഞു എനിക്ക് അയാളുടെ കൂടെ ജീവിക്കാനാണിഷ്ടം. സ്തംഭിച്ചു പോയ വരൻ വിവരം അമ്മയോട് പറഞ്ഞു. ചടങ്ങുകൾ നടക്കുന്ന സദ്യാലയത്തിലേക്ക് വധുവരന്മാരെ എത്തിച്ചു അനുനയിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ വധു തീരുമാനത്തിൽ ഉറച്ചു നിന്നു. ഇതോടെ വധുവരന്മാരുടെ ബന്ധുക്കൾ തമ്മിൽ ഉന്തും തള്ളും അടിപിടിയുമായി. സദ്യാലയ ഉടമ അറിയിച്ചതനുസരിച്ചു പോലീസ് എത്തി രംഗം ശാന്തമാക്കി. ഇന്നലെ കിഴക്കേനടയിലെ കല്യാണമണ്ഡപത്തിലായിരുന്നു വിവാഹം.
സംഭവത്തെത്തുടർന്ന് വരൻെറ വീട്ടുകാർ താലിമാലയും തങ്ങളണിയിച്ച വസ്ത്രങ്ങളും ചെരിപ്പുമെല്ലാം വധുവിൽ നിന്ന് തിരികെ വാങ്ങി. പോലീസ് സ്റ്റേഷനിലെത്തിയ വരൻെറ വീട്ടുകാർ 15 ലക്ഷം രൂപ നഷ്‍ടപരിഹാരം ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്ന് കൊടുങ്ങല്ലൂർ സ്വദേശിയായ വരൻെറയും മുല്ലശ്ശേരി സ്വദേശിനിയായ വധുവിൻെറയും വിവാഹം. ഇരുവീട്ടുകാരും നിശ്ചയിച്ചുറപ്പിച്ചതനുസരിച്ചുള്ള വിവാഹമായിരുന്നു.