ഓൺലൈനായി മദ്യവിൽപ്പന നടത്തുന്നതിനെക്കുറിച്ചു പഠനം നടത്തി നിർദേശങ്ങൾ സമർപ്പിക്കാൻ ബവ്റിജസ് കോർപറേഷനു സർക്കാർ നിർദേശം നൽകി. ബവ്റിജസ് കോർപറേഷൻ ഔട്ട്ലറ്റുകളിലെ തിരക്ക് ജനങ്ങൾക്കും ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണു സർക്കാർ നടപടി. രണ്ടുമാസത്തിനകം റിപ്പോർട്ടു നൽകാനാണു നിർദേശം.
മദ്യവിൽപ്പനയ്ക്കായി മൊബൈൽ ആപ് സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും മദ്യവിൽപ്പനശാലകളുടെ വിസ്താരവും സൗകര്യവും വർധിപ്പിക്കുന്നതിനെക്കുറിച്ചും ബവ്റിജസ് കോർപ്പറേഷൻ പഠനം നടത്തും. ഓണക്കാലത്തു മദ്യവിൽപനശാലകളിലെ തിരക്ക് ഒഴിവാക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കൂടുതൽ ആളുകളെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
സർക്കാർ മദ്യശാലകൾക്കു മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കണമെന്ന് ഈ മാസം ആറിനു ഹൈക്കോടതി നിർദേശിച്ചിരുന്നു. മദ്യം വാങ്ങാനെത്തുന്ന സാധാരണക്കാരന്റെ മാന്യത പരിഗണിക്കണമെന്നും ബെവ്കോ ഔട്ട്ലറ്റുകളുടെ പ്രവർത്തനം സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ഉപദ്രവമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. മദ്യം വാങ്ങാനെത്തുന്നവരെ പുറത്തുനിർത്തുന്ന രീതി ശരിയല്ലെന്നും കാത്തുനിൽപ്പിനു മതിയായ സൗകര്യമൊരുക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണു സർക്കാർ പഠനം നടത്താൻ തീരുമാനിച്ചത്.
ഓൺലൈൻ വഴിയും ടെലഫോൺ വഴിയും ബുക്ക് ചെയ്യുന്നവർക്ക് എങ്ങനെ മദ്യം വിതരണം ചെയ്യാൻ കഴിയും എന്നു ബെവ്കോ പഠന വിധേയമാക്കും. ബുക്കിങ് നടത്തുന്നവർക്ക് എങ്ങനെ മദ്യം വിതരണം ചെയ്യും, ബുക്ക് ചെയ്യുന്നവർ പ്രായപൂർത്തിയായവരാണോ എന്ന് എങ്ങനെ പരിശോധിക്കും, ഓൺലൈനിലൂടെ വാങ്ങാൻ കഴിയുന്ന മദ്യത്തിന്റെ അളവ്, ഈ അളവിലാണോ മദ്യം വിൽക്കുന്നതെന്നു പരിശോധിക്കാൻ ഏർപ്പെടുത്തേണ്ട സംവിധാനങ്ങൾ, ഓൺലൈനിലൂടെ ബുക്ക് ചെയ്യാൻ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തേണ്ട മാനദണ്ഡങ്ങൾ എന്തൊക്കെ എന്നതിനെക്കുറിച്ചെല്ലാം ബെവ്കോ പഠനം നടത്തും. ഇതിനോടൊപ്പമാണു മദ്യവിതരണത്തിനുള്ള മൊബൈൽ ആപ്ലിക്കേഷന്റെ സാധ്യതകളെക്കുറിച്ചു പഠനം നടത്തുന്നത്.
‘മദ്യവർജനമാണ് ഈ സർക്കാരിന്റെ നയം. പക്ഷേ, ലഹരി സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ നിരോധനത്തിലൂടെ പരിഹരിക്കാൻ കഴിയില്ല. മദ്യനിരോധനം നടപ്പിലാക്കിയ ഇടങ്ങളിലൊന്നും അതു ഫലപ്രദമല്ലെന്നു തെളിഞ്ഞിട്ടുണ്ട്. മദ്യപിക്കാനും മദ്യം തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തുള്ളപ്പോൾ സുരക്ഷിതമായി, ഉത്തരവാദിത്തോടെ മദ്യപിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കേണ്ടതുണ്ട് – എക്സൈസ് വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മനോരമ ഓൺലൈനിനോടു പറഞ്ഞു.
‘മദ്യവിൽപ്പനശാലകളിലെ ക്യൂ ജനങ്ങൾക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മറ്റുള്ള സംസ്ഥാനങ്ങളിൽ ഈ പ്രശ്നമില്ല. അപരിഷ്കൃതമായ രീതിയിലുള്ള ക്യൂ സംവിധാനം സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലേക്കു മാറിയ സാഹചര്യത്തിലാണു പുതിയ തീരുമാനം’– ബവ്റിജസ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കുന്നു.
മദ്യവിൽപ്പശാലകളുടെ അടിമുടിയുള്ള പരിഷ്കരണത്തിനാണ് സർക്കാർ പദ്ധതി തയാറാക്കുന്നത്. വിശാലമായ സ്ഥല സൗകര്യമുള്ള, ക്യൂ ആവശ്യമില്ലാത്ത, മികച്ച ഷോപ്പിങ് അനുഭവം നൽകുന്ന വിൽപ്പനശാലകൾ ആരംഭിക്കാനാണു ലക്ഷ്യം. ഇതേക്കുറിച്ചും വിശദമായ പഠനം നടക്കും.
മദ്യവിൽപ്പന എക്കാലത്തും വിവാദ വിഷയമായതിനാൽ കരുതലോടെയാണു സർക്കാർ നീക്കം. പഠന റിപ്പോർട്ട് കിട്ടിയശേഷം രാഷ്ട്രീയ പാർട്ടികളുമായും സംഘടനകളുമായും സർക്കാർ ചർച്ച നടത്തും. ഇതിനുശേഷമേ അടുത്ത നടപടികളിലേക്കു കടക്കൂ.