തിരുവനന്തപുരം ∙ വാങ്ങിയതും വേവിച്ചതും വിളമ്പിയതും ജയ അരിയെന്ന പേരിൽ; കഴിച്ചത് ബൊന്ദലുവിന്റെ ചോറും. 1965നുശേഷം ആന്ധ്രയിൽ ജയ ഇനം നെൽകൃഷി നിർത്തിയിട്ടും മലയാളികൾ ജയയുടെ ചോറു കഴിക്കുന്നു! സിവിൽ സപ്ലൈസ് കോർപറേഷനുവേണ്ടി ആന്ധ്രയിൽ നിന്നു നേരിട്ടു ജയ അരി വാങ്ങാൻ മന്ത്രി പി. തിലോത്തമനും സംഘവും അവിടെ എത്തിയ ശേഷമുള്ള അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. ഉപമുഖ്യമന്ത്രി കെ.ഇ. കൃഷ്ണമൂർത്തി ഉൾപ്പെടെയുള്ളവരോടു ജയ വേണമെന്നു മന്ത്രി ആവശ്യപ്പെട്ടു. കേരളീയർക്കു ജയ ഇഷ്ടമാണ്, മാസം 6000 ടണ്ണെങ്കിലും നേരിട്ടു തരണം. കിഴക്കൻ ഗോദാവരിയിൽ വിളയുന്ന ജയയെക്കുറിച്ചു മന്ത്രിസംഘം ആവേശത്തോടെ സംസാരിച്ചു. കൃഷ്ണമൂർത്തിക്കും ഉദ്യോഗസ്ഥർക്കും സംശയം, അവിടെ ജയ കൃഷി ചെയ്യുന്നുണ്ടോ?
സാമ്പിൾ അരി അയച്ചുതരാമെന്നു പറഞ്ഞു മന്ത്രിയും ഉദ്യോഗസ്ഥരും മടങ്ങി. സിവിൽ സപ്ലൈസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് ‘നമ്മുടെ ജയ’ അങ്ങോട്ടേക്ക് അയച്ചു. കണ്ടപ്പോൾ തന്നെ സംശയം തോന്നിയ ആന്ധ്രയിലെ ഉദ്യോഗസ്ഥർ അതു പരിശോധിക്കാൻ കൃഷി ശാസ്ത്രജ്ഞരോടു നിർദേശിച്ചു. ‘നമ്മുടെ ബൊന്ദലു അല്ലേ ഇതെ’ന്നു ശാസ്ത്രജ്ഞരും. കേരളത്തിൽനിന്ന് അയച്ചതു ജയയല്ല, ആന്ധ്രയിൽ ബൊന്ദലുവെന്നു വിളിക്കുന്ന അരിയാണെന്ന് അപ്പോൾ തന്നെ ഉദ്യോഗസ്ഥർ ഹനീഷിനെ വിവരം അറിയിച്ചു. ഔദ്യോഗികനാമം പ്രഭാത് (എംടിയു 3626). നന്ദി വേണമല്ലോ, ഉണ്ട ചോറിനോട് മലയാളിയുടെ ഇഷ്ട അരിയായ ജയ കളമൊഴിഞ്ഞിട്ടു പതിറ്റാണ്ടുകൾ കഴിഞ്ഞു. പക്ഷേ, 1984ൽ ആന്ധ്രയിലെ വ്യാപാരികൾ കേരള വിപണിയിലേക്കു പ്രവേശിച്ചതു ‘ജയ അരി’യുമായി. എൺപതുകളിൽ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ സ്വർണ മസൂറി, തൗസന്റ് വൺ അരികളായിരുന്നു വിപണിയിലെ കേമന്മാർ. തെക്കാകട്ടെ സിഒ, ഐആർ8 ഇനങ്ങളും. തമിഴ്നാട്ടിൽ നിന്നുള്ള അരിവരവു കുറഞ്ഞതോടെ മറ്റു സംസ്ഥാനങ്ങളെ അഭയംപ്രാപിച്ചു. പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് അരി എത്തിയെങ്കിലും മലയാളി നാവിനു പിടിച്ചില്ല. ഈ സമയത്താണ് ആന്ധ്രയിൽ നിന്നു ‘ജയ’യുമായി വ്യാപാരികൾ കേരളത്തിലേക്കു വരുന്നത്. ഏതാനും വർഷംകൊണ്ടു സിഒയും ഐആർ 8ഉം ജയയ്ക്കുമുന്നിൽ അടിയറവു പറഞ്ഞു. ആദ്യം മടിച്ചുനിന്ന വടക്കൻ ജില്ലക്കാരും കഴിഞ്ഞ വർഷം അരി ലഭ്യത കുറഞ്ഞപ്പോൾ ജയയെ വരവേറ്റു. വേവ് അൽപം കൂടിയാലും ചോറു മുറിയില്ല. വേവിച്ച് ഒരു ദിവസം കഴിഞ്ഞാലും ചീത്തയാകുകയുമില്ല.