അന്ധവിശ്വാസം മുതലെടുത്ത് വനവിഭവങ്ങൾ നിയമവിരുദ്ധമായി വിൽക്കുന്നതിന്റെ കേന്ദ്രമായി കൊച്ചി വീണ്ടും. അങ്കമാലിയിൽ പിടികൂടിയ കസ്തൂരിയും ജാക്കൽ ഹോണും കിങ് ഷെല്ലും വിൽക്കാൻ ഇടനിലക്കാരനെ ഏൽപിച്ചത് കൊച്ചി കേന്ദ്രമായ വിദേശമലയാളിയെന്ന് വെളിപ്പെടുത്തൽ. ഈ കേസിന്റെഅന്വേഷണം വിദേശത്തേക്ക് നീളുകയാണ്. അന്ധവിശ്വാസവും വനവിഭവങ്ങളും സമം ചേർത്ത് വിൽക്കുമ്പോൾ കൈ മറിയുന്നതു കോടികൾ, ഇല്ലാതാകുന്നത് അപൂർവയിനം ജീവി വർഗങ്ങൾ...
കൊച്ചി ∙ കോടികൾ വിലമതിക്കുന്ന കസ്തൂരി ഉൾപ്പെടെയുള്ള വനവിഭവങ്ങൾ പിടിച്ചെടുത്ത കേസിന്റെ അന്വേഷണം വിദേശത്തേക്കു നീളും. കസ്തൂരി, പ്രത്യേകയിനം കുറുനരിയുടെ തലയ്ക്കു പുറമേ കാണപ്പെടുന്ന എല്ല് (ജാക്കൽ ഹോൺ), കക്ക ഇനത്തിൽപെടുന്ന ജീവിയുടെ കിങ് ഹെൽമറ്റ് ഷെൽ എന്നിവയാണു വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തത്.
ഇവ വിൽക്കാൻ ഏൽപിച്ചത്, ഇപ്പോൾ വിദേശത്തുള്ള എറണാകുളം സ്വദേശിയാണെന്നാണു പിടിയിലായ അങ്കമാലി പാറക്കടവ് മാണിയേലിൽ ഗോപാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. താൻ ഇടനിലക്കാരൻ മാത്രമാണെന്ന് ഇയാൾ പറയുന്നു. കേസിന്റെ അന്വേഷണം വാഴച്ചാൽ ഡിഎഫ്ഒയ്ക്കു കൈമാറി.
കസ്തൂരി വിൽക്കാനുള്ള ദൗത്യം ഏറ്റെടുക്കുമ്പോൾ ഗോപാലകൃഷ്ണനു മുൻപിൽ കൃത്യമായ ഇടപാടുകാരുണ്ടായിരുന്നുവെന്നാണു വിവരം. കസ്തൂരി, ജാക്കൽ ഹോൺ, കിങ് ഹെൽമറ്റ് ഷെൽ എന്നിവ കുറഞ്ഞത് 20 കോടിക്കെങ്കിലും വിൽക്കാനാകുമെന്ന് ഇയാൾ കണക്കുകൂട്ടി. എന്നാൽ 10 കോടിക്കു മേൽ വില ആരും പറഞ്ഞില്ല.
ചിലർ ഇതിലും വലിയ തുക പറഞ്ഞെങ്കിലും പണമായി കയ്യിൽ ഇല്ലാത്തതു പ്രശ്നമായി. ഈ സാഹചര്യത്തിലാണു വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്കു വിവരം ചോർന്നു കിട്ടിയത്. ഗോപാലകൃഷ്ണനെ സമീപിച്ച് 15 കോടി രൂപ രൊക്കം തരാമെന്നു വാഗ്ദാനം ചെയ്തു.
ഈ പ്രലോഭനത്തിലാണു ഗോപാലകൃഷ്ണൻ വീണത്. വിദേശത്തുള്ള വ്യക്തിയുടെ ഫോൺ നമ്പർ ഗോപാലകൃഷ്ണൻ കൈമാറിയെങ്കിലും ആ നമ്പറിൽ ബന്ധപ്പെടാൻ വനംവകുപ്പിനു കഴിഞ്ഞിട്ടില്ല. മുൻപ് ഇത്തരം ഇടപാടുകൾ നടത്തിയിട്ടില്ലെന്നാണു ഗോപാലകൃഷ്ണൻ പറയുന്നതെങ്കിലും അതു പൂർണമായി മുഖവിലക്കെടു
കസ്തൂരി
കസ്തൂരി മാനിന്റെ നാഭിയിൽ വളരുന്ന മെഴുകുപോലുള്ള അമൂല്യ സുഗന്ധദ്രവ്യം. വിദേശരാജ്യങ്ങളിൽ വൻ വിലയും ആവശ്യക്കാരും. കസ്തൂരിമാനിന്റെ നാഭിയിൽ സഞ്ചിപോലെ തൂങ്ങിക്കിടക്കുന്ന കസ്തൂരി, മാനിന് ഒരു പ്രായമെത്തുമ്പോൾ സ്വാഭാവികമായി അടർന്നു പോകും.
എന്നാൽ, വനവിഭവമായ കസ്തൂരി ശേഖരിക്കാനോ വിൽക്കാനോ കൈവശം വയ്ക്കാനോ ആർക്കും അവകാശമില്ല. കസ്തൂരിയുടെ വൻ വിപണിമൂല്യം തിരിച്ചറിഞ്ഞവർ നായാട്ടു സംഘങ്ങളുടെ സഹായത്തോടെ കസ്തൂരി മാനിനെ കൊലപ്പെടുത്തിയശേഷം എല്ലു സഹിതം കസ്തൂരി കൈക്കലാക്കും.
യഥാർഥ കസ്തൂരി എന്നു വാങ്ങുന്നവരെ ബോധ്യപ്പെടുത്താനാണ് എല്ലു സഹിതം എടുക്കുന്നത്. കേരളത്തിൽ കസ്തൂരി മാനില്ല. കലമാൻ, പുള്ളിമാൻ, കേഴ മാൻ എന്നിവയാണു കേരളത്തിൽ പ്രധാനമായി കാണുന്ന മാൻ വർഗം.
ജാക്കൽ ഹോൺ
വന്യജീവിയുടെ ശാരീരിക വൈകല്യം പോലും വിറ്റു കാശാക്കുന്നതിന്റെ ഉദാഹരണമാണു ജാക്കൽ ഹോൺ. പ്രത്യേകയിനം കുറുനരിയുടെ തലയോട്ടിയുടെ പിൻഭാഗത്ത് അരയിഞ്ചു നീളത്തിൽ, കറുത്ത നിറത്തിൽ, തൊലിക്കു പുറമേക്കുള്ള തള്ളി നിൽക്കുന്ന അപൂർവമായ എല്ലുവളർച്ചയാണു ജാക്കൽ ഹോൺ.
ഇവ രോമാവൃതമായിരിക്കും. ഇതിൽ എന്തുകൊണ്ടു രോമം വളരുന്നുവെന്നു ശാസ്ത്രീയമായി തെളിയിക്കാൻ പറ്റിയിട്ടില്ല. ശ്രീലങ്കയിലാണു ജാക്കൽ ഹോണിന്റെ അന്ധവിശ്വാസം വേരുപിടിപ്പിച്ചിരിക്കുന്നത്.
കോടതി വ്യവഹാരങ്ങളിൽ വിജയം, സമ്പത്ത് ഇരട്ടിക്കൽ എന്നിവയാണു ജാക്കൽ ഹോൺ കൈവശം വച്ചാലുള്ള നേട്ടമായി അവർ കാണുന്നത്. നഷ്ടപ്പെട്ടു കഴിഞ്ഞാൽ ഉടമയ്ക്കു തന്നെ തിരിച്ചുകിട്ടുമെന്ന അന്ധവിശ്വാസവുമുണ്ട്.
കിങ് ഹെൽമറ്റ് ഷെൽ
പടിഞ്ഞാറൻ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന കക്ക ഇനത്തിൽപെട്ട ജീവിയുടെ ശംഖ് ആകൃതിയിലുള്ള പുറന്തോടാണിത്. വെള്ളയിൽ മഞ്ഞയും തവിട്ടും കലർന്ന നിറക്കൂട്ടാണു പുറമേയുള്ളത്.
സാധാരണഗതിയിൽ 10 മുതൽ 21 സെന്റീമീറ്റർ വരെ വലുപ്പം. അതിസമ്പന്നരുടെ വീടുകളും കൊട്ടാരങ്ങളും അലങ്കരിക്കാനുള്ള അമൂല്യമായ വസ്തുവായി ഇതിനെ കണക്കാക്കുന്നു. വനംവകുപ്പ് ഷെഡ്യൂൾ ഒന്ന് പട്ടികയിൽ പെടുത്തിയിരിക്കുന്ന ജീവിയുടെ പുറന്തോടാണു പിടിച്ചെടുത്തത്. ആനയും ഈ ഷെഡ്യൂളിൽ പെടുന്നതാണ്.
പൂർവികരായാലും വെറുതെ വിടില്ല
കരിങ്കുരങ്ങ് രസായനം ഔഷധഗുണമുള്ളതാണെന്നു വിശ്വസിക്കുന്നവരുണ്ട്. കരിങ്കുരങ്ങ് രസായനം എന്ന പേരിൽ ഒട്ടേറെ വ്യാജ കുരങ്ങ് രസായനം കച്ചവടം ചെയ്യപ്പെടുന്നുണ്ട്. കേരളത്തിൽ നാലിനം കുരങ്ങുകളുണ്ട്. ഇവയിൽ കരിങ്കുരങ്ങും ഹനുമാൻ കുരങ്ങും ലംഗൂർ വർഗത്തിലുള്ളതും സിംഹവാലനും നാടൻ കുരങ്ങും മാക്കാക്ക് വർഗത്തിലുള്ളതുമാണ്.
മാക്കാക്കുകൾക്ക് കവിൾ ചെറിയൊരു സഞ്ചിപോലെ വികസിപ്പിക്കാനും അതിൽ ആഹാരം ശേഖരിക്കാനും കഴിയും. ലംഗൂറുകൾക്ക് അത്തരം സഞ്ചിയുണ്ടാവില്ല. ലംഗൂറുകളുടെ ആമാശയത്തിനു മൂന്ന് അറകളുണ്ട്.
ഇവയുടെ പിൻകാലുകൾ മുൻകാലുകളെക്കാൾ അൽപം നീണ്ടവയാണ്. കൃശഗാത്രരുമാണ്. ഒപ്പം വാലിനു നീളമുണ്ടായിരിക്കുകയും ചെയ്യും. മാക്കാക്കുകൾ മിശ്രഭുക്കുകളും ലംഗൂറുകൾ ഒരു പരിധിവരെ സസ്യഭുക്കുകളുമാണ്. മാക്കാക്കുകൾ മണ്ണിലും ഏറെ സമയം കഴിച്ചു കൂട്ടുമെങ്കിലും ലംഗൂറുകൾ മണ്ണിലിറങ്ങുന്നതു വിരളമാണ്.
ശാപമായി സൗന്ദര്യം
പ്രശസ്ത ബോളിവുഡ് നടൻ സൽമാൻഖാൻ പ്രതിയായ കൃഷ്ണമൃഗവേട്ട കേസ് ആരും മറന്നിട്ടുണ്ടാകില്ല. സൗന്ദര്യമാണ് ഇവയുടെ പ്രധാന ശാപം. നേർത്ത ചെമ്പുനിറമുള്ള ത്വക്കുമായി പ്രത്യേകം ശ്രദ്ധയാകർഷിക്കുന്ന മൃഗമാണു കൃഷ്‌ണമൃഗം. ത്വക്കിൽ ചെറിയ രോമങ്ങളുണ്ട്.
വയർഭാഗത്ത് വെള്ളനിറമാണ്. വളർച്ചയുടെ ആദ്യഘട്ടത്തിൽ ഇവയുടെ ശരീരത്തിന്റെ നിറം മഞ്ഞയായിരിക്കും. സാവധാനം നിറം മാറി വരികയാണ്. ശാഖകൾ ഇല്ലാത്ത പിരിയൻ കൊമ്പുകളാണ്. കൊമ്പ് ഒരിക്കലും പൊഴിഞ്ഞുപോകില്ല. പെണ്ണിനു കൊമ്പുണ്ടാവില്ല.
സസ്‌തനിയായ ഇവയ്‌ക്കു രണ്ടരയടിയോളം ഉയരവും ഏതാണ്ട് 35 കിലോഗ്രാം ഭാരവും ഉണ്ടാവും. സസ്യഭോജിയായ കൃഷ്‌ണമൃഗം വിശാലമായ പുൽമേടാണ് ഇഷ്‌ടപ്പെടുന്നത്. പകലാണ് സഞ്ചാരം. വേരറ്റുപോയിക്കൊണ്ടിരിക്കുന്ന മാൻ വർഗമാണു കൃഷ്ണമൃഗം. ആന്ധ്ര, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലാണു കാണപ്പെടുന്നത്.
മുത്തുതേടി മസ്തകത്തിലേക്ക്
ആനയുടെ കൊമ്പിനും അപ്പുറത്തേക്ക് അന്ധവിശ്വാസങ്ങളുടെ കുഴിയെടുത്തു തുടങ്ങിയിരിക്കുന്നു ചിലർ. ആനയുടെ മസ്തകം തുരന്നു പുറത്തെടുത്തിരിക്കുന്ന പുതിയ അന്ധവിശ്വാസക്കൂട്ടാണു ഗജമുത്ത്. പതിനായിരത്തിൽ ഒരാനയുടെ മസ്തകത്തിനുള്ളിലാണു ഗജമുത്ത് ഉണ്ടാവുകയെന്നും ഇതിനു മാന്ത്രികശക്തിയുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണു തട്ടിപ്പ്.
ഗജമുത്ത് സ്ഥാപിക്കുന്നിടത്ത് എല്ലാ ഐശ്വര്യങ്ങളും വരുമെന്നു വിശ്വസിപ്പിക്കുന്നു. പതിനായിരത്തിൽ ഒരാനയുടെ മസ്തകത്തിൽ മാത്രമാണു കാണപ്പെടുന്നതെന്നാണ് ഇവരുടെ പരസ്യവാചകമെങ്കിലും ഇതിനു വേണ്ടി ഏത് ആനയെയും കൊല്ലും. അറബികളാണ് ഈ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങുന്നവരിൽ അധികവും.
അൻപതു ലക്ഷത്തിനു മുകളിലേക്കാണു വില. എന്നാൽ, ഇങ്ങനെയൊരു ഗജമുത്ത് ലോകത്ത് ഒരാനയുടെയും മസ്തകത്തിൽ ഇല്ലെന്നു വിദഗ്ധരായ വെറ്ററിനറി ഡോക്ടർമാർ പറയുന്നു. തലച്ചോറിനകത്ത് ഒരു ഗ്രന്ഥിയുണ്ട്. ഈ ഗ്രന്ഥിയിലെ കാൽസ്യം ഉൾപ്പെടെയുള്ളവ കൂടിച്ചേരുന്നതിനെയാകാം ഗജമുത്ത് എന്ന പേരിൽ അവതരിപ്പിക്കുന്നതെന്ന് ഇവർ പറയുന്നു. കൊമ്പിന്റെയോ, എല്ലിന്റെയോ കഷ്ണങ്ങൾ പോളിഷ് ചെയ്തെടുത്ത് ഗജമുത്ത് എന്ന പേരിൽ തട്ടിപ്പ് നടത്തുന്നവരുണ്ട്.
മണിരത്നമാക്കുന്ന മാണിക്യം
അപസർപ്പക കഥകളുടെ വലിയ സഞ്ചയം തന്നെയുണ്ട് സർപ്പത്തിന്റെ തലയിൽനിന്നെടുത്തതെന്ന് അവകാശപ്പെടുന്ന നാഗമാണിക്യത്തിനു പിന്നിൽ. നാഗമാണിക്യം സമ്പത്തും ഐശ്വര്യവും സർവകാര്യ വിജയവും നൽകുമെന്നു പ്രചരിപ്പിച്ചാണു തട്ടിപ്പ്.
നാഗമാണിക്യത്തിന്റെ വില കോടികൾ കടന്നു. എന്നാൽ, ചിലയിടങ്ങളിൽ ആദായ വിൽപനയുണ്ട്. ഉദ്ദേശിച്ച വിലയ്ക്കു വിൽക്കാൻ കഴിയാതെ വരുമ്പോഴാണു വില കുറയ്ക്കുന്നത്. വില കുറഞ്ഞാൽ ഗുണം കുറയില്ലേ എന്ന ചോദ്യത്തെ നേരിടുകയും വേണം. അതിനു കണ്ടെത്തിയ ഉത്തരമാണ് പ്രകാശവലയത്തിന്റെ വിസ്തൃതി.
മൂന്നടി മുതൽ മുപ്പതടി വരെ വിസ്തൃതിയിൽ പ്രകാശം പരത്തുന്ന പലതരം നാഗമാണിക്യങ്ങളുണ്ടെന്നും പ്രകാശ വിസ്തൃതി കുറയുംതോറും വില കുറയുമെന്നും വാങ്ങാനെത്തുന്നവരെ ധരിപ്പിക്കും. മീൻ ഗുളികയ്ക്കുള്ളിൽ ജപ്പാൻ ബാറ്ററി വച്ചു പ്രകാശമുണ്ടാക്കിയും കൈകൊണ്ടു തൊടുമ്പോൾ ഷോക്ക് നൽകിയുമൊക്കെ പലതരത്തിലുള്ള പറ്റിക്കലുകളുമുണ്ട് നാഗമാണിക്യങ്ങളുടെ കൂട്ടത്തിൽ. ചില രാജകൊട്ടാരങ്ങളുമായി ബന്ധപ്പെടുത്തിയാണു ചിലർ നാഗമാണിക്യത്തിനുവേണ്ടി മാർക്കറ്റിങ് നടത്തുന്നത്.
ഇരുതലമൂരി, നക്ഷത്ര ആമ, രക്ത അണലി... കടത്തലിന്റെ നാൾവഴികൾ
2017 മേയ് 14∙ മലേഷ്യയിലേക്കു കടത്താൻ എത്തിച്ച നാലു കിലോഗ്രാം തൂക്കമുള്ള ഇരുതലമൂരിയുമായി മൂന്നു പേരെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോയും സൊസൈറ്റി ഫോർ പ്രിവൻഷ്യൻ ക്രൂവൽറ്റി ടു അനിമൽ സ്ക്വാഡും ചേർന്നു പിടികൂടി.
2017 മേയ് 6∙ അപൂർവ ഇനം ഇരുതല മൂരിയെ ഒരു കോടി രൂപയ്ക്കു വിദേശ സംഘത്തിനു വിൽക്കാൻ ശ്രമിച്ച മൂന്നുപേരെ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും എസ്പിസിഎ സ്ക്വാഡും ചേർന്നു തൃപ്പൂണിത്തുറയിൽനിന്ന് പിടികൂടി.
2017 ഏപ്രിൽ 19∙ പാക്കിസ്ഥാന്റെ ദേശീയ പക്ഷിയും ഗുരുതര വംശനാശ ഭീഷണി നേരിടുന്നവയുമായ ചുക്കർ പാട്രിജുകളെ രഹസ്യമായി വളർത്തി വിൽപന നടത്തിയ വീട്ടമ്മയെ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും എസ്പിസിഎയും ചേർന്നു നെടുമ്പാശേരിയിൽനിന്ന് പിടികൂടി.
2017 മാർച്ച് 5∙ മൂന്നു കോടി രൂപയ്ക്ക് ഇരുതലമൂരിയെ വിൽപന നടത്താൻ ശ്രമിച്ച നാലാംഗ സംഘത്തെ വനംവകുപ്പ് പെരുമ്പാവൂരിൽ അറസ്റ്റ് ചെയ്തു.
2016 ഡിസംബർ 16∙ അന്യംനിന്നുപോകുന്ന ഹിൽ പാരറ്റ് ഇനത്തിൽപെട്ട തത്തകളെ വിൽപനയ്ക്കു വച്ചതിന് ഒരാളെ മട്ടാഞ്ചേരിയിൽനിന്ന് വനംവകുപ്പ് അധികൃതർ എസ്പിസിഎയുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു.
2016 ഏപ്രിൽ 1∙ നക്ഷത്ര ആമയുമായി മൂന്നാർ വിനോദയാത്രയ്ക്ക് എത്തിയ മുംബൈ സ്വദേശികളായ ദമ്പതികൾ ആലുവ റയിൽവേ സ്റ്റേഷനിൽ പിടിയിലായി.
2015 ഓഗസ്റ്റ് 10∙ മലേഷ്യയിലേക്കു കടത്താൻ ശ്രമിച്ച 198 നക്ഷത്ര ആമകളുമായി ഒരാളെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിച്ചു
2015 ജൂൺ 20∙ രക്ത അണലി ഉൾപ്പെടെ വിവിധയിനം പാമ്പുകൾ, ചിലന്തി, പല്ലി, ഓന്ത്, ആമകൾ, മണ്ണിര തുടങ്ങിയയെ കേരളത്തിൽ നിന്നു സ്വദേശത്തേക്കു കടത്താൻ ശ്രമിച്ച ജപ്പാൻ സ്വദേശികൾ നെടുമ്പാശേരി വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ പിടിയിലായി.
2014 ഡിസംബർ 27∙ ലക്ഷങ്ങൾ വിലമതിക്കുന്ന നാലു വെള്ളിമൂങ്ങകളെ ഊരമന മഞ്ഞപ്പിള്ളിക്കാടിനു സമീപം പെരിയാർവാലി കനാലിൽ അജ്ഞാതർ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.
2013 നവംബർ 30∙ വിപണിയിൽ 50 ലക്ഷം രൂപ വിലയുള്ള അരലീറ്റർ പാമ്പിൻ വിഷവുമായി രണ്ടു പേരെ വനംവകുപ്പിന്റെ ഫ്ലൈയിങ് സ്‌ക്വാഡ് പെരുമ്പാവൂരിൽ അറസ്റ്റ് ചെയ്തു.