ശാസ്ത്രലോകത്ത് ഏറെ വിവാദങ്ങൾക്ക് കാരണമായേക്കാവുന്ന പുതിയ കണ്ടുപിടുത്തത്തിന്റെ റിപ്പോർട്ടാണ് അമേരിക്കയിൽ നിന്ന് വന്നിരിക്കുന്നത്. പരീക്ഷണശാലയുടെ സഹായത്തോടെ സമ്പൂർണ മനുഷ്യനെ നിർമിച്ച് ജന്മം നൽകാമെന്നാണ് ഒരു സംഘം ശാസ്ത്രജ്ഞർ കണ്ടെത്തിയരിക്കുന്നത്. മനുഷ്യ ഡിഎൻഎയുടെ ജനിതക ഘടനയിൽ മാറ്റം വരുത്തിയാണ് ഈ ഗവേഷണം നടത്തിയത്.
ഡിഎൻഎയിൽ നിർണായകമായ ചില മാറ്റങ്ങൾ വരുത്തിയാൽ പൂർണ ആരോഗ്യമുള്ള മനുഷ്യനെ കൃത്രിമമായി നിർമിക്കാം. ഇക്കാര്യത്തിൽ ശാസ്ത്രജ്ഞർ വിജയിച്ചെന്ന സൂചന നൽകുന്നതാണ് പോർട്ലൻഡിലെ ഒറീഗൺ ഹെൽത്ത് ആൻഡ് സയൻസ് സർവകലാശാലയിലെ പഠനം. മനുഷ്യ ഭ്രൂണത്തിലെ ജനിതക മാറ്റം നടത്തി പരീക്ഷണം നടത്തുന്നത് ഇത് ആദ്യ സംഭവമല്ല. എന്നാൽ കൂടുതൽ ഭ്രൂണങ്ങളെ ചേർത്തി വൻ സജ്ജീകരണങ്ങളോടെ നടത്തുന്ന പരീക്ഷണമാണിത്. CRISPR-Cas9 എന്ന സാങ്കേതിക സംവിധാനമാണ് പരീക്ഷണത്തിനു ഉപയോഗിച്ചത്.
എന്നാൽ മനുഷ്യനെ കൃത്രിമമായി നിർമിക്കുന്നത് എന്നും വിവാദ വിഷയമാണ്. ഇതിനാൽ തന്നെ ഗവേഷണം വിജയിച്ചെങ്കിലും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ ശാസ്ത്രജ്ഞർ മുന്നോട്ടുവന്നില്ല. വിവാദങ്ങളെ ഭയന്ന് പരീക്ഷിക്കാൻ ഉപയോഗിച്ച ഭ്രൂണങ്ങൾ ദിവസങ്ങൾക്കുള്ളിൽ നശിപ്പിച്ചു. ഡിഎൻഎയിൽ മാറ്റം വരുത്തിയ ഭ്രൂണം ഉപയോഗിച്ച് മനുഷ്യരെ വികസിപ്പിക്കില്ലെന്ന ഉറപ്പിൻമേലാണ് ഇത്തരമൊരു ഗവേഷണത്തിനു തന്നെ അനുമതി നല്‍കിയിരുന്നത്.