പാചകവാതകം ചോരുമ്പോൾ ഗ്യാസ് സിലിണ്ടറിന്റെ ദ്വാരത്തിൽ പേനയുടെ ഫില്ലർ ടിപ് കൊണ്ടു കുത്തിയാൽ ചോർച്ച നിലയ്ക്കും. പക്ഷേ ഈ സാഹചര്യത്തിൽ വീട്ടുകാർ പലപ്പോഴും ശ്രമിക്കുന്നതു തീ ആളുന്നതിനു മുൻപെ രക്ഷപ്പെടാനാണ്. വൻ ദുരന്തമാകും ഫലം. വീട് ഉൾപ്പെടെ ചാമ്പലാകും. ചിലപ്പോൾ ജീവനും നഷ്ടമായേക്കാം. വേണ്ടത്ര പ്രായോഗിക ജ്ഞാനമില്ലാത്തതാണ് ഇത്തരം അപകടങ്ങൾക്കു കാരണം.
ഏതെങ്കിലും ഭാഗത്തു തീപിടിച്ചാൽ പടരാതിരിക്കാൻ എന്തു ചെയ്യാം?, അപകടങ്ങളിൽപ്പെടുന്നവരെ എങ്ങനെ രക്ഷിക്കാം? കൃത്യമായ ജ്ഞാനം ഉണ്ടെങ്കിലും ഒട്ടേറെ രക്ഷാപ്രവർത്തനം നടത്താൻ ജനങ്ങൾക്കു കഴിയും. പൊതുജനങ്ങൾക്കു രക്ഷാപ്രവർത്തനം നടത്താൻ ബോധവൽക്കരണ പദ്ധതിയുമായി തയാറെടുക്കുകയാണു ഫയർ ഫോഴ്സ്. കമ്യൂണിറ്റി റെസ്ക്യു വൊളന്റിയർ സ്കീം എന്ന പേരിലാണു പദ്ധതി. പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര അഗ്നിശമനസേനാ വിഭാഗവും നടപടികൾ തുടങ്ങി.
ആവശ്യപ്പെടുന്നവർക്കെല്ലാം പരിശീലനം നൽകാനാണു തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റസി. അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, യുവജന ക്ലബ്ബുകൾ, വായനശാലകൾ എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി തയാറാക്കുന്നത്. കൊട്ടാരക്കര മുനിസിപ്പാലിറ്റി, നെടുവത്തൂർ, വെളിയം, മൈലം, കുളക്കട, ഉമ്മന്നൂർ, വെളിനല്ലൂർ, ഇളമാട്, പൂയപ്പള്ളി, എഴുകോൺ പഞ്ചായത്തുകളിലാണു പരിശീലന പദ്ധതി നടപ്പാക്കുന്നത്. വിവരങ്ങൾക്കു ഫോൺ: 0474–2650500, 94979 20060.