തൃശൂർ ∙ ദിവസവും രാവിലെ ആടുകൾക്കു കഞ്ഞിവെള്ളം വാങ്ങാൻ കലവുമായി തങ്കമണി അയൽവീടുകളിലേക്കു പോകും. കിട്ടുന്ന വെള്ളം ആടുകൾക്കു കൊടുക്കും, അടിയിലെ വറ്റ് സ്വയം കഴിക്കും. പുല്ലും ആട്ടിൻകാഷ്ഠവും നിറഞ്ഞ വീട്ടിൽ മിണ്ടാനും പറയാനും ആകെയുള്ളത് ഏഴ് ആടുകൾ മാത്രം. ഉണ്ണാനും ഉടുക്കാനുമൊന്നുമില്ലെങ്കിലും തങ്കമണി ആടുകളെ വിൽക്കില്ല, കറന്നു പാലെടുക്കുകയുമില്ല. എന്താണ് കാരണമെന്നു ചോദിച്ചാൽ പറയും, ‘മക്കളെപ്പോലെയാ, നോവിക്കാനൊക്കില്ല..’
മുണ്ടൂർ കൊള്ളന്നൂർ പട്ടത്താഴത്ത് തങ്കമണിയുടെ (62) ജീവിതം കഴിഞ്ഞ ആറേഴു കൊല്ലമായി ഇങ്ങനെയൊക്കെയാണ്. ഭർത്താവ് മരിച്ച ശേഷം ഒരുകൂരയിൽ ഒറ്റയ്ക്കു ജീവിതം. സഹോദരി നൽകിയ ഒരാട് മാത്രമായിരുന്നു ആദ്യം കൂട്ട്. ആടു പെറ്റുപെരുകി ഏഴെണ്ണമായി. ചെറിയ കൂരയോടു ചേർത്ത് ആടുകൾക്കായി തൊഴുത്തു പണിതിട്ടുണ്ടെങ്കിലും ഇവരോടൊപ്പം ഒന്നിച്ചുണ്ടും ഒരുപായിലുറങ്ങിയുമാണ് തങ്കമണിയുടെ ജീവിതം. കൂലിപ്പണി ചെയ്തു ജീവിച്ചിരുന്ന കാലത്ത് വാഹനമിടിച്ച് കാൽപാദത്തിന്റെ സ്വാധീനം നഷ്ടപ്പെട്ടു.
ഇതോടെ പണിയെടുക്കാൻ വയ്യാതായി. ആടുകളെയും പരിചരിച്ച് വീടിനുള്ളിൽ തന്നെ കഴിയും. വീടെന്നു വിളിക്കാൻ കഴിയാത്ത കൂര നിൽക്കുന്ന രണ്ടേകാൽ സെന്റിനു കൈവശാവകാശ രേഖയില്ലാത്തതിനാൽ പുതിയ വീടു നിർമിച്ചു നൽകാൻ പഞ്ചായത്തിനു കഴിയുന്നില്ല. ഇതിനിടെ പുതിയ റേഷൻ കാർഡ് വന്നപ്പോൾ തങ്കമണി പോലും ഞെട്ടി. ദാരിദ്ര്യ രേഖയ്ക്കു മുകളിലാണ് പുതിയ കാർഡിൽ സ്ഥാനം.
വൈദ്യുതിയില്ലാത്ത, വെള്ളമില്ലാത്ത, ശുചിമുറിയില്ലാത്ത, വരുമാനമില്ലാത്ത വീട്ടിലെ വിധവയുടെ കാർഡ് എപിഎൽ! വികലാംഗ അസോസിയേഷൻ ഭാരവാഹികളായ പീയൂസ്, ബൈജു എന്നിവർ വിവരമറിഞ്ഞെത്തി കാർഡ് തിരുത്താനും വികലാംഗ പെൻഷൻ ലഭിക്കാനും അപേക്ഷ നൽകിയിട്ടുണ്ട്. അയലത്തു താമസിക്കുന്ന ബന്ധു കുമാരിയടക്കം പലരും ആടിന്റെ പാൽ വിറ്റു ജീവിച്ചൂടെയെന്ന് തങ്കമണിയോടു ചോദിച്ചിട്ടുണ്ട്. അവരോടൊക്കെ തങ്കമണി പറയും, ‘അതിനെനിക്കു മനസ്സ് വരണില്ല..’