വൃക്കയുടെ ആകൃതിയിലുള്ള ചെറിയ ആ ട്രേയിൽ എത്ര മുറുക്കിപ്പിടിക്കാൻ നോക്കിയിട്ടും കൈവിറയൽ മാറുന്നില്ല. കണ്ണിൽനിന്നു ചൂടു പാറുന്നു. തൊട്ടു മുൻപത്തെ നിമിഷം വരെ ദേഹം മുഴുവൻ ഞെരിച്ചമർത്തിയ വേദനയെ അലറി കുതറിത്തെറിപ്പിച്ചിരുന്ന അവൾ പെട്ടെന്നു നിശ്ശബ്ദയായി. എന്നെയും ഞാൻ പിടിച്ചിരുന്ന പാത്രത്തിലെ മൂന്നു മാസം പ്രായമായ അവളുടെ കുഞ്ഞിന്റെ ചോരയിൽ കുതിർന്ന നേർത്തരൂപത്തെയും ഇനി ഒരിക്കലും കാണാതിരിക്കാനെന്ന പോലെ തല ഒരുവശത്തേക്കു ചെരിച്ചുവച്ച്, ചുവരിൽ നോക്കിയുള്ള ആ കിടപ്പ് പൊള്ളിക്കുന്നുണ്ടായിരുന്നു. അന്നേരമൊക്കെയും കാലിൽനിന്നു പാഞ്ഞുകേറിയ ഒരു തരിപ്പ് തലച്ചോറിലാകെ പടർന്ന് കണ്ണുകളിൽ ഇരുട്ടു കയറ്റിക്കൊണ്ടിരുന്നു.
‘‘സിസ്റ്ററേ... എന്റെ പേരക്കുട്ടിയെ ഒന്നു കണ്ടോട്ടെ’’ എന്നു പറഞ്ഞ് അവളുടെ പ്രായം ചെന്ന അമ്മ അരികിലെത്തിയതും കണ്ട കാഴ്ചയിൽ തളർന്ന് അവരെന്റെ തോളിലേക്കു ചാഞ്ഞുപോയി. കയ്യിൽ പിടിച്ചിരിക്കുന്ന ആ കുഞ്ഞു പാത്രത്തിന് ഈ ലോകത്തോളം കനം വയ്ക്കുന്നത് ഞാൻ അറിഞ്ഞു. ഹതാശരായ ആ സ്ത്രീകളുടെ നോട്ടവും കണ്ണീരും പിന്നീട് ഒരുപാട് പകലന്തികളിൽ എന്റെ നേരങ്ങളെ അസ്വസ്ഥമാക്കി.
ഓരോ നഴ്സ് ജീവിതവും ഇത്തരം എണ്ണിയാൽ പിഴയ്ക്കുന്ന നൊമ്പരക്കണക്കുകളുടെ കുടിയിരുപ്പിടമാണ്. നിസ്സംഗരെന്ന് എത്രയൊക്കെ നടിച്ചാലും, കണ്ണുനനഞ്ഞും നെഞ്ചു വിങ്ങിയും നെടുവീർപ്പിട്ടുമാണ് ഓരോ ‘സിസ്റ്ററേ’ വിളികളിലേക്കും പാഞ്ഞെത്തുന്നത്.
ഇതൊരു തിരഞ്ഞെടുപ്പാണെന്ന് അറിയാഞ്ഞിട്ടല്ല. ജോലിയും ശമ്പളവും അതിജീവനവുമാണെന്ന് ഓർക്കാഞ്ഞിട്ടുമല്ല. അതിനുമപ്പുറം നീയും ഞാനും നമ്മളുമൊക്കെ നിസ്സാരരായ മനുഷ്യരാകുന്നിടത്ത്, എത്ര മായ്ച്ചാലും വീണ്ടും തെളിഞ്ഞുവരുന്ന വേദനമുറ്റിയ കാഴ്ചകളും ചുമന്ന് ആശുപത്രി വാർഡുകളിൽ, വരാന്തകളിൽ ഓടി നടക്കുന്നവരാണ് ‘മാലാഖ’മാരെന്നു വിളിപ്പേരുള്ള ഞങ്ങൾ.
പലതവണ എല്ലാം വിട്ടെറിഞ്ഞ് ഓടിപ്പോയെങ്കിലെന്നു കരുതിയിട്ടുണ്ട്. കാൻസർ വാർഡിലെ ജീവനറ്റ തുറന്ന കണ്ണുകൾ കണ്ടപ്പോൾ, എല്ലാം ശരിയാകുമെന്നു കൈ പിടിച്ചാശ്വസിപ്പിച്ചു തിരികെവന്ന് ചോറു പൊതി തുറന്ന ആ ചെറിയ ഇടവേളയിൽ വാർഡിന്റെ അതേ മൂലയ്ക്കൽനിന്നു കേട്ട നിലവിളിയിൽ മരണത്തോളം ഞാൻ നിശ്ശബ്ദയാക്കപ്പെട്ട നേരത്ത്,
ഇഷ്ടിക കൊണ്ട് മകൻ ഇടിച്ചുതകർത്ത വയസ്സായ ആ പാവം അമ്മയുടെ ഇടത്തെ കവിളെല്ലിൽ കണ്ട കറുത്തചോരയുടെ വീർപ്പിൽ, അവരുടെ നിർജീവമെന്നു തോന്നിച്ച കണ്ണുകളിൽ,
തിരക്കുകൾക്കിടയിലും കഴിയുന്നത്ര വെടിപ്പായി ജോലിചെയ്തിട്ടും നാലുചുറ്റുനിന്നും കേൾക്കേണ്ടി വരാറുള്ള ശകാരങ്ങളിൽ കുളിച്ചുനിൽക്കാറുള്ള സമയങ്ങളിൽ,
ജോലിയെല്ലാം കഴിഞ്ഞ് റൂമിലെത്തുമ്പോൾ ആശുപത്രിയിൽനിന്നു വരുന്ന ഓരോ ഫോൺകോളിലും ആഞ്ഞടിക്കുന്ന നെഞ്ചിടിപ്പുകളെ അടക്കാൻ നോക്കുന്ന സമയങ്ങളിലൊക്കെയും ജോലി വിട്ടെറിയാൻ തോന്നീട്ടുണ്ട്.
എന്നിട്ടും പിടിച്ചുനിന്നപ്പോൾ കിട്ടിയൊരു ശക്തിയുണ്ട്... ഇപ്പോൾ കഴിഞ്ഞുപോയ സമരകാലത്ത്, എസ്മ ചുമത്തും, ജയിലിൽ പിടിച്ചിടും എന്നൊക്കെ ഭീഷണിപ്പെടുത്തിയപ്പോഴും പാറപോലെ ഉറച്ചുനിൽക്കാൻ ഓരോ നഴ്സിനും കഴിഞ്ഞത് അന്നേവരേക്കും ആർജിച്ചെടുത്ത ആ ശക്തിയിൽ നിന്നാണ്...
കണ്ടും അടുത്തറിഞ്ഞും അനുഭവിച്ചും കടന്നുപോയ പ്രതിസന്ധികളോളം ഒന്നും വരില്ലെന്ന ഉറച്ച ബോധ്യത്തിൽ നിന്നാണ്... ജീവിതത്തോളം വലിയ നിലപാടുകളിൽ നിന്നാണ്...
Read more: Trenidng News in Malayalam, Viral News in Malayalam, Beauty Tips in Malayalam